ഹൃദ്രോഗികള്‍ക്കായി അതിനൂതന എക്‌സിമര്‍ ലേസര്‍ ആഞ്ചിയോപ്ലാസ്റ്റിയുമായി ആസ്റ്റര്‍ മെഡ്സിറ്റി

Web Desk
3 Min Read

കൊച്ചി: ഹൃദ്രോഗചികിത്സയിലെ നൂതന സംവിധാനമായ എക്‌സിമര്‍ ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി സജ്ജമാക്കി ആസ്റ്റര്‍ മെഡ്സിറ്റി. ഹൃദയധമനികളിലും അനുബന്ധ രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന രക്തക്കട്ടകളെ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും സമഗ്രവും വിപ്ലവകരവുമായ സാങ്കേതികവിദ്യയാണ് പി എല്‍ എസ് എക്‌സിമര്‍ ലേസര്‍ സിസ്റ്റത്തിന്റേത്. സങ്കീര്‍ണമായ ഹൃദ്രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കും ഈ സംവിധാനം.

city exchange

നിരവധി ചികിത്സാ സൗകര്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ലേസര്‍ സംവിധാനമാണ് പി എല്‍ എസ് എക്‌സിമര്‍ ലേസര്‍ സിസ്റ്റം. പ്രത്യേകം രൂപവത്കരിച്ചിട്ടുള്ള ഇ എല്‍ സി എ കത്തീറ്റര്‍ ഉപയോഗിച്ച് രക്തപ്രവാഹം തടസപ്പെടുന്നത് എവിടെയെന്ന് കണ്ടെത്താനും ശേഷം അടഞ്ഞുകിടക്കുന്ന രക്തക്കുഴലുകള്‍ തുറക്കാനും ഉള്ളില്‍ പരിക്കുകള്‍ ഉണ്ടെങ്കില്‍ ആ ഭാഗത്ത് ആവശ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താനും ഈ സംവിധാനത്തിന് കഴിയും. രക്തക്കുഴലില്‍ തടസങ്ങള്‍ നീക്കുന്നതിന് തീര്‍ത്തും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ക്ലിനിക്കല്‍ തെളിവുകള്‍ സഹിതം തെളിയിക്കപ്പെട്ടിട്ടുള്ള മാര്‍ഗമാണിത്.

ഗുരുതരമായ രക്തക്കട്ടകള്‍, ക്ഷതങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് മികച്ച ഫലപ്രാപ്തി നല്‍കുന്ന സംവിധാനമാണ് എക്‌സിമര്‍ ലേസര്‍ തെറാപ്പിയെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്, കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍ കുമാര്‍ ആര്‍ പറഞ്ഞു. ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്ന സമയത്ത് ഉള്ളില്‍ കടത്തിവിടുന്ന ബലൂണ്‍ വീര്‍ക്കാതെ വരുന്ന ഘട്ടങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സങ്കീര്‍ണമായ സാഹചര്യങ്ങളില്‍പ്പോലും മികച്ച വിജയസാധ്യത നല്‍കുന്നു എന്നതാണ് ഈ സാങ്കേതികവിദ്യയുടെ സവിശേഷത. വലിപ്പമേറിയ രക്തക്കട്ടകള്‍ പോലും നീക്കി മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ രക്തയോട്ടം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ ഇത് സഹായിക്കുന്നു. ഒരിക്കല്‍ സ്റ്റെന്റ് ഇട്ട ഭാഗം വീണ്ടും ചുരുങ്ങുന്നത് തടയുന്നു. അങ്ങനെ വീണ്ടും സ്റ്റെന്റ് ഇടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നു.

- Advertisement -
Ad image

ഗുരുതരമാംവിധം ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന ഘട്ടങ്ങളിലും ഹൃദയാഘാതത്തിന്റെ മറ്റ് സാഹചര്യങ്ങളിലും നിര്‍ണായകമായ ജീവന്‍രക്ഷാ ഉപാധിയായി മാറാന്‍ ഈ സംവിധാനത്തിന് കഴിയും. ഓപ്പറേഷന് പകരം ഞരമ്പുകളിലൂടെ കുഴല്‍കടത്തിവിട്ട് കൃത്യമായ ഇടത്ത് സ്റ്റെന്റുകള്‍ സ്ഥാപിക്കാനും ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി പ്രയോജനപ്പെടുത്താം. സ്റ്റെന്റുകള്‍ വേണ്ടവിധം വീര്‍ത്തുവരാത്ത ഘട്ടങ്ങളിലും കാല്‍സ്യം അടിഞ്ഞ് തടസങ്ങള്‍ രൂപപ്പെടുമ്പോഴും ഞരമ്പുകളില്‍ കാര്യമായ ക്ഷതമേല്‍ക്കാറുണ്ട്. ഇത്തരം വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ ധമനികള്‍ക്കുള്ളില്‍ വയറുകള്‍ കടത്തിവിട്ടുള്ള ചികിത്സ അത്ര നല്ലതല്ല. എന്നാല്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അവയെ തരണം ചെയ്യാനാകും. ഹൃദയധമനികള്‍ക്ക് പുറമെ മറ്റ് അനുബന്ധഞരമ്പുകളിലെ തടസങ്ങള്‍ നീക്കാനും ഈ രീതി ഉപയോഗിക്കാം. മുന്‍പ് സ്ഥാപിച്ചിട്ടുള്ള പെയ്സ്മേക്കര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ലേസര്‍ സാങ്കേതികത സഹായിക്കും.

308 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള കിരണങ്ങങ്ങളാണ് എക്‌സിമര്‍ ലേസര്‍ കടത്തിവിടുന്നത്. ഇതുപയോഗിച്ച് ഹൃദയധമനികളിലെ തടസ്സങ്ങളെ തകര്‍ക്കാനും ഉരുക്കിക്കളയാനും നീക്കം ചെയ്യാനും കഴിയും. സമീപത്തുള്ള മറ്റ് കോശങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന തകരാര്‍ പരമാവധി കുറച്ച്, കൂടുതല്‍ ഫലപ്രാപ്തി ഉറപ്പുനല്‍കുന്നു. ധമനിക്കുള്ളിലേക്ക് കടത്തിവിടുന്ന കത്തീറ്ററില്‍ നിന്നാണ് ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ ഉണ്ടാക്കുന്നത്. ഈ കിരണങ്ങള്‍ അത് കടന്നുപോകുന്ന വഴിയിലുള്ള തടസ്സങ്ങളെ നീക്കുന്നു. സാധാരണഗതിയില്‍ ഇതിന് ഹൃദയംതുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്. എന്നാല്‍ ലേസര്‍ സാങ്കേതികവിദ്യ മിക്ക രോഗികളിലും അത്തരം വെല്ലുവിളികള്‍ ഒഴിവാക്കുന്നു. അങ്ങനെ രോഗിയുടെ ജീവിതനിലവാരം ഉയര്‍ത്തിപ്പിടിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ 24 മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നു.

എക്‌സിമര്‍ ലേസര്‍ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്, കാര്‍ഡിയോളജിസ്റ്റ് ഡോ. രാജശേഖര്‍ വര്‍മ്മ പറയുന്നു. ഉപകരണത്തിന്റെ വലിപ്പം വളരെ കുറവാണ്. പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ണസജ്ജമാകുകയും ചെയ്യും. സുഗമമായ ഉപയോഗത്തിന് ടച്ച് സ്‌ക്രീനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ കൃത്യതയോടെ വേഗത്തില്‍ ചികിത്സ നല്കാന്‍ ഇത് സഹായിക്കുമെന്ന് ഡോ. രാജശേഖര്‍ വര്‍മ്മ പറഞ്ഞു.

കൃത്യമായ ചികിത്സയ്ക്കൊപ്പം ഉടന്‍ തന്നെ ആശുപത്രി വിടാനുള്ള അവസരവും ഈ സംവിധാനം രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. രാജീവ് സി വ്യക്തമാക്കി. രോഗികളുടെ ജീവിതനിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ഇത് സഹായിക്കുന്നു.

ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്സിറ്റി ഹൃദ്രോഗവിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരായ ഡോ. അനില്‍ കുമാര്‍, ഡോ. രാജീവ് സി, ഡോ. രാജശേഖര്‍ വര്‍മ്മ, കണ്‍സള്‍ട്ടന്റ് ഡോ. സന്ദീപ് ആര്‍ എന്നിവര്‍ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!