

ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും സ്‌കൂളുകള്‍ തുറക്കുകയാണ്. നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍. സാധാരണ നിലയില്‍ പുത്തന്‍ വസ്ത്രവും പുതു പുസ്തകങ്ങളുമായി കലാലയ പടികള്‍ കയറി വരുന്ന കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വരാറുള്ളത്. എന്നാല്‍ ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ നാലുമാസം മാത്രം അവശേഷിക്കെ വിദ്യാര്‍ഥികളില്‍ യുണിഫോം നിര്‍ബന്ധമാക്കരുത്. മാത്രവുമല്ല യൂണിഫോം നിര്‍ബന്ധമാക്കിയാല്‍ കോവിഡ് 19 മൂലം സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഒരു ബാധ്യത കൂടിയാകും. വിദ്യാഭ്യാസ വകുപ്പും മറ്റും ഈ വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ഒന്നര വര്‍ഷത്തിനു ശേഷം കലാലയ പടികള്‍ കയറുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷവും സൗഹൃദവും സ്‌നേഹവും പകരുന്നതായ തീരുമാനങ്ങളും നിലപാടുകളും ആയിരിക്കട്ടെ ഉണ്ടാവേണ്ടത്.

കോവിഡ് മഹാമാരിയില്‍ പെട്ടു പല വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ മരണപ്പെട്ടു. പലരും രോഗികളായി ഈ വിഷമം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. അതിനു വേണ്ട സഹായ സഹകരണങ്ങള്‍ സര്‍ക്കാര്‍തലത്തിലും ഉണ്ടാവണം. വസ്ത്രങ്ങളും ബാഗുകളും മറ്റും സ്‌കൂള്‍ തുറക്കുമ്പോള്‍ അനിവാര്യമാണല്ലോ. അതിനുവേണ്ടി സഹായസഹകരണങ്ങള്‍ ചെയ്യാനും ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവരികയും വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും മറ്റും നല്‍കിയതുപോലെ പുത്തന്‍ ബാഗുകളും പുത്തനുടുപ്പുകളും നല്‍കാനും മുന്നിട്ടിറങ്ങേണ്ടതാണ്.

ആദ്യമായി കലാലയത്തിന്റെ പടികള്‍ കയറുന്ന പിഞ്ചുമക്കളും കൂട്ടത്തിലുണ്ട്. പരീക്ഷ എഴുതാതെ ക്ലാസ് കയറ്റം ലഭിച്ചവരാണ് എല്ലാവരും. ഓണ്‍ലൈന്‍ ക്ലാസുകളുടെ നിലവാരം എത്രയുണ്ടെന്ന് എല്ലാവരും മനസിലാക്കി.
കൂട്ടത്തില്‍ ഒരു കാര്യവും കൂടി സര്‍ക്കാറിനെ ഉണര്‍ത്തട്ടെ, 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടില്ലല്ലോ. വിദ്യാര്‍ഥികളുടെ വാക്‌സിനുകള്‍ അവരുടെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊതുജനങ്ങള്‍ക്ക് നല്‍കിയ രൂപത്തിലായാല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയാസം ഉണ്ടാക്കും. സ്‌കൂളില്‍ വെച്ച് നല്‍കുമ്പോള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കിയെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാറിന് സാധ്യമാകും. മാത്രമല്ല കാര്യങ്ങള്‍ എളുപ്പത്തിലും പ്രയാസരഹിതവും ആയിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അതിന്റെ പേരില്‍ ക്ലാസ് നഷ്ടമാവുകയുമില്ല.

