ജപ്പാനെ 2-1ന് തോല്‍പ്പിച്ച് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍

Web Desk
2 Min Read

ഹൂസ്റ്റണ്‍: ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ പകരക്കാരനായി ഇറങ്ങിയ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നേടിയ വിജയഗോളിന്റെ മികവില്‍ അഞ്ചുതവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍, ജപ്പാനെ 2-1ന് കീഴടക്കി ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് (റൗണ്ട് ഓഫ് 16) കയറി.

city exchange

റൗണ്ട് ഓഫ് 32 മത്സരത്തില്‍ നിശ്ചിത സമയം അവസാനിക്കുമ്പോള്‍ മത്സരം അധികസമയത്തേക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ മാര്‍ട്ടിനെല്ലി വലകുലുക്കിയതോടെ ബ്രസീല്‍ നിര്‍ണായക വിജയം സ്വന്തമാക്കി.

പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ഐവറി കോസ്റ്റ്- നോര്‍വേ മത്സരത്തിലെ വിജയികളെയാണ് നേരിടുക. മത്സരം ഞായറാഴ്ച ന്യൂജഴ്സിയിലെ ഈസ്റ്റ് റതര്‍ഫോര്‍ഡില്‍ നടക്കും.

29-ാം മിനിറ്റില്‍ കൈഷു സാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. മധ്യനിരയില്‍ ബ്രസീലിന്റെ തെറ്റായ പാസ് തട്ടിയെടുത്ത സാനോ ഹാഫ് സര്‍കിളിന് തൊട്ടുമുകളില്‍ നിന്ന് നടത്തിയ വലങ്കാലന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

- Advertisement -
Ad image

രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ ബ്രസീല്‍ 56-ാം മിനിറ്റില്‍ സമനില പിടിച്ചു. ഗബ്രിയേല്‍ മഗലായിസിന്റെ ക്രോസില്‍ നിന്ന് കാസെമിറോ ഉയര്‍ന്ന് ചാടി നേടിയ ഹെഡറാണ് ബ്രസീലിന് ആശ്വാസമായത്. രണ്ട് മിനിറ്റ് മുമ്പും കാസെമിറോയ്ക്ക് ലഭിച്ച ഹെഡര്‍ അവസരം ജപ്പാന്‍ ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കി രക്ഷപ്പെടുത്തിയിരുന്നു.

58-ാം മിനിറ്റില്‍ ടൂര്‍ണമെന്റില്‍ ഇതിനകം നാല് ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയറിന് ബ്രസീലിനെ മുന്നിലെത്തിക്കാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും ഇടതുവശത്ത് നിന്ന് തൊടുത്ത ഷോട്ട് സുസുക്കി തട്ടിയകറ്റി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രൂണോ ഗിമറായിസിന്റെ ഹെഡറും കാസെമിറോയുടെ മറ്റൊരു ഹെഡറും സുസുക്കി മികച്ച രീതിയില്‍ തടഞ്ഞതോടെ മത്സരം സമനിലയില്‍ തുടര്‍ന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടിനെല്ലിയുടെ ഗോള്‍ ബ്രസീലിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ജപ്പാന്‍ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. ഇരു ടീമുകളും തമ്മിലുള്ള 15 മത്സരങ്ങളില്‍ ബ്രസീലിന്റെ 12-ാം ജയമാണിത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍, ജപ്പാന്റെ ഏക ജയം കഴിഞ്ഞ ഒക്ടോബറില്‍ ടോക്കിയോയില്‍ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു.

ജപ്പാന് പുറത്തുള്ള ഏറ്റവും വലിയ ജാപ്പനീസ് വംശജ സമൂഹമായ ഏകദേശം 27 ലക്ഷം പേര്‍ ബ്രസീലിലുണ്ടെന്ന പ്രത്യേകതയും ഇരു രാജ്യങ്ങളുടെയും ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു.

ഫുട്‌ബോളിലും ഈ ബന്ധത്തിന് ദീര്‍ഘമായ ചരിത്രമുണ്ട്. ബ്രസീല്‍ ഇതിഹാസം സീക്കോ 1991ല്‍ ജപ്പാനിലെ കാഷിമ ആന്റ്‌ലേഴ്‌സില്‍ ചേര്‍ന്ന് അവിടത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. 2002 മുതല്‍ 2006 വരെ ജപ്പാന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം, 2006 ലോകകപ്പിലേക്കും ടീമിനെ നയിച്ചു. ആ ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ ഏക മത്സരത്തില്‍ ബ്രസീല്‍ 4-1ന് വിജയിച്ചിരുന്നു.

മൊറോക്കോയുമായി സമനിലയും ഹെയ്തി, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരായ ജയങ്ങളും നേടി ഗ്രൂപ്പ് സിയിലെ ജേതാക്കളായാണ് ബ്രസീല്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയത്.

1958ല്‍ സ്വീഡനെ തോല്‍പ്പിച്ച് ആദ്യ ലോകകപ്പ് കിരീടം നേടിയതിന്റെ വാര്‍ഷികദിനത്തിലാണ് ബ്രസീല്‍ ഈ നിര്‍ണായക ജയം സ്വന്തമാക്കിയത്. അന്ന് 17-കാരനായ പെലെ ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടി ബ്രസീലിനെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.

നെതര്‍ലന്‍ഡ്‌സിനും സ്വീഡനും എതിരായ സമനിലകളും ടുണീഷ്യക്കെതിരായ ജയവും നേടി ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. ഈ തോല്‍വിയോടെ കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കയോട് 2-0ന് തോറ്റതിന് ശേഷം തുടര്‍ന്നുവന്ന ജപ്പാന്റെ 10 മത്സരങ്ങളിലെ അപരാജിത കുതിപ്പിനും വിരാമമായി.

Share This Article
Leave a Comment
error: Content is protected !!