
ഇന്ത്യ ബഹുസ്വരതയുടെ ലോകോത്തര മാതൃകയെന്ന് ഡോ. ഹുസൈന്‍ മടവൂര്‍
റിയോ ഡി ജനിറോ: ലോക ജനത വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളുമായി കഴിയുന്ന എല്ലാവരും മനുഷ്യരാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ച് ഏകമാനവികയുടെ മഹദ് സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കണമെന്ന് ബ്രസീലില്‍ നടന്ന ആഗോള ഇസ്ലാമിക ഉച്ചകോടി ആഹ്വാനം ചെയ്തു. പത്ത് ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ക്ക് പുറമെ അന്‍പത്തിയേഴ് മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ സൗദി അറേബ്യയിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒ ഐ സി) പ്രതിനിധികളും ഉച്ച കോടിയില്‍ പങ്കെടുത്തു.

ബ്രിക്‌സ് അംഗരാഷ്ട്രമായ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. ഹുസൈന്‍ മടവൂര്‍ ബഹുസ്വര സമൂഹത്തില മതജീവിതം എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു. വിവിധ മതങ്ങളും വിവിധ സംസ്‌കാരങ്ങളും നിരവധി ഭാഷകളുമുള്ള ഇന്ത്യ സഹസ്രാബ്ദങ്ങളായി ബഹുസ്വരതയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്നും തന്റെ ജന്മനാടായ കേരളം മത സാഹോദര്യത്തില്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.


അവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും മറ്റുള്ളവരുമെല്ലാം സ്‌നേഹബഹുമാനങ്ങള്‍ കാത്തുസൂക്ഷിച്ച് കൊണ്ട് വളരെ സാഹോദര്യത്തിലാണ് ജീവിച്ച് പോരുന്നതെന്നും അത് ലോകത്തിന് മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ മുസ്ലിം റിലീജ്യസ് ബോര്‍ഡ് ഡെപ്യുട്ടി ചെയര്‍മാന്‍ ഡോ. റോഷന്‍ അബ്ബാസോവ് അധ്യക്ഷത വഹിച്ചു. യു എ ഇയിലെ മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഫോര്‍ ഹ്യുമാനിറ്റീസ് ചാന്‍സലര്‍ ഡോ. ഖലീഫ മുബാറക് അല്‍ ദൗസരി മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷന്‍ ഓഫ് മുസ്ലിം അസോസിയേഷന്‍സ് ബ്രസീല്‍ പ്രസിഡന്റ് ഡോ. അലി ഹുസൈന്‍ സുഗ്ബി, ഡോ. ഇബ്‌റാഹിം നജും സെക്രട്ടറി ജനറല്‍ വേള്‍ഡ് ഫത്‌വാ അഥോറിറ്റി ഈജിപ്ത് ഹുജ്ജത്തുല്‍ ഇസ്ലാം, ഡോ. മുഹമ്മദ് മഹ്ദി ഈമാനീപൂര്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് കള്‍ച്ചര്‍ ആന്റ് ഇസ്ലാമിക് ഗൈഡന്‍സ് ഓഫ് ഇറാന്‍ ഡോ. ഖമറുദ്ദീന്‍ അമീന്‍, സെക്രട്ടറി ജനറല്‍ മിനിസ്ട്രി ഓഫ് റിലീജ്യസ് അഫേഴ്‌സ് ഇന്തോനേഷ്യ ഡോ. മുഹമ്മദ് അബ്ദുല്ലാ അലി, ട്രെന്റ് റിസര്‍ച്ച് അക്കാദമി യു എ ഇ നൂറുദ്ദീന്‍ ഖൊലിക് നസര്‍, ചെയര്‍ ഉസ്ബകിസ്ഥാന്‍ മുസ്ലിം ബോര്‍ഡ് ഡോ. നുട്ടോറി ജൂസ്സിപ്, ചെയര്‍മാന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ആന്റ് സയന്‍സ് കമ്മിറ്റി ഓഫ് സെനറ്റ് ഓഫ് ഖസാകിസ്ഥാന്‍, ഡോ. മിന്‍ ചാങ്, ഇന്റര്‍നാഷനല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ചൈന ഇസ്ലാമിക് അസോസിയേഷന്‍, ഡോ. അര്‍ഷാദ് മുഹമ്മദ്, റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക, ഡോ. അന്‍വര്‍ മുസ്തഫ മഹ്മൂദ്, ചീഫ് എത്യോപ്യന്‍ ഇസ്ലാമിക് അഫേഴ്‌സ് എന്നിവരും പങ്കെടുത്തു.
ഇസ്ലാമിക സമൂഹത്തിലെ വ്യത്യസ്ത ചിന്താധാരയില്‍പെട്ടവരും വിവിധ ആശയ ഗതിക്കാരും സമ്മേളനത്തില്‍ പങ്കെടുത്തു. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമത്തെ അപലപിക്കുകയും അന്താരാഷ്ട്രസമൂഹം ഫലസ്തീനില്‍ യുദ്ധമവസാനിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൂടാതെ ബ്രസീലിലെ പ്രമുഖ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് റവറണ്ട് ഡാനിയല്‍ റാന്‍ഗെല്‍ ബ്രസീല്‍ ആംഗ്ലീക്കന്‍ ചര്‍ച്ച്, ഫാദര്‍ നെല്‍സണ്‍ അഗസ്റ്റോ ആഗുല ബ്രസീല്‍ കത്തോലിക്കാ ചര്‍ച്ച്, പാസ്റ്റര്‍ ജോസ് റൊബെര്‍ട്ടോ കവല്‍കന്റെ ബ്രസീല്‍ യുണൈറ്റഡ് പ്രെസ്‌ബൈ റ്റേറിയന്‍ ചര്‍ച്ച് തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു.
ക്രൈസ്തവരും മുസ്ലിംകളും പരസ്പരം സഹകരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത ബൈബിളും ഖുര്‍ആനും ഉദ്ധരിച്ച് കൊണ്ട് അവര്‍ വിശദീകരിച്ചു. യേശുവും മുഹമ്മദ് നബിയും ഗാന്ധിയും ബുദ്ധനും പഠിപ്പിച്ചത് മനുഷ്യനെ സ്‌നേഹിക്കണമെന്നാണ്.
മതസൗഹാര്‍ദ്ദത്തിന്റെ അഭാവവും മനുഷ്യന്റെ ക്രൂരതയുമാണ് ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന്ന് കാരണമെന്ന് അവര്‍ പറഞ്ഞു. ഗസ്സയില്‍ ഇസ്രയേലിന്റെ അക്രമത്തില്‍ മുസ്ലിംകള്‍ മാത്രല്ല കൊല്ലപ്പെട്ടത്. അവിടെ നിരവധി ക്രിസ്ത്യാനികളും യഹൂദരും കൊല്ലപ്പെട്ടിട്ടുണ്ട്. ക്രൈസ്തവര്‍ നടത്തുന്ന ആശുപത്രികളും വിദ്യാലയങ്ങളും അവര്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.
ഗസ്സയിലെ കൂട്ടക്കുരുതിയില്‍ മരണപ്പെട്ടവര്‍ക്ക് നിത്യശാന്തിക്ക് വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ മൗനപ്രാര്‍ഥന നടത്തുകയും എല്ലാവരും അതില്‍ പങ്ക് ചേരുകയും ചെയ്തു.

