Connect with us

Sports

കോപ്പയും യൂറോയും കഴിഞ്ഞു; ഫുട്‌ബോള്‍ ലോകം ഇനി ഖത്തറിലേക്ക്

Published

on


  • ബഷീര്‍ തുവാരിക്കല്‍

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ, കൃത്യമായി പറഞ്ഞാല്‍ 2010 ഡിസംബര്‍ ഒന്നിന് അന്നത്തെ ഫിഫ പ്രസിഡണ്ട് സെപ് ബ്‌ളാറ്റര്‍ ലോക ഫുട്‌ബോളിന്റെ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചില്‍ വെച്ച് 2022-ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയ രാജ്യമായി ഖത്തറിനെ പ്രഖ്യാപിച്ചപ്പോള്‍ ലോകം അത്ഭുതത്തോടെയാണ് അത് കേട്ടു നിന്നത്. മധ്യപൂര്‍വ ഏഷ്യയിലെ ഈ കൊച്ചു രാജ്യം ലോക ഫുട്‌ബോളിന്റെ നെടുനായകത്വം ഏറ്റെടുക്കുന്ന വാര്‍ത്ത പാശ്ചാത്യ രാജ്യങ്ങള്‍ക്കടക്കം ദഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.
എന്നാല്‍ വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും വകവെക്കാതെ ഖത്തര്‍ തങ്ങളുടെ ദൗത്യവുമായി മുന്നോട്ട് നീങ്ങി. ഖത്തറിലെ ലോക കപ്പ് ഫുട്‌ബോളിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ 2011-ല്‍ സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി ആന്റ് ഡെലിവറി ‘ രൂപീകരിച്ചു. സ്റ്റേഡിയ നിര്‍മ്മാണമടക്കമുള്ള ലോകകപ്പിന് ആവശ്യമായ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. 2013ല്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി ചുമതല ഏറ്റതോടെ ഒരുക്കങ്ങള്‍ ഊര്‍ജ്ജസ്വലമായി.


കേവലം രണ്ട് ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യവും അവിടുത്തെ ജനതയും ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മേളക്കുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഹമദ് ഇന്റര്‍നാഷണല്‍ പോര്‍ട്ടും പ്രവര്‍ത്തന സജ്ജമായി. ഗതാഗത തടസ്സം സൃഷ്ടിക്കാത്ത രീതിയില്‍ എക്‌സ്പ്രസ്സ് ഹൈവേകളും കോസ് വേ ബ്രിഡ്ജ്കളും നിര്‍മ്മിച്ചു. ലോകത്തെ വിസ്മയിപ്പിക്കുന്ന രീതിയില്‍ എട്ട് സ്റ്റേഡിയങ്ങള്‍, അവയെ ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി. ചരിത്ര നിയോഗം തന്റേടത്തോടെ ഏറ്റെടുത്ത് ഖത്തര്‍ സര്‍വ്വ സജ്ജമായി ലോക മാമാങ്കത്തിന് കാത്തിരിക്കുന്നു.
ലോക ഫുട്‌ബോള്‍ പ്രേമികളും ഖത്തറിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഫുട്‌ബോളിന്റെ സൗന്ദര്യലഹരിയില്‍ ആറാടിയ കോപ്പാ അമേരിക്കക്കും കാല്‍പ്പന്ത് കളിയുടെ വസന്തം തീര്‍ത്ത യൂറോ കപ്പിനും ശേഷം കായികലോകം ഖത്തറിലേക്ക് നീങ്ങുകയാണ്. ഈ വര്‍ഷം അവസാനം, നവംബറില്‍ നടക്കുന്ന ഫിഫ അറബ് കപ്പും 2022ലെ ഫിഫ വേള്‍ഡ് കപ്പും! ഖത്തര്‍ ലോക കായിക ചരിത്രത്തി്ല്‍ പുതിയ അധ്യായം തുന്നിച്ചേര്‍ക്കുകയാണ്.
2022 നവംബര്‍ 21ന് ഖത്തര്‍ സമയം സമയം ഉച്ചയ്ക്ക് ഒരു മണിക്ക് അല്‍ഖോര്‍ അല്‍ബയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ്. ഖത്തറിന്റെ പാരമ്പര്യം വിളിച്ചോതുന്ന ‘ടെന്റ്’ മാതൃകയില്‍ തയ്യാറാക്കിയ അല്‍ബയ്ത്ത് സ്റ്റേഡിയത്തിന് 60,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുണ്ട്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ടു വരെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ മൂന്നു മുതല്‍ ആറുവരെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും ഒന്‍പത് മുതല്‍ 10 വരെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുമാണ്. സെമി ഫൈനല്‍ 13 മുതല്‍ 14 വരെ തിയ്യതികളിലും ലൂസേഴ്‌സ് ഫൈനല്‍ ഡിസംബര്‍ 17ന് ആറുമണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും വെച്ച് നടക്കും. ഖത്തര്‍ ദേശീയദിനം കൂടിയായ ഡിസംബര്‍ 18ന് വൈകിട്ട് ആറ് മണിക്ക് ലുസെയില്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് കലാശപ്പോരാട്ടം.
വെല്ലുവിളികളും വിമര്‍ശനങ്ങളും ഏറെ നിറഞ്ഞതായിരുന്നു ഖത്തറിന് ലോകകപ്പ് ഫുട്‌ബോളിനായുള്ള തയ്യാറെടുപ്പുകള്‍. ചെറിയൊരു രാജ്യത്തിന്റെ പരിമിതികളും കാലാവസ്ഥയും വരെ ചൂണ്ടിക്കാട്ടി വിമര്‍ശകര്‍. അതിനിടെ അയല്‍ രാജ്യങ്ങളുടെ ഉപരോധം പോലുമുണ്ടായി. ഏറ്റവും അവസാനം ലോക മഹാമാരിയും.
എല്ലാറ്റിനെയും അതിസമര്‍ഥമായി മറികടന്നാണ് ഖത്തറെന്ന ആതിഥേയരാജ്യം വിശ്വമേളയുടെ ആതിഥ്യമരുളാന്‍ പോകുന്നത്. ശീതീകരിച്ച സ്റ്റേഡിയങ്ങള്‍ അടക്കംം ലോകചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു ലോകകപ്പ് ആയിരിക്കും 2022ലേത്. സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ആയി സംഘടിപ്പിക്കുന്ന ഖത്തറിലെ ലോകകപ്പ് ആരോഗ്യസംരക്ഷണത്തിനും അതിസൂക്ഷ്മത പുലര്‍ത്തുന്നത് ആയിരിക്കും.
ആതിഥേയ രാജ്യം എന്ന ആനുകൂല്യത്തിനപ്പുറം ഏഷ്യന്‍ ചാമ്പ്യന്മാര്‍ എന്ന അര്‍ഹതയോടെ തന്നെയാണ് ഖത്തര്‍ ദേശീയ ടീം ഈ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.
കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന തികച്ചും വ്യത്യസ്തമായ കായിക അനുഭവമായിരിക്കും 2022ല്‍ ഖത്തര്‍ ലോകത്തിന് സമ്മാനിക്കുക. കാത്തിരിക്കാം. പ്രതീക്ഷയോടെ…

ബഷീര്‍ തുവാരിക്കല്‍

error: Content is protected !!