Business
ഈ സമയവും കടന്നുപോകും
സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുന്ന വിധമാണ് കോവിഡ് പഠിപ്പിച്ചതെന്ന് എ പി ആസാദ്
സാഹചര്യങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് കോവിഡ് പഠിപ്പിക്കുന്നതെന്ന് പറയുന്നത് ആസാദ്ക്കയാണ്. സീഷോര്‍ സ്റ്റീല്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ കല്‍പകഞ്ചേരിക്കാരന്‍ എ പി ആസാദ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി ഖത്തറിലും അതിനുമുമ്പ് യു എ ഇയും നാട്ടിലുമൊക്കെയായി ബിസിനസ് രംഗത്തുള്ള അദ്ദേഹം കോവിഡിനെ തയ്യാറെടുപ്പിനുള്ള സമയമായാണ് വിലയിരുത്തുന്നത്.
ദൈവം നല്കിയ സ്വാതന്ത്ര്യവും അനുഗ്രഹങ്ങളും സമ്പത്തും ആരോഗ്യവുമൊക്കെ തിരിച്ചറിയാന്‍ ഈ കാലം ഉപയുക്തമായി. പക്ഷികളേയും മൃഗങ്ങളെയുമെല്ലാം കൂട്ടിലിട്ട് വളര്‍ത്തുന്നതുപോലെയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മനുഷ്യരുടേയും അവസ്ഥ. സാഹചര്യങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും മനസ്സിലാക്കുന്നതിനോടൊപ്പം ഏത് സാഹചര്യത്തിലും എങ്ങനെയൊക്കെ ജീവിക്കാമെന്നുമുള്ള പാഠമാണ് കോവിഡ് നല്കിയതെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിലും സമ്പാദിക്കുന്നതിലുമെല്ലാം കോവിഡ് സാഹചര്യം ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടാവാം. പക്ഷേ, ഉള്ള സമ്പാദ്യങ്ങളെ അത് നശിപ്പിച്ചിട്ടില്ല. കോവിഡിന്റെ കാലം കഴിയുന്നതോടെ പൂര്‍വ്വാധികം ഭംഗിയോടെ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചു പോകാനുള്ള അവസ്ഥയാണുണ്ടാവുകയെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.
ധനത്തിന്റെ ക്രയവിക്രയം കുറഞ്ഞത് കമ്പോളത്തില്‍ പണമെത്തുന്നതിന് തടസ്സമായിട്ടുണ്ട്. പണം പല ഭാഗങ്ങളിലേക്കും കൈകളിലേക്കും പോകുന്നതിലും കുറവുണ്ടായി. എങ്കിലും സാമ്പത്തിക രംഗത്ത് അച്ചടക്കമുണ്ടാക്കാന്‍ കോവിഡ് കാലത്തിനായിട്ടുണ്ട്. അനാവശ്യമായി ചെലവിടുന്നതിന് കോവിഡ് തടയിടുകയും ചെയ്തിട്ടുണ്ടെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.
വലിയ ചില പദ്ധതികളുടെ തയ്യാറെടുപ്പ് നടത്തിയിരുന്നുവെങ്കിലും അവയുടെയെല്ലാം നടത്തിപ്പ് വൈകിക്കുന്നതില്‍ കോവിഡ് വലിയ പങ്കുവഹിച്ചുവെന്ന് എ പി ആസാദ് പറയുന്നു. ഖത്തറിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമായി അഞ്ഞൂറു കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ പദ്ധതികളായിരുന്നു കടലാസിലുണ്ടായിരുന്നത്. അവ കുറച്ചു വൈകുന്ന അവസ്ഥയായി. എങ്കിലും സാഹചര്യം മാറുന്നതോടെ പദ്ധതികള്‍ പ്രവര്‍ത്തി പഥത്തിലെത്തും.
കുടുംബങ്ങളെല്ലാം ഒന്നിച്ചിരുന്ന് പെരുന്നാള്‍ ആഘോഷിക്കുന്നതിന് കോവിഡ് തടസ്സമായില്ലെന്ന് അദ്ദേഹം സന്തോഷത്തോടെ ഓര്‍ക്കുന്നു. ഒത്തുകൂടലിനിടയിലും ചെറിയൊരു തടസ്സമെങ്കിലുമുണ്ടാക്കിയത് എല്ലാവരുടേയും കൈകളിലുള്ള ഐ ഫോണുകളും സ്മാര്‍ട്ട് ഫോണുകളുമായിരുന്നു. എങ്കിലും പുറത്തുപോകുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചാഘോഷിക്കുന്ന അവസ്ഥയുണ്ടായി. പരസ്പരം മിണ്ടാനും പറയാനും മാത്രമല്ല കൂടുതല്‍ മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് കോവിഡ് തുറന്നിട്ടതെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് കാലത്തിരുന്ന് ചിന്തിക്കുമ്പോള്‍ ചെറുപ്പത്തിലെ പെരുന്നാളുകളിലെ ആഘോഷമാണ് മനസ്സില്‍ വരുന്നത്. സ്‌കൂളും മദ്‌റസയുമൊക്കെ ഒരാഴ്ചക്കാലം അവധിയായിരിക്കുമെന്നതാണ് അതിലെ ആദ്യത്തെ ആകര്‍ഷണീയത. ഉപ്പ വാങ്ങിക്കൊണ്ടുവരുന്ന തുണി തയ്യല്‍ കൊടുത്ത് തുന്നിച്ചെടുക്കാനുള്ള കാത്തിരിപ്പാണ് എല്ലാ പെരുന്നാളിലേയും ഏറ്റവും പ്രധാനപ്പെട്ട കൗതുകം. തയ്യല്‍ക്കടയില്‍ പോയിരുന്ന് നിക്കര്‍ തുന്നിക്കൊണ്ടുവരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. പത്തു പൈസ കൊടുത്തു വാങ്ങുന്ന പടക്കം പൊട്ടിക്കുന്നതും സഹോദരങ്ങളോടൊപ്പം വയലിലും കുളത്തിലും ചാടി മറിഞ്ഞതുമൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളായിരുന്നു. ഒരുപക്ഷേ, പുതിയ തലമുറയിലുള്ളവര്‍ക്ക് ലഭിക്കാതെ പോയ സൗഭാഗ്യങ്ങള്‍. അന്ന് കുടുംബങ്ങളെ കാണാനായി ബസ്സില്‍ കയറിപ്പോകുന്ന യാത്രകള്‍ പോലും മനസ്സിലുണ്ടാക്കിയ ആഹ്ലാദത്തിന്റെ വേലിയേറ്റങ്ങള്‍ ചെറുതായിരുന്നില്ല.
കയ്യില്‍ പണമുണ്ടാകുമ്പോഴല്ല, ആ പണം ഏറ്റവും അനുയോജ്യമായ വിധത്തില്‍ ചെലവു ചെയ്യുമ്പോഴാണ് ജീവിതം ആസ്വദിക്കപ്പെടുകയും ആനന്ദകരമാവുകയും ചെയ്യുന്നതെന്ന പക്ഷക്കാരനാണ് എ പി ആസാദ്. കല്‍പകഞ്ചേരിയിലെ പരേതനായ മൊയ്തീന്‍കുട്ടി എന്ന പീച്ച് മാസ്റ്ററുടേയും പരേതയായ ഫാത്തിമയുടേയും പന്ത്രണ്ട് മക്കളില്‍ ഏറ്റവും ഇളയതാണ് ആസാദ്. ആയിഷ ബുഷ്‌റയാണ് ഭാര്യ. ഫാത്തിമ സന, ഹംന ആസാദ്, ഫെസ്മി ഹിന്ദ് എന്നിവരാണ് മക്കള്‍. വിവാഹിതരായ രണ്ടു പെണ്‍മക്കളും നാട്ടിലും ദുബൈയിലുമായി കഴിയുന്നു. ഇളയ മകള്‍ ഫറൂഖ് കോളജില്‍ ബി എ സോഷ്യോളജി വിദ്യാര്‍ഥിനി.


