

ദോഹ: ഗാസയിലെ ഇ്സ്രായോല്‍ ആക്രമണത്തില്‍ 28 ദിവസനത്തിനകം കൊല്ലപ്പെട്ടത് നാലായിരത്തോളം കുട്ടികളെന്ന് എജുക്കേഷന്‍ എബൗവ് ആള്‍. ഇസ്രായേല്‍ കരസേനയുടെ ആക്രമണം തുടരുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് ആശങ്കപ്പെടുന്നത്.

നിരപരാധികളായ കുട്ടികളെ നശിപ്പിക്കുന്ന നിരന്തര ആക്രമണത്തെ എജുക്കേഷന്‍ എബൗവ് ആള്‍ അപലപിച്ചു.

ഗാസ മുനമ്പിലെ യുദ്ധത്തിലെ 9,061 മരണങ്ങളില്‍ 41 ശതമാനമാണ് കുട്ടികളെന്ന് എജുക്കേഷന്‍ എബൗവ് ആള്‍ പ്രസ്താവനയല്‍ ചൂണ്ടിക്കാട്ടി. സേവ് ദി ചില്‍ഡ്രന്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ കുട്ടികളുടെ എണ്ണം 2019 മുതല്‍ ലോകത്തെ സംഘര്‍ഷ മേഖലകളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ വാര്‍ഷിക എണ്ണത്തേക്കാള്‍ കൂടുതലാണ്.
മാത്രമല്ല, അരലക്ഷത്തിലധികം പൂര്‍ണ ഗര്‍ഭിണികളാണ് പ്രസവം കാത്തിരിക്കുന്നത്. അവരുടെ നവജാതശിശുക്കള്‍ക്ക് പട്ടിണിയും രോഗവും മരണം പോലും സംഭവിക്കാവുന്ന അവസ്ഥയാണുള്ളത്. വൈദ്യുതിയുടെ കടുത്ത ക്ഷാമം ദുര്‍ബലരായ ശിശുക്കളുടെ ജീവിതത്തെ കൂടുതല്‍ അപകടത്തിലാക്കകയും അവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ പരിചരണം നിഷേധിക്കുകയുമാണെന്ന് പ്രസ്താവന തുടരുന്നു.
‘ഗാസ സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന യു എന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍മാരുടെ സംയുക്ത പ്രസ്താവനയെ തങ്ങള്‍ പിന്തുണയ്ക്കുകയും അടിയന്തര വെടിനിര്‍ത്തലിന് ആഗോള സമൂഹത്തോടൊപ്പം കൂട്ടായ അഭ്യര്‍ഥന ആവര്‍ത്തിക്കുകയും ചെയ്യുന്നതായും എജുക്കേഷന്‍ എബൗവ് ആള്‍ പ്രസ്താവനയില്‍ പറഞ്ഞു.

