പാലാ ബിഷപ്പിന്റെ മാനസാന്തരത്തിനായി…

Web Desk
4 Min Read


മതങ്ങളെല്ലാം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സ്രോതസുകളാണെന്ന പഴഞ്ചൊല്ലാവര്‍ത്തിച്ചുകൊണ്ട് ഇനിയും മതസൗഹാര്‍ദ്ദം നിലനിര്‍ത്താനാവില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മതത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും മറവില്‍ വര്‍ഗ്ഗീയരാഷ്ട്രീയം വളര്‍ത്താനാഗ്രഹിക്കുന്നവര്‍ ഭരണഘടന വിഭാവനംചെയ്യുന്ന മതേതരത്വത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ക്രമേണ കേരളത്തിലും സജീവമാവുകയാണോ എന്ന് ഭയപ്പെടണം. പാലായിലെ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങോട്ടിന്റെ ഏറ്റവുമൊടുവിലത്തെ ഇടയപ്രഭാഷണവും, അതിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം വിശ്വാസികളുടെയും സംഘപരിവാരനേതാക്കളുടെയും പ്രകടനങ്ങളും കാണുമ്പോള്‍ ഈ ഭയം അകാരണമല്ലെന്നും വിചാരിക്കേണ്ടിവരും.

city exchange


പുതിയൊരു വര്‍ഗ്ഗീയധ്രുവീകരണത്തിന്റെ കേളികൊട്ടായിട്ടാണ് പാലായില്‍നിന്നുയര്‍ന്ന, അസഹിഷ്ണുതയുടെ നിര്‍ല്ലജ്ജപ്രകടനമെന്നുമാത്രം വിളിക്കാവുന്ന ആ പ്രഭാഷണത്തെ കേരളസമൂഹം പൊതുവില്‍ കാണുന്നത്. എല്ലാ മതത്തിലുംപെട്ടവരും, ഒരു മതത്തെയും വിശ്വാസത്തിലെടുക്കുവാന്‍ സന്നദ്ധരല്ലാത്ത എന്നെപ്പോലുള്ളവരും ബിഷപ്പിന്റെ പ്രസംഗത്തെ അപലപിക്കുന്നതിന്റെ കാരണവും അതാണ്. ഒരു പരിഷ്‌കൃതസമൂഹത്തില്‍ ആദരവര്‍ഹിക്കുന്ന പദവികളിലിരിക്കുന്നവര്‍ പാലിക്കുമെന്ന് കരുതപ്പെടുന്ന സാമാന്യമായ മനുഷ്യമര്യാദകളുടെയും സാമാന്യബുദ്ധിയുടെയും കണികപോലുമില്ലാത്ത വ്യാജമായ ആരോപണങ്ങളാണ് പാലാ ബിഷപ്പ് ഉന്നയിച്ചതെന്ന് കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു.

സാമൂഹികബോധമുള്ള കേരളത്തിലെ അറിയപ്പെടുന്ന ക്രൈസ്തവ പുരോഹിതമുഖ്യന്‍മാര്‍ക്കുപോലും അതിനെ വിമര്‍ശിക്കേണ്ടിവന്നുവെന്നോര്‍ക്കുക.. ദേശീയതലത്തില്‍ വര്‍ഗ്ഗീയതയെ രാഷ്ട്രീയായുധമാക്കുന്നവര്‍ക്ക് അനുകൂലമായൊരു പശ്ചാത്തലം സൃഷ്ടിക്കുവാന്‍മാത്രം ഉതകുന്ന ഈ അന്യമതവിദ്വേഷം ഒരു കൃസ്ത്യന്‍ മതമേധാവിയില്‍നിന്നുണ്ടായത് ക്രൈസ്തവസമൂഹത്തിനാകെ അപമാനകരമായെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നിട്ടും അത് തിരുത്തുവാനും കേരളസമൂഹത്തോട് ( മുസ്ലീംസമുദായത്തോടല്ല) മാപ്പുപറയുവാനും അദ്ദേഹം തയ്യാറാവുന്നില്ലെന്നത് ഒരു മാരകമായ രോഗത്തിന്റെ ലക്ഷണമാണ്.

- Advertisement -
Ad image


സംഘപരിവാരത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അജണ്ടകള്‍ നടപ്പാക്കുകയെന്ന ഉത്തരവാദിത്വം ഒരു ബാദ്ധ്യതയായി ഏറ്റെടുത്തവര്‍ക്കുമാത്രം ഉണ്ടാവാനിടയുള്ള ഒരു നിലപാടാണത്. ആ നിലപാടിന്റെ രാഷ്ട്രീയം രഹസ്യമല്ലതാനും. പ്രധാനമന്ത്രിയോടും ബി.ജെ.പിയോടുമുള്ള ചില വിഭാഗം കൃസ്ത്യന്‍ മതമേധാവികളുടെ വിധേയത്വത്തിന്റെ സമീപകാലപ്രകടനങ്ങളെക്കുറിച്ചും അതിന്റെ പിന്നിലെ നിക്ഷിപ്തതാല്‍പ്പര്യങ്ങളെക്കുറിച്ചുമെല്ലാം സമൂഹം ചര്‍ച്ചചെയ്യുന്നുമുണ്ട്. പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയപ്രഭാഷണത്തിന്റെ ഉദ്ദേശ്യവും അത്ര നിഷ്‌കളങ്കമല്ല.


സാമുദായികസ്പര്‍ദ്ധയും അന്യമതവിദ്വേഷവും വളര്‍ത്തി കേരളത്തെ കാവിവല്‍ക്കരിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മാത്രമേ പാലാ ബിഷപ്പിന്റെ അവാസ്തവങ്ങള്‍നിറഞ്ഞതും അനുചിതവുമായ ആ അസഹിഷ്ണുതാപ്രകടനത്തെ കാണാനാവൂ. സമൂഹത്തില്‍ കലാപം വിതച്ചിട്ടായാലും സംഘപരിവാര ഭരണകൂടത്തെ പ്രീണിപ്പിച്ച് സ്വന്തം സഭയും, അതിന്റെപേരില്‍ പടുത്തുയര്‍ത്തിയ സാമ്പത്തികസാമ്രാജ്യവും സംരക്ഷിക്കാമെന്ന വ്യാമോഹമായിരിക്കാം, സമൂഹത്തിലെ മറ്റൊരു സമുദായത്തെ ഒറ്റുകൊടുക്കുന്ന വര്‍ഗ്ഗീയചിന്തയിലേക്ക് ചില മതനേതാക്കളെ നയിക്കുന്നത്. തെറ്റുതിരുത്തി ക്ഷമപറയുന്നതിലൂടെ താന്‍ അത്തരം ഒരാളല്ല എന്ന് തെളിയിക്കുവാന്‍ ബിഷപ്പിന് കഴിയുമായിരുന്നു. പ്രാഥമികമായ മനുഷ്യമര്യാദയും സാമൂഹികബോധത്തിന്റെ പിന്‍ബലമുള്ള നേരിയ വിവേകവും മാത്രമേ അതിനാവശ്യമുള്ളൂ.


ബിഷപ്പിന്റെ പ്രസംഗം മുസ്ലീംസമുദായത്തിന്റെയല്ല; കേരളസമൂഹത്തിന്റെയാകെ പ്രബുദ്ധതയെയാണ് വെല്ലുവിളിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിലല്ലാതെ, തന്റെ മതത്തില്‍നിന്ന് വലിയ വ്യത്യാസമൊന്നുമില്ലാത്ത ( അന്ധവിശ്വാസങ്ങളിലും സ്ത്രീവിരുദ്ധതയിലും അന്യമതവിദ്വേഷത്തിലും മതനിരപേക്ഷസമൂഹത്തോടുള്ള ഭയത്തിലും മാനവികതയോടും പൗരാവകാശങ്ങളോടുമുള്ള അസഹിഷ്ണുതയിലുമെല്ലാം സമാനമായ) മറ്റൊരു ആഗോളമതത്തെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് പ്രതിസ്ഥാനത്തുനിര്‍ത്തുവാന്‍ ഉന്നതവിദ്യാസമുള്ള ഒരു ബിഷപ്പ് മുതിരുന്നത,് അദ്ദേഹം നേതൃത്വം നല്‍കുന്ന സഭയ്ക്കുമാത്രമല്ല, ക്രൈസ്തവര്‍ക്കാകെയും നാണക്കേടുണ്ടാക്കുന്ന സംഗതിയാണ്. ( കൃസ്ത്യന്‍ നാമധാരിയാണെങ്കിലും ആ മതത്തിന്റെയും പൗരോഹിത്യത്തിന്റെയും കുഞ്ഞാടല്ലാത്ത എനിക്കുപോലും അതുകേട്ട് ലജ്ജതോന്നിയെന്ന വാസ്തവം ഞാനെന്തിന് മറച്ചുവെക്കണം?)

പതിനൊന്നാം നൂറ്റാണ്ടുമുതല്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ട കുരിശുയുദ്ധങ്ങളുടെ പ്രേതബാധയാണോ ബിഷപ്പിനെ ആവേശിച്ചിരിക്കുന്നതെന്ന മലയാളികളുടെ സംശയം ഇല്ലായ്മചെയ്യാനുള്ള ഉത്തരവാദിത്വം ബിഷപ്പിനുതന്നെയാണ്. ഇത്തരം വിദ്വഷപ്രചരണമാണോ ബിഷപ്പ് പഠിച്ച വേദപുസ്തകവും യേശുവിന്റെ ജീവിതവും ഉദ്ഘോഷിക്കുന്നത്? പാലാക്കാരന്‍കൂടിയായ മലയാളത്തിന്റെ വലിയ എഴുത്തുകാരന്‍ സക്കറിയ ചോദിച്ച ആ ചോദ്യത്തോടെങ്കിലും ബിഷപ്പ് പ്രതികരിച്ചുകാണാന്‍ മലയാളികള്‍ക്ക് ആഗ്രഹമുണ്ട്.


സ്വന്തം മഠങ്ങളിലെ കന്യാസ്ത്രീകള്‍ പുരോഹിതന്മാരാല്‍ പീഡിപ്പിക്കപ്പെടുമ്പോഴും അഭയയെപ്പോലുള്ള പാവങ്ങളുടെ ജഡം കിണറ്റില്‍നിന്ന് കണ്ടെത്തപ്പെടുമ്പോഴും പ്രതികള്‍ക്കുവേണ്ടി സഭാസംവിധാനത്തിന്റെ പണവും പ്രതാപവും രാഷ്ട്രീയ സ്വാധീനവും നിര്‍ല്ലജ്ജം ഉപയോഗപ്പെടുത്തുമ്പോഴൊന്നും ഒരക്ഷരം മിണ്ടാതിരുന്ന ബിഷപ്പ്, സ്വന്തം വീടുകളില്‍ വളരുന്ന വിദ്യാസമ്പന്നരും വിവേകികളും സ്വതന്ത്രചിന്താഗതിക്കാരും സാമൂഹികബോധമുള്ളവരുമായ കൃസ്ത്യാനിപ്പെണ്ണുങ്ങളുടെ സുരക്ഷക്കുവേണ്ടിയെന്ന മട്ടില്‍ നടത്തുന്ന ഈ അന്യമതത്തോടുള്ള വിദ്വേഷപ്രസംഗം ഭാഗ്യവശാല്‍ മഹാഭൂരിപക്ഷം കൃസ്ത്യന്‍സമുദായാംഗങ്ങളും പുച്ഛത്തോടെയേ കാണൂ എന്നെനിക്കുറപ്പാണ്. കാരണം, നല്ല തെളിമലയാളത്തിലുള്ള മനോഹരമായ മലയാളം ബൈബിള്‍ വായിച്ചുവളര്‍ന്നരാണവര്‍.


താന്‍ നടത്തിയ വിദ്വേഷപ്രസംഗത്തോടുള്ള കേരളസമൂഹത്തിന്റെ പ്രതികരണങ്ങളെപ്പോലും അവഗണിക്കുവാന്‍പോന്ന മനോഭാവം ഒരു വൈദികമുഖ്യന് ഭൂഷണമല്ല. ഭക്തനോ മതാനുയായിയോ അല്ലെങ്കിലും എല്ലാ മതത്തിലുംപെട്ട ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആദരണീയരായ പുരോഹിതമുഖ്യന്മാരില്‍ച്ചിലരുമായെങ്കിലും സൗഹൃദംസ്ഥാപിക്കുവാനിടയായ ഒരാളായതുകൊണ്ടാണ,് ബിഷപ്പില്‍നിന്ന് തെറ്റുതിരുത്തുകയെന്ന സാമാന്യ മനുഷ്യമരാ്യദ ഞാന്‍ പ്രതീക്ഷിച്ചുപോയത്. ഒരുപക്ഷെ, ഏറ്റെടുത്ത ആത്മീയേതരമായ ഏതോ ചില ഉത്തരവാദിത്വങ്ങളായിരിക്കാം അതില്‍നിന്ന് അദ്ദേഹത്തെ തടയുന്നത്. ചിലപ്പോള്‍ വെറും അജ്ഞതയുമായിരിക്കാം. സംശയത്തിന്റെ ആനുകൂല്യം ഏത് പ്രതിക്കും കോടതികള്‍പോലും നല്‍കാറുണ്ടെന്നത് ഞാന്‍ വിസ്മരിക്കുന്നില്ല. അതെന്തായാലും ഹിന്ദു-മുസ്ലീം സമുദായങ്ങളെപ്പോലെതന്നെ കേരളസംസ്‌കാരത്തിന്റെ നിര്‍മ്മിതിയില്‍ ഭാഗഭാക്കുകളായ ക്രൈസ്തവസമുദായത്തിനാകെ അപമാനമുണ്ടാക്കുവാനും മതേതരകേരളസമൂഹത്തെ വിഭജിക്കുവാനുംമാത്രമേ തന്റെ നാര്‍ക്കോട്ടിക് ജിഹാദി പ്രസംഗവും സംസ്‌കാരത്തിന് നിരക്കാത്ത ഈ നിലപാടും ഉപകരിക്കൂ എന്ന് ബിഷപ്പ് തിരിച്ചറിഞ്ഞേതീരൂ. ഇല്ലെങ്കില്‍, അദ്ദേഹത്തെ അത് ബോദ്ധ്യപ്പെടുത്തുവാന്‍ ക്രൈസ്തവസമുദായംതന്നെ സന്നദ്ധമാവണമെന്നാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന.


എത് മതതീവ്രവാദത്തേയുംപോലെ മുളയിലേ കരിച്ചുകളയേണ്ട ഒന്നുതന്നെയാണ് ക്രൈസ്തവ മതതീവ്രവാദവും. മനുഷ്യപ്പറ്റുള്ള ഒരു നല്ല കര്‍ഷകജനത ജാതി-മതസ്പര്‍ദ്ധകളില്ലാതെ നൂറ്റാണ്ടുകളായി ഒരുമയോടെ പണിയെടുത്ത് ജീവിക്കുന്ന ഒരു നാട്ടിലെ, ( കേരളത്തിലെ വത്തിക്കാനെന്ന വിശേഷണംകൂടിയുള്ള പാലായിലെ ) അരമനയുടെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് കേരളസമൂഹത്തില്‍ വിഷവിത്തുകള്‍ വാരിയെറിയാന്‍ ഒരു ബിഷപ്പിനെയും കൃസ്ത്യാനികളുള്‍പ്പടെ നല്ല മലയാളികള്‍ അനുവദിക്കുമെന്നു തോന്നുന്നില്ല. അതറിയാമായിരുന്ന പാലാക്കാരനായ ഒരു കൃസ്ത്യന്‍ വേദശാസ്ത്രപണ്ഡിതന്‍ അവിടെ അല്‍പ്പകാലംമുമ്പുവരെയും ജീവിച്ചിരുന്നു- സഭയുടെ കണ്ണിലെ കരടായി. ഓശാന മാസികയുടെ പത്രാധിപരും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍.

നവസാക്ഷരര്‍ക്കുപോലും വായിച്ചാല്‍ മനസിലാവുന്ന പച്ചമലയാളത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ബൈബിള്‍ വായിച്ചപ്പോള്‍, മനസുവെച്ചാല്‍ ബിഷപ്പുമാര്‍ക്കുപോലും ഗ്രഹിക്കാനാവുന്നതാണല്ലോ അതെന്നാണ് എനിക്ക് തോന്നിയത്. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ബിഷപ്പുമാരില്‍പ്പലരും ബൈബിളിന്റെ മഹത്തായ സ്നേഹസന്ദേശം ശരിയായി മനസിലാക്കുന്നില്ല? ഈശ്വരനിശ്ചയമായിരിക്കാം എന്നേ പറഞ്ഞുകൂടൂ.


ഏത് തിയോളജിയെക്കാളും വലുതാണ് പ്രിയപ്പെട്ട ബിഷപ്പ്, മാനവികത. അതുകൊണ്ട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ച്, പശ്ചാത്തപിച്ച് കര്‍ത്താവിങ്കലേക്ക് എത്രയുംവേഗം അങ്ങ് തിരച്ചുവരണമെന്ന് പ്രാര്‍ത്ഥിക്കുകയല്ലാതെ ഞങ്ങള്‍ പാപികള്‍ക്ക് എന്തുചെയ്യാനാവും!

Share This Article
Leave a Comment
error: Content is protected !!