Connect with us

Featured

യു എസ് പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരം ഗാന്ധിജിക്ക് നല്കണമെന്ന് വീണ്ടും പ്രമേയം

Published

on


വാഷിങ്ടണ്‍: മഹാത്മാ ഗാന്ധിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കാന്‍ യു എസ് കോണ്‍ഗ്രസില്‍ വീണ്ടും പ്രമേയം. മരണാനന്തര ബഹുമതിയായി ഗാന്ധിജിക്ക് കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ നല്‍കാനുള്ള പ്രമേയം യു എസ് കോണ്‍ഗ്രസ് അംഗം കരോളിന്‍ ബി മലോനിയാണ് വീണ്ടും പ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്. സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതില്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവായി പുരസ്‌കാരം നല്‍കണമെന്നാണ് ശിപാര്‍ശ.


ഗാന്ധിയുടെ സമരരീതിയും ജീവിതവും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ മുതല്‍ നെല്‍സണ്‍ മണ്ടേല വരെയുള്ളവര്‍ക്ക് പ്രചോദനമായെന്ന് പ്രമേയം അവതരിപ്പിച്ച് കരോളിന്‍ ബി മലോനി പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗാന്ധിയുടെ ധൈര്യവും മാതൃകയും അനുദിനം പ്രചോദിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2018ലും ഗാന്ധിജിക്ക് സിവിലിയന്‍ ബഹുമതി നല്‍കുന്നതിന് മലോനി ശിപാര്‍ശ ചെയ്തിരുന്നു.


അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍. ജോര്‍ജ്ജ് വാഷിങ്ടണ്‍, നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, മദര്‍ തെരേസ, റോസ പാര്‍ക്‌സ് തുടങ്ങിയവര്‍ക്കാണ് മുന്‍പ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. മദര്‍ തെരേസ, നെല്‍സണ്‍ മണ്ടേല എന്നിവര്‍ക്ക് പുറമേ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍, ദലൈലാമ, ആങ് സാന്‍ സ്യൂചി, മുഹമ്മദ് യൂനസ്, ഷിമോണ്‍ പെരേസ് എന്നിവരാണ് ബഹുമതി നേടിയ മറ്റ് വിദേശികള്‍.


error: Content is protected !!