

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്മമായി പരിശോധിക്കുമെന്ന് സുപ്രിം കോടതി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്ര മോദി ഉള്‍പ്പെടെ 64 പേര്‍ക്കാണ് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത്. കീഴ്ക്കോടതി ഈ നടപടി ശരിവെക്കുകയും ചെയ്തിരുന്നു. ഇത് രണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് കോടതി അറിയിച്ചത്.

2002 ഫെബ്രുവരി 28ന് കലാപത്തിനിടയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ കാര്യം അറിയിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെയും അത് അംഗീകരിച്ച മജിസ്ട്രേട്ട് കോടതി വിധിയിലെയും ന്യായീകരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. കേസില്‍ ഇന്ന് വാദം തുടരും.
2012 ഫെബ്രുവരി എട്ടിനാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. സാകിയ ജഫ്രിയ്ക്കായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഹാജരായത്.

