Business
കാര്‍മേഘമൊഴിയുന്നു; ടേക്ക് ഓഫിന് തയ്യാറെടുത്ത് ജെറ്റ് എയര്‍വെയ്‌സ്
ന്യൂഡല്‍ഹി: സാമ്പത്തിക ബാധ്യതകള്‍ കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്‌സിന് പുതിയ ഉടമകളുടെ നിയന്ത്രണത്തില്‍ സര്‍വീസ് നടത്താന്‍ നാഷണല്‍ കമ്പനീസ് ലോ ട്രിബ്യൂണല്‍ അനുമതി നല്കി. 90 ദിവസത്തിനകം സര്‍വീസ് നടത്തുന്നതിനുള്ള സ്ലോട്ട് അനുമതിക്കായി അധികൃതരെ സമീപിക്കണമെന്ന നാഷണല്‍ കമ്പനീസ് ലോ ട്രിബ്യൂണലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഏവിയേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ജെറ്റ് എയര്‍വെയ്‌സ്.
ബാങ്ക് വായ്പാ തിരിച്ചടവില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് 2019ലാണ് ജെറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നത്. തുടര്‍ന്ന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി മുറാറി ലാല്‍ ജലാനും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഉപദേശ സ്ഥാപനമായ കാല്‍റോക് കാപിറ്റല്‍ മാനേജ്‌മെന്റും ജെറ്റിനെ വീണ്ടും പറപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുകയായിരുന്നു.
വേനല്‍ക്കാലമാകുന്നതോടെ ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് ആരംഭിക്കുമെന്ന് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര, അന്താരാഷട്ര റൂട്ടുകളിലെ യാത്രാ സര്‍വീസും കാര്‍ഗോ സര്‍വീസുകളും ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് പ്രതിസന്ധി ഇതിന് വിഘാതം സൃഷ്ടിക്കുകയായിരുന്നു.
സര്‍വീസ് നടത്താതിരുന്നതിനെ തുടര്‍ന്ന് ലാന്റിംഗ് സ്ലോട്ടുകള്‍ ഭൂരിഭാഗവും നഷ്ടമായ ജെറ്റ് എയര്‍വെയ്‌സിന് ഇരുപത്തി ഒന്നായിരത്തിലേറെ കടക്കാരിലായി ആറു ബില്യന്‍ ഡോളറിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കമ്പനി പ്രതിസന്ധിയിലായിട്ടും ഏറ്റെടുക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തെത്തിയത് ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി മൂല്യം വര്‍ധിപ്പിച്ചിരുന്നു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ 38 വന്‍കിട ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി എട്ടായിരം കോടി രൂപയിലധികം കടബാധ്യതുണ്ട്. വിമാനങ്ങളും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും വില്‍പ്പന നടത്തിയാല്‍ പോലും കടം തീരില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജെറ്റ് എയര്‍വെയ്‌സിന്റെ മടങ്ങിവരവിനെ ജെറ്റ് എയര്‍വെയ്‌സ് 2.0 എന്നാണ് ഉടമകളുടെ കണ്‍സോര്‍ഷ്യം വിശേഷിപ്പിക്കുന്നത്.
സര്‍വീസ് ആരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ 20 ചെറിയ വിമാനങ്ങളും അഞ്ച് വലിയ വിമാനങ്ങളും പറത്താനാണ് ജെറ്റ് എയര്‍വെയ്‌സ് ലക്ഷ്യമിടുന്നത്. എന്നാല്‍ ബജറ്റ് എയറായി യാത്ര നടത്തില്ലെന്നാണ് ലഭ്യമാകുന്ന സൂചന. പ്രതാപകാലത്തേതു പോലെ കാര്‍ഗോയും യാത്രക്കാരേയും കൈകാര്യം ചെയ്യാനാവുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. പക്ഷേ, നിലവില്‍ 12 വിമാനങ്ങള്‍ മാത്രമാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും നല്ല കാലത്ത് 123 വിമാനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ജെറ്റ് എയര്‍വെയ്‌സിന് ഭൂരിപക്ഷവും കടങ്ങള്‍ വീട്ടാനായി വട്ടുനല്‍കേണ്ടി വന്നിട്ടുണ്ട്. കുറച്ചു വിമാനങ്ങള്‍ ഇന്ത്യയിലെ ചില വിമാനക്കമ്പനികള്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്.
എങ്കിലും വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെറ്റ് എയര്‍വെയ്‌സിന് ഇടുന്ന വിലയ്ക്ക് പതിനായിരം കോടി രൂപയെങ്കിലും സര്‍വീസുകള്‍ തുടങ്ങാന്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതോടൊപ്പം പ്രവര്‍ത്തന മൂലധനമായി പതിനഞ്ചായിരം കോടി രൂപയെങ്കിലും അധികമായും വേണ്ടി വരുമെന്നും കണക്കുകള്‍ പറയുന്നു. ഇത്രയൊക്കെ പണം ചെലവഴിച്ചാലും വിശ്വാസ്യത തിരികെപ്പിടിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നുമാണ് ഈ രംഗത്തുള്ളവരുടെ കാഴ്ചപ്പാട്.
നരേഷ് ഗോയല്‍ 1993ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയര്‍വെയ്‌സ്. 2019 ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വെയ്‌സ് അവസാനമായി പറന്നത്.


