Connect with us

Business

പ്രസിദ്ധീകരണം അവസാനിപ്പിച്ച് ഹോങ്കോങിലെ ആപ്പിള്‍ ഡെയ്‌ലി

Published

on


ഹോങ്കോങ്: ജനാധിപത്യ അനുകൂല ദിനപത്രമായ ആപ്പിള്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നു. വ്യാഴാഴ്ച അവസാന ലക്കം അച്ചടിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബീജിംഗിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന ആപ്പിള്‍ ചൈനീസ് അധികൃതരുടെ കണ്ണിലെ കരടായിരുന്നു.
ബീജിംഗിന്റെ വിമര്‍ശകനായ ജിമ്മി ലായുടെ ഉടമസ്ഥതയിലുള്ള ആപ്പിള്‍ കഴിഞ്ഞ 26 വര്‍ഷമായി പ്രസിദ്ധീകരിക്കുന്നുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ പ്രിന്റിംഗ് അവസാനിപ്പിക്കാനും വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നത് നിര്‍ത്തലാക്കാനും ആപ്പിള്‍ തീരുമാനിച്ചത്.
ചൈനീസ് സര്‍ക്കാറിനെതിരെയുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെ കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആപ്പിളിലെ രണ്ട് ഉന്നതര്‍ക്കെതിരെ കേസ് ചുമത്തിയിരുന്നു.
ജോലി നഷ്ടപ്പെടുന്ന നൂറുകണക്കിന് ജീവനക്കാരില്‍ പലരും തങ്ങളുടെ സുരക്ഷേെയയും തൊഴിലുടമയുടെ അസ്ഥിരതയിലും ആശങ്കപ്പെട്ട് ജോലി ഉപേക്ഷിച്ചിരുന്നു.
സ്വതന്ത്ര രാഷ്ട്രീയ സംഭാഷണത്തിന്റെ യുഗം നേരത്തെ തന്നെ അവസാനിച്ചതായി ഹോങ്കോംഗ് സര്‍വകലാശാലയിലെ ജേര്‍ണലിസം ലക്ചറര്‍ ഷാരോണ്‍ ഫാസ്റ്റ് പറഞ്ഞു. പുസ്തകങ്ങള്‍, കല, സിനിമകള്‍ എന്നിവ സെന്‍സര്‍ ചെയ്യുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ ആപ്പിള്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നത് കനത്ത നഷ്ടവും അത് ആഴത്തില്‍ അനുഭവപ്പെടുകയും ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആപ്പിളിനെ ലക്ഷ്യമിട്ട് സര്‍ക്കാരും ഹോങ്കോംഗ് അധികൃതരും പ്രവര്‍ത്തിക്കുന്നതിനെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ വിമര്‍ശിച്ചിരുന്നു. ഹോങ്കോംഗ് രാഷ്ട്രീയത്തില്‍ നിന്ന് പ്രതിപക്ഷ ഗ്രൂപ്പുകളെ നീക്കം ചെയ്യുകയും തെരുവ് പ്രതിഷേധം അവസാനിപ്പിക്കുകയും ജനാധിപത്യ അനുകൂല പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ചെയ്തതിന് ശേഷം അധികാരികള്‍ മാധ്യമങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്.
ചൈനയുടെ ദേശീയ സുരക്ഷയെ വെല്ലുവിളിക്കാനുള്ള ഉപകരണമായി ആപ്പിള്‍ ഡെയ്‌ലി വാര്‍ത്ത ഉപയോഗിച്ചുവെന്നാണ് ഹോങ്കോംഗ് അധികൃതര്‍ ആരോപിക്കുന്നത്. വിദേശ സേനയുമായി സഖ്യമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആപ്പിള്‍ ഡെയ്‌ലിയുടെ എക്‌സിക്യൂട്ടീവ് ചീഫ് റയാന്‍ ലോ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ അധികൃതര്‍ കുറ്റം ചുമത്തിയിരുന്നു. വിദേശശക്തികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപ്പെടുത്തുന്ന അധികൃതര്‍ ആപ്പിള്‍ ഡെയ്‌ലി 2019 മുതല്‍ പ്രസിദ്ധീകരിച്ച മുപ്പതിലേറെ ലേഖനങ്ങളാണ് എടുത്തുകാണിക്കുന്നത്.
ആപ്പിള്‍ ഡെയ്‌ലിയില്‍ അഭിപ്രായം എഴുതിയ ഒരാളെ അറസ്റ്റ് ചെയ്തതോടെ പത്രത്തിലെ ജീവനക്കാരെ മാത്രമല്ല വ്യക്തിഗത എഴുത്താകാരേയും ദേശീയ സുരക്ഷാ നിയമത്തിനു കീഴില്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയാണ് ഉയര്‍ത്തിയത്.
അഭയാര്‍ഥിയും പിന്നീട് വസ്ത്രവ്യാപാരിയുമായ ആപ്പിള്‍ ഡെയ്‌ലിയുടെ സ്ഥാപകന്‍ ലാ ദേശീയ സുരക്ഷാ പൊലീസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ദേശീയ സുരക്ഷാ നിയമത്തിന് കീഴില്‍ ജയിലിലായ അദ്ദേഹം വിചാരണ കാത്തുകഴിയുകയാണ്.
യു കെയില്‍ നിന്നും ഹോങ്കോംഗ് ചൈനയ്ക്ക് കൈമാറുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1995ലാണ് ആപ്പിള്‍ ഡെയ്‌ലി പ്രവര്‍ത്തനം തുടങ്ങിയത്. സഹോദര പ്രസിദ്ധീകരണമായി നെക്സ്റ്റ് മാഗസിനും ആരംഭിച്ചിരുന്നു. ടാബ്ലോയ്ഡ് രീതിയില്‍ ഇറങ്ങുന്ന പ്രസിദ്ധീകരണത്തില്‍ പ്രാദേശിക വാര്‍ത്തകള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍, ഗോസിപ്പുകള്‍ തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഹോങ്കോംഗില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പ്രസിദ്ധീകരണമാണ് ആപ്പിള്‍ ഡെയ്‌ലി.
നിരവധി മാധ്യമങ്ങള്‍ രാഷ്ട്രീയമായി ബീജിംഗ് പക്ഷത്തേക്ക് മാറുകയും മറ്റു ചിലവ ചൈനയിലെ പുതിയ ഉടമകളുമായി ചേര്‍ന്നും പ്രവര്‍ത്തനം നടത്തി. എന്നാല്‍ ആപ്പിള്‍ ഡെയ്‌ലി പ്രതിപക്ഷ കക്ഷികളെയാണ് അനുകൂലിച്ചത്. ഹോങ്കോംഗിനു മേല്‍ ചൈനയുടെ നിയന്ത്രണത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
2019ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനായി ആപ്പിള്‍ ഡെയ്‌ലി തങ്ങളുടെ ഒന്നാം പേജില്‍ ജനങ്ങളോട് അണിനിരക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍കൊണ്ടാണ് അക്കാലത്ത് ആപ്പിള്‍ ഡെയ്‌ലിയുടെ ന്യൂസ് റൂം അലങ്കരിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ആപ്പിള്‍ ഡെയ്‌ലിയുടെ പ്രമുഖരെ അറസ്റ്റ് ചെയ്തതിന് ശേഷവും അഞ്ച് ലക്ഷത്തോളം കോപ്പികളാണ് അവര്‍ പ്രിന്റ് ചെയ്തിരുന്നത്.
പ്രിന്റിം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിള്‍ ഡെയ്‌ലിയുടെ കമ്പനിയായ നെക്സ്റ്റ് ഡിജിറ്റല്‍ ലിമിറ്റഡ് തങ്ങള്‍ക്ക് നല്കിയ പിന്തുണയില്‍ നന്ദി അറിയിച്ചു. കഴിഞ്ഞ 26 വര്‍ഷമായി തങ്ങളുടെ വായനക്കാരുടെ വിശ്വസ്ത പിന്തുണയ്ക്കും തങ്ങളുടെ പത്രപ്രവര്‍ത്തകര്‍, ജീവനക്കാര്‍, പരസ്യദാതാക്കള്‍ എന്നിവരുടെ പ്രതിജ്ഞാബദ്ധതയ്ക്കും കമ്പനി നന്ദി പറയുന്നു എന്നാണ് രേഖപ്പെടുത്തിയത്.


error: Content is protected !!