

കോഴിക്കോട്: മുസ്‌ലിം ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിപോലെ സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍
കൊണ്ട് പോവുന്നതാണ് ലീഗിലെ
മുഖ്യപ്രശ്‌നമെന്ന് എം എസ് എഫില്‍ നിന്ന് പുറത്താക്കിയ നേതാക്കള്‍. തങ്ങളെ പുറത്താക്കിയതടക്കമുള്ള നിയവിരുദ്ധ നടപടികള്‍ക്കെതിരെ യു ഡി എഫ് കണ്‍വീനര്‍ക്കും പ്രതിപക്ഷ നേതാവിനും നേരിട്ട്കണ്ട് പരാതി നല്‍കുമെന്നും
എം എസ് എഫ് നേതാക്കള്‍ പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ്് എ പി അബ്ദുസമദ്, മുന്‍ വൈസ് പ്രസിഡന്റ് പി പി ഷൈജല്‍, മുന്‍ സെക്രട്ടറി കെ എം ഫവാസ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഹരിത നേതാവിനെ അപമാനിച്ച യോഗത്തിന്റെ മിനുട്ട്‌സ് ബുക് ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഓഫീസില്‍ വിളിച്ച് വരുത്തി ബലമായി പിടിച്ചെടുത്തു. മിനുട്ട്‌സിലും ഹാജര്‍ ബുക്കിലും തിരുത്തിയാല്‍ പാര്‍ട്ടിയില്‍ നില്‍ക്കാമെന്ന് പറഞ്ഞത് പി എം എ സലാമാണ്. പൊലീസ് ആവശ്യപ്പെടുന്ന തെളിവ് നശിപ്പിച്ചതിന് എം എല്‍ എക്കും പി എം എ സലാമിനും എതിരെ ഉടന്‍ പരാതി നല്‍കും.

യു ഡി എഫിലെ പ്രധാന കക്ഷിക്കകത്ത് ജനാധിപത്യത്തിനും സ്ത്രീത്വത്തിനുമെതിരായ പരാമര്‍ശമുണ്ടായെങ്കിലും മുന്നണിയില്‍ ആരും പ്രതികരിക്കുന്നില്ല. എം എസ് എഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന കോടതി വിധി പോലും മുഖവിലക്കെടുക്കാതെയാണ് നേതൃത്വം മുന്നോട്ട് പോവുന്നത്. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്് കോഴിക്കോട്ടെ യോഗത്തില്‍ സഹപ്രവര്‍ത്തകയെ അപമാനിച്ചതിനെതിരെ പ്രതികരിച്ചതിനാണ് തങ്ങളെ പുറത്താക്കിയത്. രക്ഷിതാവിനെ സമീപിക്കും പോലെയാണ് ഹരിത നേതാക്കള്‍ ഇക്കാര്യത്തില്‍ ലീഗ് നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ ലീഗിന്റെ ആദര്‍ശത്തിന് എതിരായി നേതൃത്വം വേട്ടക്കാരനൊപ്പം ചേര്‍ന്നു.
എം എസ് എഫ് യോഗത്തില്‍ ഹരിത നേതാവ് നജ്മയെ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്നെ പ്രസിഡന്റ് മോശമായി പരാമര്‍ശിച്ചു. വനിതാ നേതാക്കളെ നിയന്ത്രിക്കുന്നത് മലപ്പുറത്തെ സൈബര്‍ ക്രിമിനലാണെന്നും ഇതിനിടെ അയാള്‍ കളിയാക്കി. എങ്കില്‍ സൈബര്‍ ക്രിമിനലെന്ന് ആരോപിക്കപ്പെട്ടയാള്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാമെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്താല്‍ നിങ്ങളില്‍ പലരും ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പറഞ്ഞ് വീണ്ടും വനിതാ നേതാവിനെ അപമാനിച്ചു. 30 ആണ്‍കുട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ വച്ചാണ് ഏക പെണ്‍കുട്ടിയെ ഈവിധം അപമാനിച്ചത്.
കരഞ്ഞുപോയ നജ്മ ഒന്നോ രണ്ടോ പേര്‍ മരിച്ചാലെങ്കിലും സൈ്വരമായി ജീവിക്കാമല്ലോയെന്ന് പ്രതികരിച്ചതോടെ മറ്റുള്ളവര്‍ ഇടപെട്ടു. പ്രശ്‌നമായപ്പോള്‍ പി എം എ സലാം ഫോണില്‍ വിളിച്ച് നിര്‍ദ്ദേശിച്ച പ്രകാരമാണ് ജനറല്‍ സെക്രട്ടറിയായ ലത്തീഫ് തുറയൂര്‍ യോഗം പിരിച്ചുവിട്ടതെന്നും ആ യോഗത്തിന്റെ മിനുട്ട്‌സാണ് പിടിച്ചെടുത്തതെന്നും നേതാക്കള്‍ പറഞ്ഞു.

