ലൂണ മാന്ത്രികന്‍, ബ്ലാസ്റ്റേഴ്സിന് സമനില

Web Desk
5 Min Read

laster

തിലക് മൈതാന്‍ സ്റ്റേഡിയം (ഗോവ): അവസാന നിമിഷം ജോണി കൗകോ നേടിയ ഗോളില്‍ എ ടി കെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയമോഹം അണച്ചു. ഐ എസ് എലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് അവസാന നിമിഷമാണ് സമനില വഴങ്ങിയത് (2-2).

city exchange

അഡ്രിയാന്‍ ലൂണയുടെ മാന്ത്രിക പ്രകടനത്തിലൂടെ അവസാന നിമിഷംവരെ ബ്ലാസ്റ്റേഴ്സ് മുന്നിലായിരുന്നു. രണ്ട് ഗോളും ലൂണ നേടി. എ ടി കെയുടെ ആദ്യഗോള്‍ ഡേവിഡ് വില്യംസാണ് നേടിയത്. 16 കളിയില്‍ 27 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടര്‍ന്നു. 30 പോയിന്റുമായി എ ടി കെ മോഹന്‍ ബഗാന്‍ ഒന്നാമതെത്തി.

ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ ഇവാന്‍ വുകോമനോവിച്ച് മാറ്റങ്ങള്‍ വരുത്തി. പ്രതിരോധത്തില്‍ സഞ്ജീവ് സ്റ്റാലിന് പകരം ഹര്‍മന്‍ജോത് ഖബ്ര തിരിച്ചെത്തി. എണെസ് സിപോവിച്ചിന് പകരം മാര്‍കോ ലെസ്‌കോവിച്ചുമെത്തി. സന്ദീപ് സിങ്, വി ബിജോയ് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ പുയ്ട്ടിയ, ജീക്സണ്‍ സിങ്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ. മുന്നേറ്റത്തില്‍ ജോര്‍ജ് ഡയസ്- അല്‍വാരോ വാസ്‌കസ് സഖ്യം. ഗോള്‍ മുഖത്ത് പ്രഭ്സുഖന്‍ ഗില്‍. എ ടി കെ മോഹന്‍ ബഗാന്‍ പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദേശ് ജിങ്കന്‍, ടിരി, സുഭാശിഷ് ബോസ് എന്നിവര്‍. മധ്യനിരയില്‍ കാള്‍ മക്ഹഗ്, ലെന്നി റോഡ്രിഗസ്, ജോണി കൗകോ. മുന്നേറ്റത്തില്‍ മന്‍വീര്‍ സിങ്, ലിസ്റ്റണ്‍ കൊളാസോ, ഡേവിഡ് വില്യംസ്. ഗോള്‍വലയ്ക്ക് മുന്നില്‍ അമ്രീന്ദര്‍ സിങ്.

- Advertisement -
Ad image

കരുത്തരായ എ ടി കെയ്ക്കെതിരെ ഉജ്വല തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്സിന്. കളിയുടെ അഞ്ചാം മിനിറ്റില്‍ എ ടി കെ ഏരിയയില്‍വച്ച് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് കിട്ടി. സഹലിനെ മക്ഹഗ് വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. ബോക്സിന്റെ ഇടതുവശം. ലൂണയുടെ വലങ്കാല്‍ ഷോട്ട് അമരീന്ദറിനെ കാഴ്ചക്കാരനാക്കി വലയിലേക്ക്. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മനോഹരമായ മറ്റൊരു ഗോള്‍. ഇടതുമൂലയിലേക്ക് എ ടി കെ പ്രതിരോധനിരയ്ക്ക് മുകളിലൂടെ വമ്പന്‍ ഷോട്ട്. എ ടി കെയുടെ മറുപടി പെട്ടെന്നായിരുന്നു. ഡേവിഡ് വില്യംസിലൂടെ അവര്‍ തിരിച്ചടിച്ചു. വലതുപാര്‍ശ്വത്തില്‍നിന്നുള്ള തകര്‍പ്പന്‍ ക്രോസില്‍ വില്യംസ് കാല്‍വച്ചപ്പോള്‍ കൊല്‍ക്കത്തക്കാര്‍ക്ക് സമനില ഗോള്‍. പ്രീതം കോട്ടലിന്റേതായിരുന്നു ക്രോസ്.

ഗോള്‍ വഴങ്ങിയശേഷം കടുത്ത ആക്രമണമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. എ ടി കെ ബോക്സിലേക്ക് വാസ്‌കസും സഹലും പുയ്ട്ടിയയും ഡയസും ഇരമ്പിയെത്തി. പുയ്ട്ടിയുടെ ഷോട്ട് പ്രതിരോധം തടഞ്ഞു. ഡയസിന്റെ അടി അമരീന്ദര്‍ തട്ടിയകറ്റി. എ ടി കെയുടെ ഓരോ പ്രത്യാക്രമണത്തിനുശേഷവും ചെറുപാസുകളുമായി ബ്ലാസ്റ്റേഴ്സ് കളംപിടിച്ചു. 22-ാം മിനിറ്റില്‍ ഡയസിന്റെ ലോങ് റേഞ്ചര്‍ അമരീന്ദറിന്റെ കൈയില്‍ തട്ടി പുറത്തുപോയി. തുടര്‍ന്നുള്ള കോര്‍ണറില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മണത്തു. ഇതിനിടെ ഡയസിനെ പ്രതിരോധം വീഴ്ത്തിയെങ്കിലും റഫറി പരിഗണിച്ചില്ല. പിന്നാലെ ലൂണയുടെ ശക്തി കുറഞ്ഞ ഷോട്ട് അമരീന്ദര്‍ കൈയിലൊതുക്കി. 27-ാംമിനിറ്റില്‍ എ ടി കെയുടെ അപകടരമായ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു. മനോഹരമായ കളിയാണ് തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ബോക്സില്‍വച്ചുള്ള സന്ദീപിന്റെ ക്രോസ് സന്ദേശ് ജിങ്കന്‍ തലകൊണ്ട് കുത്തിയകറ്റി കോര്‍ണര്‍ വഴങ്ങി.

35-ാം മിനിറ്റില്‍ എ ടി കെയുടെ പ്രത്യാക്രമണം കണ്ടു. ലിസ്റ്റണ്‍ കൊളാസോയുടെ ഒറ്റയ്ക്കുളള മുന്നേറ്റം പ്രതിരോധത്തിന് തടയാനായില്ല. ലിസ്റ്റണിന്റെ ഷോട്ട് ഗില്‍ തട്ടിയകറ്റി. ലിസ്റ്റണ്‍ ഓഫ് സൈഡായിരുന്നെങ്കിലും റഫറി ശ്രദ്ധിച്ചില്ല. ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണം പെട്ടെന്നായിരുന്നു. എ ടി കെ വീണ്ടും കോര്‍ണര്‍ വഴങ്ങി. ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചില്‍ നടന്നെങ്കിലും ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം കാണാനായില്ല. പുയ്ട്ടിയയുടെ അടി പോസ്റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്തു. ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ വാസ്‌കസിന്റെ വോളി ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇഞ്ചോടിച്ച് പോരാട്ടം കണ്ട ആവേശകരമായ ആദ്യപകുതി 1-1ന് അവസാനിച്ചു. ആദ്യ 45 മിനിറ്റില്‍ ആക്രമണത്തില്‍ മുന്നില്‍നിന്നത് ബ്ലാസ്റ്റേഴ്സായിരുന്നു.

രണ്ടാം പകുതിയില്‍ വില്യംസിന് പകരം ഹ്യൂഗോ ബുമോയുമായാണ് എ ടി കെ കളത്തില്‍ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആക്രമിച്ചു. ഒന്നാന്തരം കുതിപ്പ് നടത്തിയ ഡയസിനെ അമരീന്ദര്‍ തടയുകയായിരുന്നു. കളി പുരോഗമിക്കുംതോറും എ ടി കെ പരുക്കന്‍ കളി പുറത്തെടുത്തു. ഇതിനിടെ ഡയസിന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. മറുവശത്ത് എ ടി കെയുടെ ശ്രമങ്ങളെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞുനിര്‍ത്തി. ഇടതുവശത്തുനിന്നുള്ള മന്‍വീറിന്റെ ഷോട്ട് ഗില്‍ പിടിച്ചെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ പ്രത്യാക്രമണം പിന്നാലെയെത്തി. ഡയസിന്റെ ഷോട്ട് വീണ്ടും അമരീന്ദര്‍ പിടിച്ചെടുത്തു. കൂടുതല്‍ കാത്തിരിക്കേണ്ടിവന്നില്ല. ലൂണയുടെ മാസ്റ്റര്‍ ക്ലാസ് പ്രകടനത്തില്‍ 64-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. മറ്റൊരു മനോഹര ഗോള്‍. ലൂണ തൊടുത്ത കോര്‍ണറില്‍നിന്നായിരുന്നു തുടക്കം. ഗോള്‍മുഖത്ത് തട്ടിത്തെറിച്ച പന്ത് ബോക്സിന് പുറത്ത് പുയ്ട്ടിയുടെ കാലില്‍. ഇടതുമൂലയില്‍ ഒറ്റയ്ക്കുന്നിന്ന ലൂണയിലേക്ക് പന്ത് കോരിയിട്ടു. പന്ത് നിയന്ത്രിച്ച് രണ്ടടി കയറി ലൂണ വലങ്കാല്‍ കൊണ്ട് പന്ത് അടിച്ചകറ്റി. അമരീന്ദറിന്റെ തലയ്ക്കു മുകളിലൂടെ പറന്ന പന്ത് വലയുടെ വലതുമൂലയില്‍ വിശ്രമിച്ചു.

എ ടി കെ തിരിച്ചടിക്കാനുള്ള തീവ്രശ്രമം നടത്തി. പ്രീതം കോട്ടലിന്റെ അപകടകരമായ ക്രോസ് ബിജോയ് തലകൊണ്ട് കുത്തിയകറ്റി. പലപ്പോഴും എ ടി കെ മുന്നേറ്റത്തെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഓഫ് സൈഡ് കെണിയില്‍ കുരുക്കി. 79-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കളിയിലെ ആദ്യമാറ്റം വരുത്തി. സഹലിന് പകരം കെ പ്രശാന്ത് എത്തി. എ ടി കെയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെ ഒരു തവണ ബിജോയിയും പിന്നാലെ ഖബ്രയും തടയിട്ടു. പിന്നാലെ മുന്നേറ്റത്തില്‍നിന്ന് ഡയസിനെ പിന്‍വലിച്ച് പ്രതിരോധതാരം എണെസ് സിപോവിച്ചിനെയും ഇറക്കി. പരിക്കേറ്റ ബിജോയിക്ക് പകരം വിന്‍സി ബരെറ്റോ ഇറങ്ങി. കളിയുടെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് കളിയുടെ വേഗം കുറച്ചു. ഇതിനിടെ കിട്ടിയ ഫ്രീകിക്ക് വാസ്‌ക്സ് ബാറിന് മുകളിലൂടെ പറത്തി. 90-ാം മിനിറ്റില്‍ മന്‍വീറിന്റെ കരുത്തുള്ള ഷോട്ട് ഗില്‍ തട്ടിയകറ്റി. എ ടി കെ താരം പര്‍ബീര്‍ ദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

ഏഴ് മിനിറ്റായിരുന്നു ഇഞ്ചുറി ടൈം. ഇതിനിടെ മൂന്നാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. വാസ്‌കസ് ഗോള്‍മുഖത്ത് വച്ചുനല്‍കിയ പന്തില്‍ വിന്‍സി ഷോട്ട് പായിച്ചെങ്കിലും പോസ്റ്റില്‍തട്ടി. എന്നാല്‍ അവസാന ഘട്ടത്തില്‍ കൗകോ നേടിയ ഗോളില്‍ എ ടി കെ സമനില നേടി. ബുമോയാണ് അവസരമൊരുക്കിയത്. കൗകായുടെ അടി ഗില്ലിന്റെ കൈയില്‍ തട്ടിയെങ്കിലും വലകണ്ടു. ഇതിനിടെ പുറത്തിരുന്ന ഡയസിന് ചുവപ്പുകാര്‍ഡും കിട്ടി. 23ന് ഹൈദരാബാദുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Share This Article
Leave a Comment
error: Content is protected !!