Connect with us

Business

ജീവിതശൈലി രോഗങ്ങളെ പടിക്കുപുറത്താക്കാന്‍ കച്ചകെട്ടി മൈക്രോ ഹെല്‍ത്ത് ലബോറട്ടറി

Published

on


  • ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പയിന്‍ ഒരു മാസം നീണ്ടുനില്‍ക്കും
  • ജൂലൈ 1ന് ആരംഭിച്ച ക്യാമ്പയിന്‍ 31 വരെ
  • 500 റിയാലിലേറെ ചെലവു വരുന്ന പരിശോധനയ്ക്ക് കേവലം 50 റിയാല്‍ മാത്രം
  • സ്‌റ്റേ അറ്റ് ഹോമിലുള്ളവരുടെ സാംപിള്‍ പരിശോധനയ്ക്ക്് താമസ കേന്ദ്രത്തിലെത്തും

ദോഹ: ഖത്തറിലെ പ്രവാസി സമൂഹങ്ങള്‍ക്കായി തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പയിന്‍ സംഘടിപ്പിക്കുകയാണെന്ന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ലബോറട്ടറിയാണ് മൈക്രോ ഹെല്‍ത്ത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആരോഗ്യ ക്യാമ്പയിന്‍ ജൂലൈ ഒന്നിന് ആരംഭിച്ചു. ജൂലൈ 31 വരെ ക്യാമ്പയിന്‍ തുടരും. പ്രവാസി സമൂഹത്തിലെ കുറഞ്ഞ വരുമാനക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് ക്യാമ്പയിന്‍.
പ്രമേഹം, കൊളസ്‌ട്രോള്‍, മറ്റു ഹൃദ്രോഗങ്ങള്‍, കിഡ്‌നി രോഗം, കരള്‍ രോഗം, യൂറിക്ക് ആസിഡ് തുടങ്ങി ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹത്തെ ഗുരുതരായി ബാധിക്കുന്ന പ്രധാന രോഗങ്ങളെല്ലാം പരിശോധനയില്‍ ഉള്‍പ്പെടും. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം, തൊഴില്‍ സാഹചര്യങ്ങള്‍, കാലാവസ്ഥ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയാണ് ജീവിതശൈലി രോഗങ്ങളുടെ വര്‍ധനയ്ക്ക് കാരണമാകുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങുമ്പോഴേക്കും നിരവധി അസുഖങ്ങള്‍ കൂടെയുണ്ടാവുകയും സമ്പാദ്യമൊന്നും ഉണ്ടാവുകയുമില്ല. ജീവിതശൈലി രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തുകയും കൃത്യമായ ചികിത്സ നിര്‍വഹിക്കുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാവും.
ബ്ലഡ് പ്രഷര്‍, ബി എം ഐ, ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍ (എല്‍ ഡി എല്‍, എച്ച് ഡി എല്‍, വി എല്‍ ഡി എല്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍), ബ്ലഡ് യൂറിയ, ക്രിയാറ്റിന്‍, യൂറിക്ക് ആസിഡ്, എസ് ജി പി ടി പരിശോധനകളാണ് പാക്കേജിലുള്ളത്.
സാധാരണഗതിയില്‍ അഞ്ഞൂറു റിയാലിലേറെ തുക ചെലവു വരുന്ന ഈ പരിശോധനകള്‍ക്ക് കേവലം 50 റിയാല്‍ മാത്രമാണ് ക്യാമ്പയിന്‍ കാലയളവില്‍ ഈടാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം എട്ടായിരത്തോളം പേരാണ് ജീവിതശൈലി പരിശോധന നടത്തിയത്. ഇവരില്‍ 20 മുതല്‍ 25 ശതമാനം വരെ പേര്‍ക്ക് ജീവതശൈലി രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവരില്‍ 15 ശതമാനം പേര്‍ക്കും തങ്ങള്‍ ഇത്തരമൊരു രോഗലക്ഷണങ്ങളോടെയാണ് ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
2010ലാണ് മൈക്രോ ഹെല്‍ത്ത് ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പയിന് തുടക്കമിട്ടത്. ഖത്തറില്‍ പ്രാക്ടീസ് ചെയ്യുന്ന നിരവധി ഫിസിഷ്യന്‍മാരുടെ അഭ്യര്‍ഥനകളെ തുടര്‍ന്നായിരുന്നു ക്യാമ്പയിന് തുടക്കമിട്ടത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് ഇത്തരം പരിശോധനാ ചാര്‍ജുകള്‍ താങ്ങാനാവാത്തതിനാലും തങ്ങള്‍ക്ക് ഇത്തരം രോഗങ്ങളുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞ് ചികിത്സ നിര്‍വഹിക്കാനാവാത്തതുമാണ് ക്യാമ്പയിന്‍ തുടങ്ങാനുള്ള പ്രചോദനം. പ്രവാസികളിലെ കുറഞ്ഞ വരുമാനക്കാരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ എല്ലാ വര്‍ഷവും സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
ഈ വര്‍ഷം സ്റ്റേ അറ്റ് ഹോമിലുള്ളവര്‍ക്കായി താമസ കേന്ദ്രത്തിലെത്തി സാംപിള്‍ ശേഖരിക്കുന്ന രീതിയും നടപ്പാക്കുന്നുണ്ട്. താമസ കേന്ദ്രങ്ങളില്‍ നിന്നും സാംപിള്‍ ശേഖരിക്കാന്‍ 50 റിയാല്‍ അധികം നല്‌കേണ്ടതുണ്ട്. ഈ വര്‍ഷം ക്യാമ്പയിനില്‍ കോവിഡ് ബാധിതര്‍ക്കായി രണ്ട് പരിശോധനകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കോവിഡാനന്തര ആരോഗ്യ പരിശോധനയുടെ ബേസിക്ക്, അഡ്വാന്‍സ്ഡ് രീതികളാണത്. കോവിഡ് ബാധിച്ചെങ്കിലും കൂടുതല്‍ സങ്കീര്‍ണതകളില്ലാതെ രോഗം ഭേദമായവര്‍ക്കാണ് ബേസിക്ക് പരിശോധന നിര്‍വഹിക്കുക. കോവിഡ് ബാധയെ തുടര്‍ന്ന് കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥകളുണ്ടായവര്‍ക്കാണ് അഡ്വാന്‍സ്ഡ് പരിശോധന.
ക്യാമ്പയിന്‍ കാലത്ത് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് രാവിലെ ഏഴു മുതല്‍ രാത്രി 10 മണി വരെ ആഴ്ചയിലെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഈ കാലയളവില്‍ സ്ഥാപനത്തിന് അവധിയുണ്ടാവില്ല. ജീവിതശൈലി രോഗ പരിശോധനയ്ക്ക് എത്തിച്ചേരുന്നവര്‍ ഭക്ഷണം കഴിച്ച് എട്ടുമണിക്കൂറെങ്കിലുമായിരിക്കണം.
വാര്‍ത്താ സമ്മേളനത്തില്‍ മൈക്രോ ഹെല്‍ത്ത് സി ഇ ഒ ഡോ. നൗഷാദ് സി കെ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുഖ്മാനി റെജി, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ സി, ലബോറട്ടറി അഡ്മിനിസ്‌ട്രേറ്റര്‍ ഷഫീക്ക് കെ സി, ടെക്ക്‌നിക്കല്‍ അഫയേഴ്‌സ് ഹെഡ് സജീര്‍ കെ പി എന്നിവര്‍ പങ്കെടുത്തു.


error: Content is protected !!