
ന്യൂഡല്‍ഹി: മോദിയുടെ പ്രസംഗമൊന്ന് പ്രവൃത്തി മറ്റൊന്ന്. പ്രകൃതി സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് സി.ഒ.പി 26 ഉച്ചകോടിയില്‍ പ്രസംഗിച്ച നരേന്ദ്ര മോദി അതിനു വിപരാതമായ നിലപാടുകളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്ന വിമര്‍ശം ഉയരുന്നു.
വന മേഖലയില്‍ ചൂഷണം ചെയ്യാന്‍ മൗന സമ്മതം നല്‍കുന്ന വന സംരക്ഷണ നിയമ ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോഴാണ് ഗ്ലാസ് ഗോയിലെ മോദിയുടെ പ്രസംഗം വിവാദമായത്. ലോക നേതാക്കളുടെ ഉച്ചകോടിയില്‍ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണമെന്നും, പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് കാലാവസ്ഥ വ്യതിയനത്തിന്റെ ആധാരാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ പ്രതിനിധികരിച്ചു സംസാരിച്ചിരുന്നു. എന്നാല്‍
വനമേഖലയില്‍ സമ്പൂര്‍ണ ചൂഷണത്തിന് വഴിവെക്കുന്ന വനസംരക്ഷണ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനു വേണ്ടി വന നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണെന്ന പൊള്ളയായ ന്യായമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.
എന്നാല്‍ വന മേഖലയില്‍ ഖനനമടക്കമുള്ള പ്രവൃത്തികള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കണമെന്ന ഖനന മാഫിയകളുടെ ആവശ്യം അംഗീകരിക്കുന്നതിനു വേണ്ടിയാണ് കേന്ദ്രം നിയമ ഭേദഗതികള്‍ കൊണ്ടു വരുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നത്.നിലവില്‍ വനപ്രദേശത്ത് ഏതുതരം പ്രവര്‍ത്തിക്കും മുന്‍പായി പരിസ്ഥിതി ആഘാത പഠനം നടത്തണം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നിര്‍ബന്ധമാണ്. ഈ വ്യവസ്ഥകളെല്ലാം ഇല്ലാതാകുന്നതാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.


