യുദ്ധരഹിത ലോകം കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത ഹിരോഷിമ ദിനാചരണം ശ്രദ്ധേയമായി

Web Desk
2 Min Read

ദോഹ: യുദ്ധം ഒരിക്കലും ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ലെന്നും സമാധാനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കാനാകൂ എന്നും ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി മീഡിയാപ്ലസ് സംഘടിപ്പിച്ച സമാധാന സംവാദം ആഹ്വാനം ചെയ്തു.

city exchange

1945 ആഗസ്റ്റ് 6ന് ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ആണവാക്രമണത്തിന്റെ ദുരന്തസ്മരണകളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത, മനുഷ്യരാശിക്കുണ്ടാക്കുന്ന വിനാശം, സമാധാനത്തിന്റെ അനിവാര്യത എന്നിവ ചര്‍ച്ച ചെയ്ത പരിപാടിയില്‍ വിവിധ സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

യുവ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിരോഷിമ ആണവാക്രമണത്തിന്റെ ചരിത്രപശ്ചാത്തലവും അതുണ്ടാക്കിയ മാനുഷിക ദുരന്തവും അദ്ദേഹം വിശദീകരിച്ചു. ഒരു നിമിഷംകൊണ്ട് ലക്ഷക്കണക്കിന് ജീവനുകളെ കവര്‍ന്നെടുക്കുകയും തലമുറകളോളം ശാരീരികവും മാനസികവും പരിസ്ഥിതിപരവുമായ ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ഹിരോഷിമ ദുരന്തം ലോകത്തിന് എന്നും മറക്കാനാകാത്ത മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

‘യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല. അത് മനുഷ്യജീവിതങ്ങളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും മാത്രമാണ് നശിപ്പിക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും പുരോഗതിയോടെയും ജീവിക്കണമെങ്കില്‍ രാഷ്ട്രങ്ങള്‍ സംവാദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വഴിയാണ് തിരഞ്ഞെടുക്കേണ്ടത്,’ എന്ന് മുഹമ്മദ് അമാന്‍ അഭിപ്രായപ്പെട്ടു. സമാധാനത്തിന്റെ സന്ദേശം സമൂഹത്തിലുടനീളം പ്രചരിപ്പിക്കുന്നതില്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

- Advertisement -
Ad image

ലോകം ഹിരോഷിമയില്‍ നിന്ന് ചരിത്രപാഠങ്ങള്‍ പഠിച്ചിട്ടും ഇന്നും വിവിധ രാജ്യങ്ങളില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും മാനുഷിക ദുരന്തങ്ങളും തുടരുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യുദ്ധം ഒരിക്കലും സൈനികരെ മാത്രം ബാധിക്കുന്നതല്ല; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളാണ് അതിന്റെ ഏറ്റവും വലിയ ഇരകളാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

യുദ്ധങ്ങള്‍ മനുഷ്യജീവിതങ്ങള്‍ നശിപ്പിക്കുന്നതിനൊപ്പം രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെയും സാമൂഹിക ഐക്യത്തെയും മാനസികാരോഗ്യത്തെയും പ്രകൃതിയെയും തലമുറകളോളം ബാധിക്കുന്ന ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ആയുധങ്ങള്‍ക്കായി ചെലവഴിക്കുന്ന വിഭവങ്ങള്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മനുഷ്യ ക്ഷേമത്തിനും സമാധാന സംരംഭങ്ങള്‍ക്കുമായി വിനിയോഗിക്കേണ്ട സമയമാണിതെന്നും അഭിപ്രായപ്പെട്ടു.

പരിപാടിയുടെ പ്രത്യേക ആകര്‍ഷണമായി ജി പി കുഞ്ഞബ്ദുല്ല ചാലപ്പുറം ആശയാവിഷ്‌കാരം നിര്‍വഹിച്ച യുദ്ധവിരുദ്ധ സംഗീത ആല്‍ബമായ ‘യുദ്ധം എന്നും ഹലാക്കാണ്’ എന്നതിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, യുവ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് മുഹമ്മദ് അമന് പോസ്റ്റര്‍ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. യുദ്ധം മനുഷ്യരാശിക്ക് സമ്മാനിക്കുന്നത് നാശവും കണ്ണീരുമാണെന്ന ശക്തമായ സന്ദേശമാണ് ഈ സംഗീത ആല്‍ബം മുന്നോട്ടുവയ്ക്കുന്നത്.

ചര്‍ച്ചയില്‍ ഡോ. ഷീല ഫിലിപ്പോസ്, ഷഫീര്‍ വാടാനപ്പള്ളി, കോയ കൊണ്ടോട്ടി, ഷാം ദോഹ, ജി പി കുഞ്ഞബ്ദുല്ല ചാലപ്പുറം, മുത്തലിബ് മട്ടന്നൂര്‍, ഉവൈസ് ഉസ്മാന്‍, റഊഫ് മലയില്‍, ജയകുമാര്‍ മാധവന്‍, അദ്‌ലിന്‍ അയ്മന്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.

സമാധാനവും സഹിഷ്ണുതയും പരസ്പര ബഹുമാനവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ ഓരോ വ്യക്തിയും സമൂഹവും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു. ഹിരോഷിമ ദിനം ഒരു ചരിത്ര ദുരന്തത്തിന്റെ അനുസ്മരണം മാത്രമല്ല ഇനിയൊരിക്കലും അത്തരം മനുഷ്യവിരുദ്ധ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ലോകസമൂഹത്തിന്റെ കൂട്ടായ പ്രതിജ്ഞയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സമാധാനത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കാനും യുദ്ധത്തെയും അക്രമത്തെയും വെറുത്ത് മനുഷ്യസ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാത പിന്തുടരാന്‍ പുതിയ തലമുറയെ പ്രചോദിപ്പിക്കാനും പ്രതിജ്ഞയെടുത്തുകൊണ്ടാണ് പരിപാടി സമാപിച്ചത്.

Share This Article
Leave a Comment
error: Content is protected !!