പൊതുമാപ്പ് ലഭിച്ച ഖത്തര്‍ പ്രവാസികള്‍ 10 ദിവസത്തിനകം രാജ്യം വിടണം

Web Desk
3 Min Read

ദോഹ: റെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ഖത്തറില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നിയമ നടപടികളില്ലാതെ നാട്ടിലേക്ക് തിരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അതിനായുള്ള ട്രാവല്‍ പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞ ശേഷം 10 ദിവസം മാത്രമേ രാജ്യത്ത് തങ്ങാന്‍ പാടുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ 10 ദിവസത്തിനിടയില്‍ രാജ്യം വിടണം. അതിനാല്‍ മുന്‍കൂട്ടി ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്.

city exchange

രാജ്യം വിടുന്ന പ്രവാസികളെ പിഴകളില്‍ നിന്ന് ഒഴിവാക്കുമെന്നും നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ആക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് സ്വീകരിച്ച് രാജ്യം വിടുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ രാജ്യം വിടാവുന്നതും നിരോധനമില്ലാതെ ഖത്തറിലേക്ക് തിരിച്ചു വരാവുന്നതുമാണെന്നും അധികൃതര്‍ അറിയിച്ചു. അവര്‍ ഏത് തരം നിയമ ലംഘനത്തില്‍ ഏര്‍പ്പെട്ടവരയാലും ഈ ഇളവ് ലഭിക്കും.

എല്ലാ നിയമ നടപടികളില്‍ നിന്നും അവരെ ഒഴിവാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും സംയുക്തമായി നടത്തിയ വെബിനാറിലാണ് മന്ത്രാലയം പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമാപ്പിനെ കുറിച്ച് ജനങ്ങളില്‍ അവബോധം നല്‍കുന്നതിനു വേണ്ടിയുള്ളതായിരുന്നു വെബിനാര്‍. സാമൂഹിക, ബിസിനസ് മേഖലകളില്‍ നിന്നുള്ള പ്രവാസികളായ നിരവധി പേര്‍ വെബിനാറില്‍ പങ്കെടുത്തു.

- Advertisement -
Ad image

നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് നിയമപരമായി രാജ്യത്ത് തുടരുന്നതിനോ നിയമ നടപടികള്‍ ഒഴിവാക്കി രാജ്യം വിടുന്നതിനോ സൗകര്യമൊരുക്കുന്നതാണ് പൊതുമാപ്പ്. ഒക്ടോബര്‍ 10ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ഈ വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 31ന് മുമ്പ് തന്നെ അപേക്ഷ നല്‍കണം. ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എസ് എഫ് ഡി) ഉം സലാല്‍, ഉം സുനൈം, മിസൈമീര്‍, അല്‍ വക്‌റ, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സര്‍വീസ് സെന്ററുകള്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

അതേസമയം, അഞ്ചു മാസത്തോളം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താന്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന മുഴുവന്‍ ആളുകളും മുന്നോട്ട് വരണമെന്ന് വെബിനാറില്‍ ബന്ധപ്പെട്ടവര്‍ ആഹ്വാനം ചെയ്തു. നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ച് താമസം ക്രമവല്‍ക്കരിക്കുകയോ പിഴയില്ലാതെ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പൊതുമാപ്പ് കാലാവധി കഴിഞ്ഞ ശേഷം അനധികൃത താമസക്കാര്‍ക്കും നിയമ ലംഘകര്‍ക്കുമെതിരെ കര്‍ക്കശമായ നടപടികളാവും സ്വീകരിക്കുക. അതിനു ശേഷം നിയമലംഘനങ്ങള്‍ക്കും പിടിക്കപ്പെടുന്നവര്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്‌സ്‌കോണ്ടിംഗ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞവരുമായ പ്രവാസികള്‍ക്ക് നിയമം അനുശാസിച്ചിട്ടുള്ള അനുരഞ്ജന വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാം. ഇവര്‍ക്ക് മറ്റൊരു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്. അതേപോലെ, റസിഡന്‍സ് പെര്‍മിറ്റ് കാന്‍സല്‍ ചെയ്ത ശേഷം 90 ദിവസത്തില്‍ കൂടുതല്‍ കാലം ഖത്തറില്‍ തങ്ങുന്നവര്‍ക്കും ഇതു തന്നെയാണ് വ്യവസ്ഥ. അവര്‍ക്കും നിയമം അനുശാസിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാവുന്നതും മറ്റൊരു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്.

റെസിഡസന്‍സ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ് 90 ദിവസം പൂര്‍ത്തിയാക്കിയവരായ പ്രവാസികള്‍ മറ്റൊരു തൊഴിലുടമയ്ക്കു കീഴിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് താമസം ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ അനുവാദമുണ്ടായിരിക്കും. ജോലിയില്‍ നിന്ന് ഓടിപ്പോയതായി തൊഴിലുടമ പരാതി നല്‍കിയ പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മറ്റൊരു തൊഴിലുടമയിലേക്ക് മാറാന്‍ പൊതുമാപ്പിലൂടെ അനുവാദം നല്‍കും. വര്‍ക്ക് വിസയില്‍ രാജ്യത്തെത്തി 90 ദിവസമായിട്ടും റെസിഡന്‍സ് പെര്‍മിറ്റിലേക്ക് മാറിയിട്ടില്ലാത്തവര്‍ക്കും ജോലി ഉപേക്ഷിച്ച് പോയതായി തൊഴിലുടമ പരാതി നല്‍കിയവര്‍ക്കും സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാം. ഇതിന് ലേബര്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള പ്രത്യേക അനുമതി തേടണം.

അതേസമയം, നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കായുള്ള പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച 2021 ഒക്ടോബര്‍ 10ന് ശേഷം ജോലിയില്‍ നിന്ന് ഓടിപ്പോയതായി കാണിച്ച് തൊഴിലുടമ പരാതിപ്പെട്ടവരുടെ അപേക്ഷകള്‍ പൊതുമാപ്പ് ആനുകൂല്യത്തിനായി പരിഗണിക്കില്ല. ഇത് പൊതുമാപ്പ് കാലാവധിയില്‍ ഉള്‍പ്പെടില്ല

പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിയമ ലംഘകര്‍ക്കുള്ള ഒത്തുതീര്‍പ്പ് തുക പകുതിയായി കുറച്ചതായി നേരത്തേ യൂനിഫൈഡ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി അറിയിച്ചിരുന്നു. തൊഴിലാളികളുടെ വിസ നിയമങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കാണ് പ്രധാനമായും ഇതിന്റെ ആനുകൂല്യം ലഭിക്കുക. സ്ഥാപനത്തിന് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ റെസിഡന്‍സ് വിസ എടുക്കല്‍, വിസ പുതുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കുള്ള സെറ്റില്‍മെന്റ് തുകയാണ് 50 ശതമാനമായി കുറച്ചത്. ഇത് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ പേര്‍ക്ക് പ്രചോദനമാവും എന്നാണ് കരുതുന്നത്.

Share This Article
Leave a Comment
error: Content is protected !!