യുക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി റഷ്യ

Web Desk
1 Min Read

കീവ്: യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം ശക്തമാക്കി. വന്‍തോതിലാണ് യുദ്ധ സാമഗ്രികള്‍ അതിര്‍ത്തിയിലേക്ക് റഷ്യ എത്തിക്കുന്നത്.

city exchange

റഷ്യ- യുക്രൈന്‍ സംഘര്‍ഷ സാധ്യതകളെ തുടര്‍ന്ന് അമേരിക്ക കൂടുതല്‍ സൈനികരെ അയക്കാന്‍ തീരുമാനിച്ചതോടെയാണ് റഷ്യയുടെ നടപടി ശക്തമാക്കിയത്. യു എസ് ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ മാക്സര്‍ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളില്‍ വന്‍തോതിലുള്ള ടാങ്കര്‍ സജ്ജീകരണങ്ങളും സൈനിക ടെന്റുകളും വന്‍ സൈനിക സാന്നിധ്യവും ദൃശ്യമാണ്.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുക്രെയ്‌നിലേക്കും കൂടുതല്‍ സൈന്യത്തെ യു എസ് അയച്ചിരുന്നു. ഇതോടെ സൈന്യത്തിന്റെ എണ്ണം കൂട്ടിയതിനു പുറമെ വന്‍തോതിലുള്ള കവചിത വാഹനങ്ങളും പടക്കോപ്പുകളും ആയുധ സാമഗ്രികളുമെല്ലാം റഷ്യ വിന്യസിക്കുകയായിരുന്നു. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രീമിയയിലും അയല്‍രാജ്യമായ ബെലാറസിലുമെല്ലാം സൈനിക മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

- Advertisement -
Ad image

സ്വന്തമായി വികസിപ്പിച്ച ‘ഇസ്‌കന്ദര്‍’ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ബെലാറസിലെ റഷ്യന്‍ സൈനിക പരീശീലന താവളത്തിലും റഷ്യ എത്തിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലും ക്രീമിയയിലുമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തത്. ക്രീമിയയില്‍ പുതുതായി വിന്യസിക്കപ്പെട്ട സൈനികര്‍ക്കായി താല്‍ക്കാലിക പാര്‍പ്പിടങ്ങളും ടെന്റുകളും സജ്ജീകരിച്ചു.

അതിര്‍ത്തിയില്‍ റഷ്യയുടെ വന്‍ സേനാവിന്യാസത്തിനു പിന്നാലെ ദിവസങ്ങള്‍ക്കു മുന്‍പ് യു എസ് പടക്കപ്പല്‍ യുക്രെയ്ന്‍ തീരത്തെത്തിയിരുന്നു. മിസൈല്‍ വേധ മിസൈലുകളടക്കമുള്ള ആയുധങ്ങളുമായാണ് യു എസ് പടക്കപ്പല്‍ നങ്കൂരമിട്ടത്. സൈനിക നീക്കത്തിനൊന്നും ആലോചിക്കുന്നില്ലെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ നാറ്റോയും യു എസും അംഗീകരിച്ചില്ലെങ്കില്‍ സൈനിക നീക്കത്തിന് മടിക്കില്ലെന്ന മുന്നറിയിപ്പും അവര്‍ നല്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!