

കോഴിക്കോട്: സാഹിത്യത്തില്‍ ഇന്നും സ്വന്തമായി ഒരുമിടമില്ലാത്തവരാണ് എഴുത്തുകാരികളെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍. വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കേരള സാഹിത്യ അക്കാദമി, കാളാണ്ടി താഴം ദര്‍ശനം സാംസ്‌കാരിക വേദിയുടെ mഹകരണത്തോടെ നടത്തുന്ന സ്ത്രീ ഭാഷ എഴുത്ത് അരങ്ങ് ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെ സാഹിത്യത്തിലും തൊഴില്‍ ശാലയിലും വീട്ടിലും സമൂഹത്തിന്റെ മറ്റു മേഖലകളിലെല്ലാം തങ്ങളുടെ ഇടം കണ്ടെത്തുകയെന്ന അന്വേഷണമാണ് ഇത്തരം കൂട്ടായ്മകളിലൂടെ നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ പുരുഷന്മാര്‍ സൃഷ്ടിച്ച ഭാഷയില്‍ എഴുത്തുകാരികള്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ അവതരിപ്പിക്കേണ്ട സ്ഥിതി വിശേഷമാണിന്നും.
സ്ത്രീകള്‍ക്കുളളത് സ്വകാര്യ ഇടങ്ങളാണ് എന്ന പൊതുബോധത്തെ നാം തിരുത്തണമെന്നും ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ കണക്കിലെടുത്തു കൊണ്ട് തന്നെ പുതിയ രീതിയിലുള്ള വായന നടത്തുകയെന്നതാണ് സ്ത്രീ പക്ഷ എഴുത്തുകാരുടെയും നിരൂപകരുടെയുമൊക്കെ പുതിയ കാലത്തെ പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ദര്‍ശനം സാംസ്‌കാരികവേദി സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും പ്രസിഡന്റ് ടി കെ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളിലായി ലതാ ലക്ഷ്മി, കഥയിലെ സ്ത്രീയും സമൂഹവും, ഡോ. ആര്‍ രാജശ്രീ സ്ത്രീക്ക് ഒരു ഭാഷയുണ്ടോ, ഡോ. രോഷ്‌നി സ്വപ്ന മലയാളത്തിലെ സ്ത്രീ കവിത, സജിത മഠത്തില്‍ അരങ്ങിലെ സ്ത്രീ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം സാഹിത്യ തത്പരരായ സ്ത്രീ എഴുത്തുകാരികളാണ് ശില്പശാലയില്‍ പങ്കെടുത്തത്.

