നമുക്ക് ചുറ്റുമുള്ള ചെകുത്താന്മാരെ തുരത്താന്‍ ഒരു ഗാന്ധിജി മതിയെന്ന് സുഭാഷ് ചന്ദ്രന്‍

Web Desk
2 Min Read

കോഴിക്കോട്: നമ്മുടെ ചുറ്റും ചെകുത്താന്മാര്‍ ഭീതിപ്പെടുത്തി വരുമ്പോള്‍ യഥാര്‍ഥ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുവാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞാല്‍ മറുഭാഗത്തുള്ളവര്‍ ബോധം കെട്ടു വീഴുമെന്ന് പ്രശസ്ത ചെറുകഥാകൃത്ത് സുഭാഷ് ചന്ദ്രന്‍. അങ്ങനെയൊരാള്‍ മറുവിഭാഗത്തിലില്ല എന്നുള്ളതുകൊണ്ടും ആ സമയത്ത് അവര്‍ ബ്രിട്ടീഷുകാരുടെ ഷൂസും ചെരിപ്പും നക്കുകയായിരുന്നു എന്നതുകൊണ്ടുമാണത് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കടപ്പുറത്ത് സംഘടിപ്പിച്ച ത്രിവര്‍ണോത്സവത്തില്‍ തന്റെ ‘ജ്ഞാനസ്‌നാനം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

എഴുപതു ശതമാനം വരുന്ന വൈവിധ്യത്തിന്റെ ഇന്ത്യ ഒന്നിച്ചു നിന്നാല്‍ മറുഭാഗത്തുള്ളവര്‍ കുറ്റിയും പറിച്ചു പോകുമെന്നാണ് നാം തിരിച്ചറിയേണ്ടത്. ഒരിക്കലും ഇല്ലാതാക്കുവാന്‍ സാധിക്കാത്ത ഇന്ത്യയുടെ നന്മയുടെ പ്രതീകമാണ് മഹാത്മാഗാന്ധി. അതുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് എഴുതണമെന്നെനിക്ക് തോന്നിയത്. ആര് ഇല്ലാതാക്കണമെന്ന് വിചാരിച്ച് ഇന്ത്യ ഒന്നാകെ വറ്റിച്ചാലും അവസാനം അതില്‍ നിന്നും ഗാന്ധിജി ഉയര്‍ന്നുവരും.

ഗാന്ധിജി ഒരു ഋഷിയായിരുന്നു. അതുകൊണ്ടാണ് എല്ലാവരും പശുവിന്‍ പാല്‍ കുടിച്ചപ്പോള്‍ എനിക്ക് ആട്ടിന്‍ പാല്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചത്. കാരണം വരും കാലത്ത് ‘മഹാത്മാ പാല്‍ കുടിച്ച പശുവെന്ന്’ പറഞ്ഞ് പലരും ബഹളമുണ്ടാക്കുമെന്ന തിരിച്ചറിവു കൊണ്ടായിരുന്നു അത്. പത്ത് വര്‍ഷമെടുത്തെഴുതിയ ഈ കഥ, നാല് വര്‍ഷം കഴിഞ്ഞാണ് പ്രസിദ്ധീകരിച്ച തെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

എത്ര അഴുക്കായാലും ഉപ്പിന്റെ വെണ്മ തന്നെയാണ് ഖദറിനെന്നും കോണ്‍ഗ്രസുണ്ടാക്കിയ മഹത്തുക്കളുടെ നന്മ കൊണ്ടാണത് ഇപ്പോഴും തുടര്‍ന്നു പോകുന്നതെന്നും കോണ്‍ഗ്രസിന്റെ പ്രത്യേകത ഇതാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഈ കാലഘട്ടമിങ്ങനെ തുടര്‍ന്നു പാവുകയാണെങ്കില്‍ പാഠപുസ്തകങ്ങളിലൂടെ പോലും കുട്ടികളുടെ മനസ്സിലേക്ക് ഗാന്ധിജി ഒരു നെഗറ്റീവ് കഥാപാത്രമായി വരാന്‍ അധികം താമസമുണ്ടാവില്ലെന്ന് ചടങ്ങില്‍ സംസാരിച്ച നോവലിസ്റ്റ് കെ വി മോഹന്‍ കുമാര്‍ പറഞ്ഞു.
സുഭാഷ് ചന്ദ്രന്‍ 30 വര്‍ഷം മുന്‍പെഴുതിയ റിപ്പബ്ലിക് എന്ന കഥയില്‍ ഒരു പ്രവചന രൂപേണ അത് പറഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ മഹത്വം മനോഹരമായി അവതരിപ്പിച്ച കൃതിയാണ് ജ്ഞാന സ്നാനമെന്നും അദ്ദേഹം പറഞ്ഞു.

മതമെന്ന തീര്‍ത്തും വ്യക്തിപരമായ ഭരണഘടന നല്കിയ സ്വാതന്ത്ര്യമാണ് വഖഫ് ബില്‍ ഭേദഗതിയോടെ നമ്മുടെ ഇന്ത്യയില്‍ തകര്‍ന്നതെന്ന് മുന്‍ എം എല്‍ എ കെ എസ് ശബരീനാഥ് പറഞ്ഞു.
പ്രമേയത്തിന്റെ ശക്തിയെടുത്തു പരിശോധിക്കുകയാണെങ്കില്‍ എമ്പുരാനെക്കാള്‍ ഏറെ വിവാദങ്ങളും ബഹളവുമുണ്ടാക്കണ്ടതാണ് സുഭാഷ് ചന്ദ്രന്റെ ജ്ഞാനസ്‌നാനവും അതിലെ അമോദിയെന്ന കഥയും. പക്ഷെ മറുവിഭാഗം ഈ കൃതി വായിച്ചിട്ടുണ്ടാവില്ലെന്ന് ശബരീനാഥ് പരിഹസിച്ചു.

ഗാന്ധിജിയെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരല്ലൊം പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ മനസ്സിരുത്തി വായിക്കേണ്ട കൃതിയാണ് ജ്ഞാനസ്‌നാനമെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന കെ പി സി സി ജനറല്‍ സെക്രട്ടറി പഴംകുളം മധു പറഞ്ഞു. ഗാന്ധിയില്‍ സുഭാഷ് ചന്ദ്രന്‍ സ്‌നാനം ചെയ്‌തെടുത്ത കൃതിയാണ് ജ്ഞാനസ്‌നാനമെന്ന് ആര്‍ എസ് പണിക്കര്‍ പറഞ്ഞു.

ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ ആമുഖഭാഷണം നടത്തി. പി കെ രാഗേഷ് സ്വാഗതവും എന്‍ വി ബാബുരാജ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!