Connect with us

NEWS

വിജയ് മല്യയെ യു കെ കോടതി പാപ്പരായി പ്രഖ്യാപിച്ചു

Published

on


ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ യു കെ കോടതി പാപ്പരായി പ്രഖ്യാപിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വിജയ് മല്യയുടെ ലോകത്തെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ കേസിലാണ് പാപ്പര്‍ പ്രഖ്യാപനം. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലായിരുന്നു വിജയ്മല്യ കോടിക്കണക്കിന് രൂപ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തത്.
യു കെ സമയം വൈകിട്ട് 3.42ന് വിജയ് മല്യയെ പാപ്പരായി വിധിക്കുന്നുവെന്നാണ് ചീഫ് ഇന്‍സോള്‍വന്‍സീസ് ആന്റ് കമ്പനി കോടതി (ഐ സി സി) ജഡ്ജി മൈക്കല്‍ ബ്രിഗ്സ് ലണ്ടനിലെ ഹൈക്കോടതിയുടെ ചാന്‍സറി ഡിവിഷന്റെ വെര്‍ച്വല്‍ ഹിയറിംഗില്‍ പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
കിംഗ് ഫിഷര്‍ എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പതിനായിരം കോടി ഇന്ത്യന്‍ രൂപയാണ് 65കാരനായ വിജയ് മല്യ വായ്പയെടുത്ത് യു കെയിലേക്ക് മുങ്ങിയത്. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി ബി ഐയും മല്യയ്ക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു.
മദ്യപ്രഭുക്കളിലൊരാളായ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നതിന് എതിരായ കേസ് നേരത്തെ അദ്ദേഹം പരാജയപ്പെട്ടിരുന്നു. യു കെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കാനുളള അനുമതിയും നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കൈമാറ്റത്തിന്റെ അന്തിമവിധി കാത്തിരിക്കവെയാണ് പാപ്പരായ പ്രഖ്യാപനവും കോടതി നടത്തിയത്.
ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്, ഐ ഡി ബി ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യുകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെ എം ഫിനാന്‍ഷ്യല്‍ അസെറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലാണ് മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി നല്കിയത്.
ഇന്ത്യന്‍ ബാങ്കുകളെ പ്രതിനിധീകരിച്ച് നിയമ സ്ഥാപനമായ ടി എല്‍ പി എല്‍ എല്‍ പിയും ബാരിസ്റ്റര്‍ മെര്‍സിയ ശെകര്‍ഡെമിയനുമാണ് കോടതിയില്‍ ഹാജരായത്. ഇന്ത്യന്‍ കോടതികളില്‍ നിയമനടപടികള്‍ നടക്കുന്നതിനാല്‍ വിധിയില്‍ സ്റ്റേയും സമയം നീട്ടണമെന്നും മല്യയുടെ അഭിഭാഷകന്‍ ഫിലിപ് മാര്‍ഷല്‍ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.


error: Content is protected !!