

ലഖ്നൗ: കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ആശിഷ് മിശ്രയെ റിമാന്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. രണ്ട് ദിവസത്തേക്കാണ് റിമാന്റ്.

സംഭവ സമയത്ത് സ്ഥലത്തില്ലെന്നായിരുന്നു ആശിഷ് മിശ്രയും പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയും സംഭവ ദിവസം മുതല്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ ഇയാള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മകനും കളവു പറയുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവസ്ഥലത്ത് ആശിഷ് ഉണ്ടായിരുന്നുവെന്ന് ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമായി. വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും പൊളിഞ്ഞതോടെ ഗത്യന്തരമില്ലാതെ ഉത്തര്‍പ്രദേശ് പൊലീസിന് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യേണ്ടി വരികയായിരുന്നു.
ആവശ്യത്തിന് തെളിവുകള്‍ ഉണ്ടായിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രിം കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മാത്രമല്ല ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെ കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം തനിക്ക് വിനയാകുമെന്ന് തിരിച്ചറിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി ജെ പി നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്നു. സുപ്രിം കോടതിയുടെ വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദവും ബി ജെ പിയെ വെട്ടിലാക്കുകയും അജയ് മിശ്രയേയും മകന്‍ ആശിഷ് മിശ്രയേയും കൈയ്യൊഴിയാന്‍ പാര്‍ട്ടി തീരുമാനിക്കുകയുമായിരുന്നു.
പത്തു മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ ആശിഷ് മിശ്ര അറസ്റ്റിലായത്.
കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി തുടങ്ങി എട്ടോളം വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്.
കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്. നാല് കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ബാക്കിയുള്ള മൂന്നുപേര്‍ ബി ജെ പി പ്രവര്‍ത്തകരാണ്.

