Connect with us

Latest News

വാക്സിനേഷനില്‍ പുറത്താകുന്നത് സാധാരണക്കാരെന്ന് പരാതി

Published

on


കോഴിക്കോട്: കൊവിഡ് വാക്സിനില്‍ കയ്യൂക്കും സ്വാധീനവുമുള്ളവര്‍ കയ്യടുക്കുമ്പോള്‍ സാധാരണക്കാര്‍ പുറത്താകുന്നു. രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ക്കും അണികള്‍ക്കും ഉദ്യോഗസ്ഥരുടെ അടുപ്പക്കാര്‍ക്കുമാണ് വാക്സിന്‍ ലഭിച്ചവരില്‍ കൂടുതല്‍ പേരും. സാധാരണക്കാരായ പലരും ഇതില്‍ നിന്ന് പുറത്താകുന്ന അനുഭവമാണ് പലര്‍ക്കും പറയാനുള്ളത്. ദിവസങ്ങളോളം സൈറ്റില്‍ കണ്ണുംനട്ട് നോക്കിയിരുന്നിട്ടും വാക്സിന്‍ ലഭ്യമല്ലെന്നും വാക്സിന്‍ സെന്ററുകളില്‍ ബന്ധപ്പെട്ട് സൈറ്റ് രജിസ്ട്രേഷനെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് സാധാരക്കാരായ ജനങ്ങള്‍ക്കുള്ളത്. അത്യാവശ്യമായി വാക്സിന്‍ വേണ്ടി വരുന്ന പലരും ഇതോടെ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന സ്ഥിതിയാണുള്ളത്.

കോഴിക്കോട് ജില്ലയില്‍ തന്നെ വാക്സിനേഷന്‍ സൈറ്റില്‍ സ്ലോട്ടുകള്‍ പലപ്പോയും നിശ്ചലാവസ്ഥയിലാണ്. ജില്ലാ കലക്ടറുടെ അറിയിപ്പ് കണ്ട് കൊവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാമെന്ന് കരുതിയാല്‍ ആകെ സൈറ്റുകളില്‍ കാണിക്കുന്നത് കൂടുതലും സ്വകാര്യ ആശുപത്രികളിലെ വിവരങ്ങള്‍ മാത്രമാണ്. പല പഞ്ചായത്തിലെയും കൊവിഡ് വിവരങ്ങള്‍ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. സൈറ്റില്‍ 25 വാക്സിന്‍ വിതരണ കേന്ദ്രങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും വിവരങ്ങള്‍ മാത്രമാണ് കൂടുതല്‍ സമയവും ലഭ്യമാകുന്നത്. ഇതില്‍ തന്നെ വാക്സിന്‍ കേന്ദ്രങ്ങളില്‍ ഒന്നുകില്‍ വാക്സിനുകള്‍ ലഭ്യമല്ലെന്ന വിവരവും അല്ലെങ്കില്‍ ബുക്കിങ് പൂര്‍ത്തിയായെന്ന അറിയിപ്പുമാണ് ലഭിക്കുന്നത്.

ഇന്നലെ രാവിലെ മുതല്‍ സ്ലോട്ടുകള്‍ ലഭ്യമാകുമെന്ന് അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ കൊവിന്‍ സൈറ്റില്‍ യാതൊരു അപ്ഡേഷനോ വാക്സിന്‍ സ്ലോട്ടുകളോ സൈറ്റുകളില്‍ ലഭ്യമായിരുന്നില്ല. പലപ്പോയും ജില്ലയിലെ വാക്സിനേഷന്റെ സ്ഥിതിയും ഇതാണ്. എന്നാല്‍ ജില്ലകളിലെ വാക്സിന്‍ സെന്ററുകളില്‍ വാക്സിന്‍ വിതരണം കൃത്യമായി നടക്കുന്നുമുണ്ട്. വാക്സിന്‍ വിതരണ കേന്ദ്രത്തിന്റെ അടുത്തുള്ള താമസക്കാര്‍ക്കും മറ്റുള്ള രാഷ്ട്രീയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാക്സിന്‍ സ്പോട്ട് രജിസ്ട്രേഷനും വാക്സിന്‍ സ്ലോട്ടുകളുടെ അറിയിപ്പകളും നല്‍കുന്നതായുള്ള പരാതി വ്യാപകമാണ്. ഇതിന് പരിഹാരം കണ്ടെത്താന്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും താത്ക്കാലിക വാക്സിന്‍ കേന്ദ്രം അനുവദിച്ച് വാക്സിന്‍ വിതരണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


error: Content is protected !!