
ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ്ജ് (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ കാലത്തെ പ്രവര്‍ത്തന പരിചയമുള്ള ടി ജെ എസ് ജോര്‍ജ്ജ് പൊളിറ്റിക്കല്‍ കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

മദ്രാസ് കൃസ്ത്യന്‍ കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഓണേഴ്സ് കരസ്ഥമാക്കിയ അദ്ദേഹം 1950ല്‍ ബോംബെയിലെ ഫ്രീപ്രസ് ജേര്‍ണലിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഹോങ്കോങില്‍ നിന്നുള്ള ഏഷ്യാ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്. സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്. വി കെ കൃഷ്ണമേനോന്‍, എം എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യു തുടങ്ങിയവരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പായ ഘോഷയാത്രയും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 2011ല്‍ പദ്മഭൂഷണും 2017ല്‍ സ്വദേശാഭിമാനി, കേസരി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.
മജിസ്ട്രേട്ടായിരുന്ന ടി ടി ജേക്കബിന്റേയും ചാചിയാമ്മ ജേക്കബിന്റേയും മകനായി 1928 മെയ് ഏഴിനാണ് തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി ജെ എസ് ജോര്‍ജ്ജ് പത്തനംതിട്ടയിലെ തുമ്പമണ്ണില്‍ ജനിച്ചത്. അമ്മു ജോര്‍ജ്ജാണ് ഭാര്യ. എഴുത്തുകാരന്‍ ജീത്ത് തയ്യിലും ഷേബയും മക്കളാണ്.
അമേരിക്കന്‍ ടി വി ജേര്‍ണലിസ്റ്റായ രാജ് മത്തായി മരുമകനാണ്.

