ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അപലപനീയം: കാന്തപുരം

Web Desk
2 Min Read

തൃശൂര്‍: പാലക്കാട് ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുല്‍ക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണം.

city exchange

ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷമാണെങ്കില്‍ ബംഗ്ലാദേശില്‍ ഹിന്ദു സമൂഹം ന്യൂനപക്ഷമാണ്. അവിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തെവിടെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അതിനു ആരും വളം വെച്ചുകൊടുക്കുരുത്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും മതേതരമായി ചിന്തിക്കുന്നവരാണ്.

പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ രാജന്‍, ബെന്നി ബെഹനാന്‍ എം പി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എം മുഹമ്മദ് സഖാഫി സംസാരിച്ചു.

സമ്മേളനം ഇന്നും നാളെയും തുടരും. ഇന്നു രാവിലെ പത്തിന് ഫ്യൂച്ചര്‍ കേരള സമ്മിറ്റ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഹാരിസ് ബീരാന്‍ എം പി പ്രഭാഷണം നടത്തും. നെക്സ്റ്റ്ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, കള്‍ച്ചറല്‍ ഡയലോഗ് എന്നീ ഉപ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു. പതിനായിരം സ്ഥിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 25000 അതിഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിദിന സായാഹ്ന ആശയ സമ്മേളനവും നടക്കും. വിപുലമായ എക്സ്പോയും ദേശീയ പ്രതിനിധി സംഗമവും സമ്മേളനത്തിന്റെ ഭാഗമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!