മരണക്കുഴികള്‍ക്കെതിരെ പി ഡബ്ല്യു ഡി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Web Desk
3 Min Read

ആലുവ: റോഡിലെ മരണക്കുഴികള്‍ അടച്ച് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക, പൊതുമരാമത്ത് വകുപ്പിന്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും അനാസ്ഥക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് നിരത്തി പൊലീസ് സമരക്കാരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഓഫീസിലേക്ക് കയറുകയായിരുന്നു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സമരം നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ കയറ്റി വിട്ടത് സമരക്കാരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷത്തിന് കാരണമായി. സമര സ്ഥലത്തേക്ക് രോഗിയുമായി ആംബുലന്‍സ് കടന്ന് വന്നപ്പോള്‍ പ്രതിഷേധക്കാര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തി ബാരിക്കേഡുകള്‍ പൊലീസിനൊപ്പം ചേര്‍ന്ന് മാറ്റിക്കൊണ്ട് ആംബുലന്‍സ് കടത്തി വിടുകയായിരുന്നു.

പൊതുമരാമത്തു മന്ത്രി കോടികളുടെ കണക്കുകള്‍ നിരത്തി പി ഡബ്ല്യു ഡി റോഡുകളിലെ കുഴികള്‍ അടക്കാതെ, യഥാര്‍ഥത്തില്‍ റോഡുകളിലെ കുഴികള്‍ അടച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരുന്ന പ്രവണത ഒഴിവാക്കി പി ഡബ്ല്യു ഡിയായാലും കിഫ്ബിയായാലും അവരവരുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ തയ്യാറാകണമെന്നും ഇനിയും അനാസ്ഥ കാണിക്കാതെ റോഡുകളിലെ കുഴികള്‍ അടിയന്തിരമായി അടച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ കുഴികള്‍ അടക്കുകയും അതിനോടുനുബന്ധിച്ച് മുഴുവന്‍ റോഡുകളിലും പൂര്‍ണ്ണമായി റീ ടാറിംഗ് നടത്തി റോഡുകള്‍ സുഗമമായ സഞ്ചാരത്തിന് യോഗ്യമാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. സമര സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തിവിട്ട് മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് എസ് പിക്ക് പരാതി നല്‍കിയതായും എം എല്‍ എ അറിയിച്ചു.

- Advertisement -
Ad image

പ്രതിഷേധ സമരത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ലിന്റൊ പി ആന്റു, ജിന്‍ഷാദ് ജിന്നാസ്, ജില്ലാ ഭാരവാഹികളായ അബ്ദുല്‍ റഷീദ്, രാജേഷ് പുത്തനങ്ങാടി, എ കെ ധനേഷ്, സുധീഷ് കപ്രശ്ശേരി, കെ എസ് യു സംസ്ഥാന സെക്രട്ടറി പി എച്ച് അസ്‌ലം, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് ചേനക്കര, എം എസ് സനു, ജോണി ക്രിസ്റ്റഫര്‍, ജിനാസ് ജബ്ബാര്‍, അനൂപ് ശിവശക്തി, സിദ്ധിഖ് മീന്ത്രക്കല്‍, ഷഹനാസ് പി എ, അബിന്‍ ഡേവിസ്, ഷാന്റൊ പോള്‍, റോബിന്‍ കുര്യന്‍, ലിയ വിനോദ് രാജു, ആല്‍ഫിന്‍ രാജു, അനീഷ് ചേനക്കര, ജിയാസ് കോമ്പാറ, ആഷിഖ് കൊണ്ടോട്ടി, പി എച്ച് ത്വല്‍ഹത്ത്, എയ്‌ജോ വര്‍ഗീസ്, ബിജോ കുര്യാക്കോസ്, വിഷ്ണു, അല്‍ അമീന്‍ അഷ്‌റഫ്, കോണ്‍ഗ്രസ് നേതാക്കളായ ലത്തീഫ് പുഴിത്തറ, ഫാസില്‍ ഹുസൈന്‍, ബാബു കൊല്ലപറമ്പില്‍, മുഹമ്മദ് ഷെഫീക്ക്, ജി മാധവന്‍കുട്ടി, വി വി സെബാസ്റ്റ്യന്‍, രമേശ് കാവലാന്‍, വിപിന്‍ദാസ്, എം ഐ ഇസ്മയില്‍, എം എ കെ നജീബ്, വിനോദ് ജോസ്, സോണി സെബാസ്റ്റ്യന്‍, ഷമ്മി സെബാസ്റ്റ്യന്‍, നസീര്‍ ചൂര്‍ണ്ണിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമരത്തില്‍ മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് പൊലീസ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അങ്ങോട്ടേക്ക് കയറ്റിവിട്ടതെന്നും രോഗിയുമായി വന്ന ആംബുലന്‍സിനെ സമരക്കാര്‍ അവസരോചിതമായി ഇടപ്പെട്ട് ബാരിക്കേഡുകള്‍ മാറ്റി കൊടുത്താണ് കടത്തി വിട്ടതെന്നും പൊലീസിനുള്ളിലെ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!