
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 40 കോടി രൂപയുടെ കള്ളപ്പണമാണ് ബി ജെ പി കേരളത്തിലെത്തിച്ചതെന്ന് കൊടകര കേസിന്റെ കുറ്റപത്രം. കൊടകരയില്‍ മാത്രമല്ല സേലത്തും പണം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. സേലത്ത് നാലരക്കോടി രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
2021 മാര്‍ച്ച് ഒന്നിനും 26നും മധ്യേ ബി ജെ പി കേരളത്തില്‍ 40 കോടി രൂപയാണ് എത്തിച്ചതെന്ന് മനോരമ ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്. സേലത്ത് പണം കൊണ്ടുവന്ന കാറിന്റെ ദൃശ്യങ്ങളും മനോരമ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.
മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും ഇടയിലാണ് കേരളത്തിലെ ബി ജെ പി നേതാക്കള്‍ക്ക് തുക കൈമാറിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹവാല ഏജന്റുമാര്‍ വഴിയും കൊടകര കേസിലെ പരാതിക്കാരനായ ധര്‍മരാജന്‍ മുഖേനയുമാണ് പണം എത്തിച്ചതെന്നും കൊടകര കേസിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങളൊന്നും ബി ജെ പി പാലിച്ചില്ലെന്ന ഗുരുതരമായ ആരോപണവും കൊടകര കുറ്റപത്രത്തില്‍ പൊലീസ് ഉന്നയിച്ചിട്ടുണ്ട.
പണവുമായി ബന്ധപ്പെട്ട് വലിയ വിവരങ്ങളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയും കേസ് അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നുണ്ട്.
സേലത്ത് നഷ്ടമായ തുകയെ കുറിച്ച് പൊലീസില്‍ പരാതി നല്കിയിട്ടില്ല. കൊടകരയിലെ പണം തട്ടലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചില പ്രതികള്‍ സേലത്തെ തട്ടിപ്പിലും പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പണം നഷ്ടപ്പെട്ട പരാതി ഇല്ലാത്തതിനാല്‍ കേസുമില്ല. സേലത്ത് ക്രിമിനല്‍ സംഘം തട്ടിയെടുത്ത കാര്‍ പിന്നീട് ഉപേക്ഷിച്ചുവെങ്കിലും കൊങ്ങണാപുരം പൊലീസ് കാര്‍ ക്‌സറ്റഡിയിലെടുത്തിട്ടുണ്ട്. കാര്‍ ഉടമയോട് ഹാജരാകന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ രംഗത്തുവന്നിട്ടില്ല. ഉടമ എത്തിയാല്‍ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

