ഇന്ത്യന്‍ സ്‌കൂള്‍ ബഹറൈനെ തകര്‍ക്കരുതെന്ന് യുണൈറ്റഡ് പാരന്റ് പാനല്‍

Web Desk
4 Min Read

മനാമ: നിലവില്‍ രക്ഷിതാക്കളല്ലാത്ത ചില ബാഹ്യശക്തികളുടെ അമിതമായ ഇടപെടലുകളും നിലവിലെ ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മയും ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്റെ തകര്‍ച്ചക്ക് കാരണമായി തീരുമെന്ന് യുണൈറ്റഡ് പാരന്റ് പാനല്‍ (യു പി പി) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

city exchange

ജി സി സിയിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മാര്‍ച്ചിലെ ഗതാഗത ഫീസ് ഒഴിവാക്കണമെന്ന് യു പി പിയും നിരവധി രക്ഷിതാക്കളും സ്‌കൂള്‍ ഭാരവാഹികള്‍ക്ക് ഔദ്യോഗികമായി നിവേദനങ്ങളും മെയിലുകളും അയച്ചിട്ടും ഇതുവരെ ആര്‍ക്കും വ്യക്തമായ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ അടിയന്തര പരിഹാരം ഉണ്ടാകേണ്ടതുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുപത് ദിനാര്‍ മാത്രം ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ഥികളെ പോലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. രണ്ട് മാസം വരെ ഫീസ് കുടിശ്ശികയുള്ളവര്‍ക്ക് ക്ലാസ്സുകളില്‍ വിലക്കേര്‍പ്പെടുത്തരുതെന്ന് വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഈ കമ്മറ്റിയുടെ ഭരണകാലത്താണ് യു പി പിയുടെ നിര്‍ദേശ പ്രകാരം ഐക്യകണ്‌ഠേന തീരുമാനമെടുത്തതെന്നും പറഞ്ഞു.

മന്ത്രാലയത്തിന് തടസ്സമില്ലാത്ത സാഹചര്യത്തില്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കും പ്രാക്ടിക്കല്‍ ക്ലാസ്സുകളുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റു സ്‌കൂളുകളെ പോലെ ഏപ്രില്‍ 19 മുതല്‍ തന്നെ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ച് ഓഫ്ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കണമെന്ന് യു പി പി ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു.

- Advertisement -
Ad image

ഇന്ത്യന്‍ സ്‌കൂളിലെ ജെ ഇ ഇ പരീക്ഷാ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് യു പി പി അടക്കം നിരവധി സംഘടനകള്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബിന്റെയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും സ്‌കൂള്‍ ഭരണകൂടത്തിന്റെയും ശ്രമങ്ങളുടെ ഫലമായാണ് അത് സാധ്യമായത്. അതിന്റെ പേരില്‍ മുഴുവന്‍ ആളുകളേയും അഭിനന്ദിക്കുന്നതിന് പകരം ഒരു സ്വകാര്യ ഗ്രൂപ്പിനേയും ഒരു വ്യക്തിയേയും മാത്രം ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷ കേന്ദ്രം അനുവദിക്കുന്നതില്‍ ഇടപെടല്‍ നടത്തിയതെന്ന രീതിയില്‍ അഭിനന്ദിച്ച് പ്രചാരണം നടത്തിയത് ബഹറൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ ശ്രമങ്ങളെ നിസ്സാരമായി കാണുന്ന രീതിയായി പോയെന്ന് യു പി പി ആരോപിച്ചു.

സ്‌കൂള്‍ അധികൃതര്‍ സാമ്പത്തിക ഞെരുക്കമെന്ന് സ്ഥിരമായി പ്രചരിപ്പിക്കുമ്പോഴും അതിന്റെ അനുബന്ധ കാര്യങ്ങളേയും വിശദമായ കാരണങ്ങളേയും സംബന്ധിച്ച് വിശദീകരണങ്ങള്‍ നല്‍കണമെന്ന് യുണൈറ്റഡ് പാരന്റ് പാനല്‍ പല തവണ ആവശ്യപ്പെട്ടിട്ടും വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പോലും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ചെയര്‍മാന്‍ തയ്യാറാവാറില്ല എന്നതാണ് വാസ്തവം. ഇത് സാമ്പത്തിക സുതാര്യതയെ കുറിച്ച് രക്ഷിതാക്കളില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്താനിടയായിട്ടുണ്ടെന്നും യു പി പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ മെഗാ ഫെയറിലൂടെ ഒരുലക്ഷം ബഹ്റൈന്‍ ദിനാറിലധികം സമാഹരിച്ചിരുന്നെങ്കില്‍ സമീപകാലത്തെ മെഗാ ഫെയറുകളില്‍ വെറും 40,000 ദിനാര്‍ മാത്രമേ സമാഹരിക്കാന്‍ പറ്റിയുള്ളൂ എന്നത് നിലവിലെ കമ്മിറ്റിയുടെ കഴിവുകേടാണ് സൂചിപ്പിക്കുന്നത്.

അര്‍ഹരല്ലാത്തവര്‍ക്ക് സ്വന്തക്കാരായത് കൊണ്ട് മാത്രം ഫീസ് ഇളവുകള്‍ നല്‍കുന്നത് അര്‍ഹരായ രക്ഷിതാക്കളില്‍ പരക്കെ ആശയക്കുഴപ്പവും പരാതിയും സൃഷ്ടിച്ചിട്ടുണ്ട്

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ നല്‍കിയ വിവര പ്രകാരം റിഫ കാമ്പസുമായി ബന്ധപ്പെട്ട ബാങ്ക് വായ്പ 2026 മാര്‍ച്ചോടെ അവസാനിക്കുമെന്നാണ് മനസ്സിലാക്കാനായത്. അങ്ങിനെയെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോണ്‍ അടക്കാനെന്ന പേരില്‍ ഏപ്രില്‍ മുതലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫീസ് തുടര്‍ന്നും രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുന്നത് എന്തിനാണെന്ന് ബന്ധപ്പെട്ടവര്‍ രക്ഷിതാക്കളോട് വ്യക്തമാക്കേണ്ടതുണ്ട്.

അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ പല പാഠപുസ്തകങ്ങളുടേയും ലഭ്യത ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, അതേ പാഠപുസ്തകങ്ങള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ബഹ്റൈനിലെ സ്വകാര്യ വിതരണക്കാര്‍ വഴി ലഭ്യവുമാണ്. ഇത്തരം രീതികള്‍ ആശങ്കകള്‍ ഉയര്‍ത്തുന്നതും പല സംശയങ്ങള്‍ ഉളവാക്കുന്നതുമാണ്.

സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ അല്ലാത്തവരുടെയും മുന്‍കമ്മിറ്റിയംഗങ്ങളുടേയും അമിതമായ താത്പര്യവും ഇടപെടലുകളും ഭൂരിഭാഗം രക്ഷിതാക്കളിലും സംശയമുയര്‍ത്തുന്ന രീതിയിലുള്ളതാണ്.

ഐ ടി മേഖലയിലെ രക്ഷിതാക്കളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നത് ഇന്ന് രക്ഷിതാവല്ലാത്ത ഒരു മുന്‍ കമ്മിറ്റിയംഗമാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഈ രീതി വനിതകളായ രക്ഷിതാക്കളിലടക്കം വളരെയേറെ ആശങ്ക ഉയര്‍ത്തുന്നതും ഇത് പുനര്‍ചിന്തനം ചെയ്യുകയും അടിയന്തിരമായി മാറ്റം വരുത്തേണ്ടതുമാണ്.

രക്ഷിതാക്കള്‍ക്ക് പാരന്റ് പോര്‍ട്ടലിലേക്കുള്ള ആക്സസ് നിഷേധിച്ചതായുള്ള രക്ഷിതാക്കളുടെ പരാതികള്‍ ഉടനെ പരിഹരിക്കപ്പെടേണ്ടതുണ്ട്

ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി സ്‌കൂള്‍ കൗണ്ടറില്‍ പണമടയ്ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്ന സമീപനം അസൗകര്യമുണ്ടാക്കുകയും സമത്വമായ സുതാര്യത, നഷ്ടപ്പെടുന്നതായും രക്ഷിതാക്കളുടെയിടയില്‍ ആശങ്കയുണ്ട്.

സ്‌കൂളില്‍ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന പരിചയവും കാര്യപ്രാപ്തിയുമുള്ള സീനിയര്‍ ടീച്ചേഴ്‌സ്, നോണ്‍ ടീച്ചേഴ്‌സ് സ്റ്റാഫുകളെ ചില നിസ്സാര കാര്യങ്ങളുടേയും ചിലരുടെ വ്യക്തി വൈരാഗ്യങ്ങളുടേയും പേരില്‍ പെട്ടെന്ന് ഒഴിവാക്കുന്നത് സ്‌കൂളിന്റേയും പഠന രീതിയുടേയും കാര്യക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ മനസ്സിലാക്കേണ്ടതും തിരുത്തേണ്ടതും അത്യന്താപേക്ഷിതമാണെന്നും മുന്‍കമ്മറ്റിയിലുണ്ടായിരുന്ന ചില വ്യക്തികളുടെ ബാഹ്യമായ ഇടപെടലുകള്‍ക്ക് അടിമപ്പെട്ടും സ്വന്തം കഴിവില്ലായ്മകള്‍ കൊണ്ടും ഇച്ഛാശക്തിയില്ലായ്മ കൊണ്ടും മഹത്തായ ഒരു സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് കാരണമായേക്കുന്ന പല നടപടികളില്‍ നിന്നും സ്‌കൂള്‍ ഭാരവാഹികള്‍ പൂര്‍ണ്ണമായും പിന്തിരിയേണ്ടതുണ്ടെന്നും യു പി പി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പത്രസമ്മേളനത്തില്‍ യു പി പി ചെയര്‍മാന്‍ ഡോ. സുരേഷ് സുബ്രഹ്മണന്‍, എഫ് എം ഫൈസല്‍,
ഹാരിസ് പഴയങ്ങാടി, ജാവേദ് പാഷ, ഡോ. ശ്രീദേവി, ചന്ദ്രബോസ്, മന്‍ഷീര്‍, സുനീഷ് സുശീലന്‍, അനസ് റഹീം എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!