

ദോഹ: ഗസയിലെ അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ ഇസ്രായേല്‍ അധിനിവേശ ശക്തികള്‍ നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊലയും പ്രതിരോധമില്ലാത്ത സിവിലിയന്‍മാര്‍ക്കെതിരായ ഹീനമായ കുറ്റകൃത്യവും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷികതയുടെയും വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.

ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ വസ്തുക്കളെ ഉള്‍പ്പെടുത്തി ഗസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണം വിപുലപ്പെടുത്തുന്നത് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഫലസ്തീന്‍ ജനതയ്ക്കെതിരായ അധിനിവേശത്തിലൂടെ മനുഷ്യരാശിക്കെതിരായ യുദ്ധക്കുറ്റങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹം ചിലപ്പോള്‍ നിശബ്ദതയോടെയും ചിലപ്പോഴൊക്കെ സെലക്റ്റിവിറ്റിയോടെയും ഇടപെടുന്നത് സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം ഏറ്റെടുത്ത് സിവിലിയന്മാര്‍ക്കെതിരെ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഇസ്രായേലിനെ തടയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രശ്‌നത്തിന്റെ നീതി, സഹോദരങ്ങളായ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967 അതിര്‍ത്തികളില്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയില്‍ ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

