അറബ് സംയുക്ത സഹകരണവും ശക്തിപ്പെടുത്തലും കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് ഖത്തര്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍

Web Desk
4 Min Read

ദോഹ: അറബ് രാജ്യങ്ങള്‍ക്കിടയിലെ സംയുക്ത സഹകരണവും ഏകോപനവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഖത്തര്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗനീം അഭിപ്രായപ്പെട്ടു. കൂട്ടായ സുരക്ഷ, ദേശീയ വിഭവങ്ങളുടെ സംരക്ഷണം, വികസന നേട്ടങ്ങളുടെ പരിപാലനം തുടങ്ങിയ മേഖലകളില്‍ അറബ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സംയോജനവും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷയും സ്ഥിരതയും ഇല്ലാതെ സുസ്ഥിര വികസനം സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

city exchange

‘കൂടുതല്‍ സ്ഥിരതയുള്ളതും സുസ്ഥിരവുമായ ഭാവിക്കായുള്ള അറബ് പാര്‍ലമെന്ററി കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന അറബ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ 39-ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്‍ അടുത്തിടെ ഖത്തറിനും മറ്റു ചില അറബ് രാജ്യങ്ങള്‍ക്കുമെതിരെ നടത്തിയ നേരിട്ടുള്ള ആക്രമണങ്ങളെയും ഗുരുതരമായ ലംഘനങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു. ഇത്തരം നടപടികള്‍ അയല്‍രാജ്യ ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കേണ്ടതെന്ന അടിസ്ഥാന തത്വത്തിന്റെയും ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ വിവിധ രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത്തരം നടപടികള്‍ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്നും രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള വിശ്വാസം തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image

വെടിനിര്‍ത്തലിനും സംഘര്‍ഷ ലഘൂകരണത്തിനുമായി നടക്കുന്ന ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. ശത്രുതാപരമായ നടപടികള്‍ തുടരുന്നത് സമാധാനത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുകയും പ്രാദേശിക സ്ഥിരതയ്ക്കായുള്ള ശ്രമങ്ങളെ തകര്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതും രാഷ്ട്രീയ തര്‍ക്കങ്ങളില്‍ സമ്മര്‍ദോപാധിയായി അവയെ ഉപയോഗിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള കപ്പല്‍ ഗതാഗതത്തെയും ഊര്‍ജ വിപണികളെയും വിതരണ ശൃംഖലകളെയും ഇത് നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ സ്ഥാപനങ്ങള്‍ക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ ബന്ധപ്പെട്ട രാജ്യങ്ങളെ മാത്രമല്ല, ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ഊര്‍ജ സുരക്ഷ കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖത്തറും മേഖലയിലെ മറ്റ് രാജ്യങ്ങളും സമാധാനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സംഘര്‍ഷ പരിഹാരത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗം സംവാദമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഖത്തറിന് നേരിട്ടുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നിയമപരമായ അവകാശം വിനിയോഗിക്കേണ്ടിവന്നെങ്കിലും നയതന്ത്രപരമായ പരിഹാരങ്ങളോടുള്ള പ്രതിബദ്ധത തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാല സംഭവവികാസങ്ങള്‍ നിലവിലെ വെല്ലുവിളികളെ നേരിടുന്നതിനായി പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷാ സങ്കല്‍പ്പങ്ങളെ പുനഃപരിശോധിക്കുകയും കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയിലെ സുരക്ഷ അറബ് സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും ലബനനിലും ഇസ്രായേല്‍ തുടരുന്ന ലംഘനങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനതകളുടെ നിയമാനുസൃത അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ഇത്തരം അതിക്രമങ്ങള്‍ക്ക് വിരാമമിടുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാദേശികവും അന്താരാഷ്ട്രവുമായ വേദികളില്‍ അറബ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ അറബ് പാര്‍ലമെന്റുകള്‍ തമ്മിലുള്ള ഏകോപനം നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്താംബൂളില്‍ നടന്ന സമീപകാല ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ ജനറല്‍ അസംബ്ലിയില്‍ ഖത്തറും മറ്റ് രാജ്യങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്റെ വിജയം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബ് ജനതയുടെ താത്പര്യങ്ങളും നീതിപൂര്‍വമായ ആവശ്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പാര്‍ലമെന്ററി ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഏകോപനവും കൂടിയാലോചനകളും അറബ് രാജ്യങ്ങളുടെ ഐക്യ നിലപാടുകളും തുടര്‍ന്നും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അറബ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ മുന്‍ അധ്യക്ഷസ്ഥാനത്തിരുന്ന കാലയളവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാദേശിക- അന്താരാഷ്ട്ര പാര്‍ലമെന്ററി വേദികളിലെ സാന്നിധ്യവും സ്വാധീനവും ശക്തിപ്പെടുത്തുന്നതിനും നല്‍കിയ സംഭാവനകള്‍ക്ക് അള്‍ജീരിയയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

നിലവിലെ അധ്യക്ഷ പദവിയിലുള്ള സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സംയുക്ത അറബ് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും വിവിധ പ്രാദേശിക- അന്താരാഷ്ട്ര വേദികളില്‍ അതിന്റെ സ്വാധീനം വര്‍ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അറബ് പാര്‍ലമെന്റുകളുടെയും കൗണ്‍സിലുകളുടെയും തലവന്മാരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. നിലവിലെ അറബ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത അവര്‍ വിവിധ വെല്ലുവിളികളെ നേരിടാന്‍ സംയുക്ത അറബ് പാര്‍ലമെന്ററി ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

യൂണിയന്റെ പ്രസിഡന്‍സിയും ജനറല്‍ സെക്രട്ടേറിയറ്റും കഴിഞ്ഞ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സംഘടനാ, ഭരണ, സാമ്പത്തിക ശുപാര്‍ശകള്‍, പ്രവര്‍ത്തന പരിപാടിയുടെയും ബജറ്റിന്റെയും കരട് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ അജന്‍ഡ വിഷയങ്ങളും സമ്മേളനം പരിഗണിച്ചു. അറബ് പാര്‍ലമെന്ററി സംവിധാനങ്ങളെ കൂടുതല്‍ വികസിപ്പിക്കുന്നതിനും പരസ്പര ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുമുള്ള മറ്റ് നിര്‍ദേശങ്ങളും ചര്‍ച്ചയായി.

ഇസ്താംബൂളില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ ജനറല്‍ അസംബ്ലിയില്‍ ശൂറാ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഖത്തര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്റെ വിജയത്തെ പ്രശംസിച്ച് സമ്മേളനം അന്തിമ പ്രസ്താവന പുറത്തിറക്കി.

മധ്യപൂര്‍വദേശത്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള വെടിനിര്‍ത്തല്‍ കരാറുകള്‍ നിലനിര്‍ത്തുന്നതിനും സമാധാനത്തെ പിന്തുണയ്ക്കുന്നതിനുമായി പാര്‍ലമെന്ററി ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തര ആവശ്യകതയാണ് ഈ പ്രമേയം ഉയര്‍ത്തിക്കാട്ടിയത്. വെടിനിര്‍ത്തലുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും സമാധാനപരമായ പരിഹാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും നാവിഗേഷന്‍ സ്വാതന്ത്ര്യവും അന്താരാഷ്ട്ര ജലപാതകളുടെ തുറന്നുപ്രവര്‍ത്തനവും ഉറപ്പാക്കുന്നതിനും നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും സുസ്ഥിരമായ രാഷ്ട്രീയ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര പാര്‍ലമെന്ററി പിന്തുണ സമാഹരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

നിരവധി അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങളെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അപലപിച്ചു. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഫലസ്തീന്‍ പ്രശ്‌നം സംയുക്ത അറബ് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര വിഷയമായി തുടരുമെന്ന് അന്തിമ പ്രസ്താവന ആവര്‍ത്തിച്ചു. ഗസ്സയിലും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലുമുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.

സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സുസ്ഥിര വികസന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും അറബ് ലോകം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനുമായി സംയുക്ത അറബ് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പാര്‍ലമെന്റുകള്‍ തമ്മിലുള്ള ഏകോപന, കൂടിയാലോചന സംവിധാനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പ്രസ്താവന ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!