
ന്യൂജഴ്സി: കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളിന്റെ മികവില്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സ് വിജയത്തോടെ തുടക്കം കുറിച്ചു. സെനഗലിനെ 3-1ന് കീഴടക്കിയ ഫ്രാന്‍സ് ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തില്‍ തന്നെ നിര്‍ണായക മൂന്ന് പോയിന്റ് സ്വന്തമാക്കി. ഈ മത്സരത്തോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കി.

ആദ്യ പകുതിയില്‍ സെനഗലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിക്കോളാസ് ജാക്‌സന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും ആദ്യ പകുതി അവസാനിക്കാന്‍ തൊട്ടുമുമ്പ് ഇസ്മായില സാര്‍ ബാറിന് മുകളിലൂടെ പന്ത് പായിച്ചതും ഫ്രാന്‍സിന് ആശങ്ക സൃഷ്ടിച്ചു.

എന്നാല്‍ ഇടവേളയ്ക്കുശേഷം ഫ്രാന്‍സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 66-ാം മിനിറ്റില്‍ നായകന്‍ എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാര്‍കോല ലീഡ് ഇരട്ടിയാക്കി.
ഇഞ്ചുറി ടൈമില്‍ മത്സരം ആവേശകരമായി. ഇബ്രാഹിം എംബായെ സെനഗലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും ഒരു മിനിറ്റിനകം തന്നെ എംബാപ്പെ നടത്തിയ മനോഹരമായ ദീര്‍ഘദൂര ഷോട്ട് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചു. ഇതോടെ ഫ്രാന്‍സിനായി 58-ാം ഗോള്‍ നേടിയ എംബാപ്പെ, ഒലിവിയര്‍ ജിറൂഡിനെ മറികടന്ന് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി.
അടുത്ത തിങ്കളാഴ്ച ഇറാഖിനെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത ഗ്രൂപ്പ് മത്സരം.
ജസ്റ്റ് ഫോണ്ടൈന്‍, മിഷേല്‍ പ്ലാറ്റിനി, ജീന്‍-പിയര്‍ പാപ്പിന്‍, തിയറി ഹെന്റി, ഒലിവിയര്‍ ജിറൂഡ് തുടങ്ങി നിരവധി ഇതിഹാസ ആക്രമണ താരങ്ങളെ ഫ്രാന്‍സ് ലോക ഫുട്‌ബോളിന് സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ ഗോള്‍വേട്ടയുടെ കാര്യത്തില്‍ ഇവരെയെല്ലാം മറികടന്നിരിക്കുകയാണ് കിലിയന്‍ എംബാപ്പെ.
സെനഗലിനെതിരായ ലോകകപ്പ് മത്സരത്തിലെ ഇരട്ടഗോളോടെയാണ് 27-ാം വയസ്സില്‍ തന്നെ എംബാപ്പെ ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോററെന്ന നേട്ടം കൈവരിച്ചത്.
ഫ്രാന്‍സിനായി 99 മത്സരങ്ങളില്‍ നിന്നാണ് എംബാപ്പെ 58 ഗോളുകള്‍ നേടിയത്. ലോകകപ്പില്‍ അദ്ദേഹത്തിന്റെ ഗോള്‍നേട്ടം 14 ആയി ഉയര്‍ന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളെന്ന റെക്കോഡില്‍ നിന്ന് ഇനി രണ്ട് ഗോളുകള്‍ മാത്രം അകലെയാണ് എംബാപ്പെ.

