മെസ്സിയുടെ ഹാട്രിക്ക് മാജിക്കില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം

Web Desk
2 Min Read

കാന്‍സസ് സിറ്റി: ലോകകപ്പ് കിരീട വേട്ടയ്ക്കിറങ്ങിയ അര്‍ജന്റീനയ്ക്ക് സ്വപ്‌നതുല്യമായ തുടക്കം. നായകന്‍ ലയണല്‍ മെസിയുടെ ഹാട്രിക്കിന്റെ മികവില്‍ അല്‍ജീരിയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന 2026 ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ജെ മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. മൂന്നു ഗോളുകളും പിറന്നത് മെസ്സിയുടെ ബൂട്ടില്‍ നിന്ന്.

city exchange

കഴിഞ്ഞ മാസം ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് മെസിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും 38-കാരനായ താരം തന്റെ പ്രകടനത്തിലൂടെ എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ടു.

17-ാം മിനിറ്റിലാണ് മെസി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. മധ്യനിരയില്‍ നിന്ന് പന്ത് സ്വീകരിച്ച താരം പതിവ് ശൈലിയില്‍ ഇടതുകാലിലൂടെ നടത്തിയ കിടിലന്‍ ഷോട്ട് അല്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക്ക സിദാനെയെ മറികടന്ന് വലയിലെത്തി.

മണിക്കൂറിന് ശേഷം അര്‍ജന്റീന ലീഡ് ഉയര്‍ത്തി. അലക്‌സിസ് മാക് അലിസ്റ്ററുടെ ദീര്‍ഘദൂര ഷോട്ട് സിദാനെ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടില്‍ ആദ്യം എത്തിയത് മെസിയായിരുന്നു. വലതുകാലിലൂടെ പന്ത് വലയിലെത്തിച്ച് താരം തന്റെ രണ്ടാം ഗോള്‍ നേടി.

- Advertisement -
Ad image

പെനാല്‍റ്റിക്കായുള്ള അപ്പീല്‍ തള്ളപ്പെട്ടതിന് തൊട്ടുപിന്നാലെ 76-ാം മിനിറ്റില്‍ മെസി ഹാട്രിക് പൂര്‍ത്തിയാക്കി. സെന്റര്‍ സര്‍ക്കിളില്‍ നിന്ന് മുന്നേറിയ താരം ഇടതുവിങ്ങില്‍ നിന്ന മാക് അലിസ്റ്ററിന് പന്ത് കൈമാറി. തുടര്‍ന്ന് ബോക്‌സിന്റെ അരികിലേക്ക് ഓടിക്കയറിയ മെസിക്ക് മാക് അലിസ്റ്റര്‍ പന്ത് തിരിച്ചുനല്‍കി. ലഭിച്ച അവസരം അനായാസം വലയിലെത്തിച്ച മെസി അര്‍ജന്റീനയുടെ ജയം ആധികാരികമാക്കി.

ലോകകപ്പ് കിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ ശ്രമങ്ങള്‍ക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. പ്രതിരോധനിരയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ടീം മൊത്തത്തില്‍ മികച്ച ഫോമിലാണെന്ന് മത്സരഫലം തെളിയിച്ചു.

ഹാട്രിക് നേടിയതിന് പിന്നാലെ മെസി കളംവിട്ട് മടങ്ങുമ്പോള്‍ കാന്‍സസ് സിറ്റിയിലെ ഗാലറികള്‍ ‘മെസി… മെസി…’ എന്ന ആര്‍പ്പുവിളികളാല്‍ മുഴങ്ങി. പരിശീലകന്‍ ലിയോണല്‍ സ്‌കലോണിയുമായി കൈകൊടുത്ത ശേഷം ബെഞ്ചിലേക്ക് മടങ്ങിയ മെസിക്ക് കാണികള്‍ എഴുന്നേറ്റുനിന്ന് ആദരവ് അര്‍പ്പിച്ചു.

അടുത്ത ഗ്രൂപ്പ് മത്സരങ്ങളില്‍ ഓസ്ട്രിയയെയും ജോര്‍ദാനെയും നേരിടാനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

ലോകകപ്പില്‍ വീണ്ടും മെസി മാജിക്

ഹാട്രിക്കോടെ ലോക ഫുട്‌ബോളിലെ തന്റെ മികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ് ലയണല്‍ മെസി. പെനാല്‍റ്റികളുടെ സഹായമില്ലാതെ നേടിയ മൂന്ന് ഗോളുകളും താരത്തിന്റെ സാങ്കേതിക മികവും മത്സരബുദ്ധിയും വിളിച്ചോതുന്നതായിരുന്നു.

അല്‍ജീരിയന്‍ പ്രതിരോധത്തെ തുടര്‍ച്ചയായി സമ്മര്‍ദത്തിലാഴ്ത്തിയ അര്‍ജന്റീന, ഗോള്‍വ്യത്യാസം നിര്‍ണായകമാകാന്‍ സാധ്യതയുള്ള ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്.

കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരം 69,045 കാണികളുമായി പൂര്‍ണമായും വിറ്റഴിഞ്ഞതായാണ് സംഘാടകര്‍ അറിയിച്ചത്. ലോകകപ്പിലെ മറ്റൊരു കിരീടപ്പോരാട്ടത്തിനുള്ള അര്‍ജന്റീനയുടെ ശക്തമായ പ്രഖ്യാപനമായാണ് ഈ വിജയത്തെ വിലയിരുത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!