വീണ്ടും വിറങ്ങലിച്ച് വയനാട്

Web Desk
2 Min Read

കല്‍പ്പറ്റ: മേപ്പാടി കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണസംഖ്യ ഉയരുന്നു. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ചുപേര്‍ മരിച്ചതായും ഒന്‍പത് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏഴു പേരെ കാണാതായി പറയുന്നു.

city exchange

അതിഥിത്തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. തുരങ്ക പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്ിതയും മണ്ണിടിച്ചിലില്‍ തകര്‍ന്നു.

ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ- 37), കുഞ്ചു (39), സന്തോഷ് കുമാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. എന്നിവരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തവെ മേപ്പാടി എസ് ഐക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്‍പറ്റ എം എല്‍ എയും കൃഷി മന്ത്രിയുമായ അഡ്വ. ടി സിദ്ദീഖ് ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി വയനാട്ടില്‍ കനത്ത മഴയാണ് പെയ്യുന്നത്.

- Advertisement -
Ad image

മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് മേപ്പാടി പൊലീസ് കേസെടുത്തു. കള്ളാടി പാലത്തിലെ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിത ദുരന്തമാണെന്നും കലക്ടര്‍ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും ആരോപണമുണ്ട്.

വയനാട് അപകടം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നു. മണ്ണ് മാറ്റണമെന്ന് 20ന് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കരാറുകാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാറിന്റേയും ദുരന്ത നിവാരണ വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച അദ്ദേഹം ദുരന്തത്തില്‍ ജീവഹാനി സംഭവിച്ച കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കാനും പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ധ ചികിത്സയും ധനസഹായും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് 24 മണിക്കൂറിനിടെ 265 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.

Share This Article
Leave a Comment
error: Content is protected !!