നവംബര്‍ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സമയങ്ങളില്‍ മാറ്റം

Web Desk
2 Min Read

മസ്‌കത്ത്:നവംബര്‍ ഒന്നു മുതല്‍ മസ്‌കത്തില്‍നിന്നും സലാലയില്‍നിന്നും കേരള സെക്ടറിലേക്കുള്ള വിമാന സമയങ്ങള്‍ മാറുന്നു. എല്ലാ വിമാന സര്‍വിസുകളിലും മാറ്റമില്ല. സലാലയില്‍ നിന്ന് കൊച്ചിയിലേക്ക് പുലര്‍ച്ച 2.05 ന് നടത്തുന്ന എയര്‍ ഇന്ത്യ എക്പ്രസ് സര്‍വിസ് രാവിലെ 10.30 ലേക്ക് മാറ്റിയിട്ടുണ്ട് . കൊച്ചിയില്‍നിന്ന് രാവിലെ 10.15 നു പുറപ്പെടേണ്ട വിമാനം രാവിലെ ഏഴിനാണ് പുറപ്പെടുക.. സലാലയില്‍നിന്ന് കോഴിക്കോട്ടേക്കും അവിടെനിന്ന് സലാലയി ലേക്കുമുള്ള വിമാന സമയങ്ങളില്‍ മാറ്റമില്ല.മസ്‌കത്ത് കോഴിക്കോട് സര്‍വിസുകളുടെ സമയവും മാറിയിട്ടുണ്ട്. മസ്‌കത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ ബുധന്‍,വെള്ളി ദിവസങ്ങളിലാണുള്ളത്. നേരത്തേ പുലര്‍ച്ച 3.35 നാണ് സര്‍വിസ് നടത്തിയിരുന്നത്. നവംബര്‍ മുതല്‍ കോഴിക്കോട് സര്‍വിസുകള്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നിനും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്കുമാണ് .
മസ്‌കത്ത് കൊച്ചി സര്‍വിസുകളുടെ സമയവും മാറിയിട്ടുണ്ട് . കൊച്ചിയിലേക്ക് വെള്ളി , ശനി , ഞായര്‍ , തിങ്കള്‍ ദിവസങ്ങളിലാണ് സര്‍വിസുകളുള്ളത് . വെള്ളി , ശനി , ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ച നാലരക്കാണ് മസ്‌കത്തില്‍നിന്നും സര്‍വിസുകള്‍ നടത്തുക .തിങ്കളാഴ്ച രാവിലെ 8.20 ന് സര്‍വിസ് നടത്തും.കൊച്ചിയില്‍ നിന്ന് പുലര്‍ച്ച ഒന്നരക്കാണ് മസ്‌കത്ത് വിമാനം . തിങ്കളാഴ്ച കാലത്ത് 8.05 നായിരിക്കും പുറപ്പെടുക . തിരുവനന്തപുരം സര്‍വിസുകളില്‍ വലിയ മാറ്റമില്ല . ഒക്ടോബറിലുള്ള സമയത്തേക്കാര്‍ അരമണിക്കൂര്‍ നേരത്തേയാണ് മസ്‌കത്തില്‍നിന്ന് വിമാനങ്ങള്‍ പുറപ്പെടുക . മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്ക് വെള്ളി , ശനി , തിങ്കള്‍ ദിവസങ്ങളിലാണ് സര്‍വിസകളുള്ളത് . കണ്ണൂരിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ച 1.45 നാണ് പുറപ്പെടുക . ശനി , തിങ്കള്‍ ദിവസങ്ങളില്‍ ഉച്ചക്ക് 11 നാണ് പുതിയ സര്‍വിസ് . നേരത്തേ അര്‍ധരാത്രി 12.25 നായിരുന്നു കണ്ണൂ രിലേക്ക് സര്‍വിസ് നടത്തിയിരുന്നത് . കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള സമയത്തിലും മാറ്റമുണ്ട് . നവംബര്‍ , ഡിസംബര്‍ മാസങ്ങളിലെ വിമാന സര്‍വിസുകള്‍ കാര്യമായി വര്‍ധിക്കാത്തത് പ്രവാസികളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
സ്‌കൂള്‍ അവധിക്കും ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കുമായി പൊതുവെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ള ഡിസംബറില്‍ വിമാന കമ്പനികള്‍ സര്‍വിസുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷ പ്രവാസികള്‍ക്കുണ്ടായിരുന്നു . കഴിഞ്ഞ ജൂണ്‍ , ജൂലൈ മാസങ്ങളില്‍ വിമാന സര്‍വിസുകള്‍ ഇല്ലാത്തിനാല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടില്‍ പോയിരുന്നില്ല . കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി നാട്ടില്‍ പോവാന്‍ കഴിയാത്ത ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരും നിരവധിയാണ്.ഇതു പരിഗണിച്ച് ചില ഇന്ത്യന്‍ സ്‌കൂളുകള്‍ ഒരു മാസം ശൈത്യകാല അവധി നല്‍കുന്നുണ്ട് . അതിനാല്‍ നിരവധി പേര്‍ ഈ സീസണില്‍ നാട്ടില്‍ പോവാന്‍ കാത്തിരിക്കുകയാണ്.അതോടൊപ്പം നവംബര്‍ 15 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശികള്‍ക്ക് ഒരു മാസം കാലവധിയുള്ള സൗജന്യ വിസയും നല്‍കുന്നുണ്ട് . മസ്‌കത്തില്‍നിന്ന് ഇത്തരം യാത്രക്കാരും അടുത്ത മാസം ഉണ്ടാവും . നിലവിലെ അവസ്ഥയില്‍ സീറ്റുകള്‍ കാര്യമായി വര്‍ധിക്കാതിരിക്കുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് ടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ കാരണമാവും . എങ്കിലും മസ്‌കത്ത് ഇന്ത്യന്‍ സെക്ടറില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുകയും സര്‍വിസുകള്‍ കുട്ടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ .

city exchange
Share This Article
Leave a Comment
error: Content is protected !!