ഇന്ത്യയില്‍ നിന്ന് യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് വിലക്ക് നീക്കി

Web Desk
1 Min Read

ന്യൂഡല്‍ഹി: റഷ്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന യുക്രൈനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസിന് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. റഷ്യ- യുക്രൈന്‍ സംഘര്‍ഷ സാധ്യത പരിഗണിച്ച് പൗരന്മാരോട് താത്കാലികമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

city exchange

കോവിഡ് സാഹചര്യത്തിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് താത്കാലികമായി നീക്കിയിരിക്കുന്നത്. ഇന്ത്യ- യുക്രൈന്‍ വിമാന സര്‍വീസുകള്‍ക്കും സീറ്റുകളുടെ എണ്ണത്തിലുമായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഉള്‍പ്പെടെ എത്ര വിമാനങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്താമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യുക്രൈനിലെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത് പരിശോധിക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാന സര്‍വീസുകള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

- Advertisement -
Ad image

യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ്, ഖത്തര്‍ എയര്‍വെയ്സ് എന്നിവ യുക്രൈനില്‍ നിന്ന് വിമാന സര്‍വീസ് നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!