Connect with us

Special

ഒരു സ്വാതന്ത്ര്യദിനവും കൂടി

Published

on


ആഗസ്ത് 15- നമുക്ക് ഓര്‍മിക്കാന്‍ വീണ്ടുമൊരു സ്വാതന്ത്ര്യദിനം. ഭാരതത്തിന് സ്വതന്ത്ര രാജ്യപദവി ലഭിച്ചിട്ട് 75 വര്‍ഷമായി. 1947 ആഗസ്ത് 15 ബ്രിട്ടീഷുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും അധിനിവേശ മേല്‍ക്കോയ്മയില്‍നിന്ന് ഇന്ത്യയെന്ന രാജ്യത്തിന് സ്വാതന്ത്ര്യം സഫലമായ ദിനം.
രാജ്യത്തിനുവേണ്ടി ധീര രക്തസാക്ഷികളായ ആയിരക്കണക്കിന് ധീരദേശാഭിമാനികളെയും നമ്മള്‍ ആദരപൂര്‍വം ഇന്നും ബഹുമാനത്തോടെ സ്മരിക്കുകയാണ്.
ഈ സന്ദര്‍ഭത്തില്‍ ആ ധീരര്‍ക്ക് ഒരായിരം പ്രണാമം.


സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ജനങ്ങളെ ഒരുമിപ്പിക്കാനും ഒത്തുകൂട്ടാനുമായാണ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം പ്രവര്‍ത്തിച്ചത്. ഒരുപാട് സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും സമരത്തെ ലക്ഷ്യത്തിലെത്തിക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു; പിന്നീട് ആ പ്രസ്ഥാനത്തെ മഹാത്മാഗാന്ധി പിരിച്ചുവിട്ടിരുന്നെങ്കിലും.


രാഷ്ട്രപിതാവ് മഹാത്മജിയുടെ അഹിംസ സമരമുറയാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ ഓര്‍മയില്‍ ആദ്യമെത്തുന്നത്.
സമരങ്ങള്‍ രക്തരൂക്ഷിതമാണെങ്കിലും മരണനിരക്ക് ഒരുപാട് കൂടാതിരുന്നത് ഗാന്ധിജിയുടെ അഹിംസയില്‍ ഊന്നിയ സമരമായതുകൊണ്ടാണ്. എന്നാല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സായുധ സമരമുറയായിരുന്നെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും ധീര ദേശാഭാമാനികളുടെ മരണനിരക്ക് അതിഭയങ്കരമായിരുന്നേനെ.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അഹിംസയും നിസ്സഹകരണ സമരങ്ങളും നിര്‍ണായക വഴിത്തിരിവുകളായിരുന്നു.


ഇന്ത്യാ മഹാരാജ്യം ഈ 75 വര്‍ഷങ്ങള്‍ക്കിടയില്‍ ഭരിച്ച സര്‍ക്കാരുകളില്‍ ഭൂരിപക്ഷത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് നേതൃത്വം നല്കിയത്. ഇന്ത്യന്‍ ഭരണ കര്‍ത്താക്കളുടെ മികവാണ് ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയരാനുണ്ടായ കാരണം.
എന്നാല്‍ ഈ ഏഴുവര്‍ഷത്തിനകം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ ഇന്ത്യയുടെ കീര്‍ത്തി പടവലങ്ങാ രൂപത്തില്‍ താഴോട്ട് കൊണ്ടുവന്നപ്പോള്‍ ലോകത്തിനുമുന്നില്‍ നമുക്ക് തല കുനിക്കാനെ കഴിയുന്നുള്ളു.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ എല്ലാ പ്രധാനമന്ത്രിമാരും ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ. മന്‍മോഹന്‍സിംഗ് വരെ അവരവരുടെ വിലപ്പെട്ട സംഭാവനകള്‍ രാജ്യത്തിനുവേണ്ടി നല്‍കിയിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, ഡോ. മന്‍മോഹന്‍സിംഗ് ഇവരുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കിക്കേണ്ട വ്യക്തിത്വങ്ങളാണ്.
നെഹ്‌റു തുടങ്ങിവച്ചത് മറ്റു പ്രധാനമന്ത്രിമാര്‍ ഓരോ കാലത്തും നയങ്ങളിലെ മാറ്റങ്ങളാല്‍ ഇന്ത്യയെ ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതിലേക്ക് എത്തിച്ചു.


അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ ഉടലെടുത്ത രണ്ട് ശക്തികള്‍ക്കെതിരെ
മൂന്നാം രാജ്യങ്ങളെ കോര്‍ത്തിണക്കി ചേരിചേരാ നയമുണ്ടാക്കി രണ്ടു വന്‍ശക്തികള്‍ക്കുമെതിരെ ഇന്ത്യ ശക്തമായ നേതൃത്വം നല്‍കിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമായിരുന്നുവെന്ന് പിന്നീട് കാലം സാക്ഷിയായി. ചേരിചേരാ നയങ്ങളും എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ട് മതേതരത്വ നയങ്ങളും കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും വേണ്ടി ഒരേപോലെ ഭരിക്കാന്‍ സാധിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമാണ്. ഇന്ദിരാഗാന്ധിയുടെ ഭരണ നൈപുണ്യമാണ് പാകിസ്ഥാനെ രണ്ടാക്കി വിഭജിച്ച് ബംഗ്ലാദേശിനെ സൃഷ്ടിച്ചത്.


രാജീവ്ഗാന്ധിയുടെ വിവര സാങ്കേതികവിദ്യ നാടിന് മറ്റൊരു മുതല്‍ക്കൂട്ടായിരുന്നു.
ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ട് ചക്രശ്വാസം വലിച്ചപ്പോള്‍ ഡോ. മന്‍മോഹന്‍സിംഗിന്റെ സാമ്പത്തിക നയങ്ങളായിരുന്നു ഇന്ത്യയെ തുണച്ചത്. അങ്ങനെ സ്വാതന്ത്ര്യം മുതലുള്ള രാജ്യത്തിന്റെ ഭാവിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൈയൊപ്പ് ശക്തമായിത്തന്നെ പതിഞ്ഞിട്ടുണ്ട്.


എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!