Connect with us

Special

‘പുരോഗമന’ത്തിന്റെ ആശങ്കകള്‍

Published

on


സ്വാതന്ത്ര്യ സുദിനം 75 വര്‍ഷം പിന്നിടുമ്പോള്‍ സ്വാതന്ത്ര്യ സമര പോരാളികളോടെന്നപോലെ വര്‍ത്തമാനകാലത്ത് രാജ്യം ഓരോ പൗരനോടും കടപ്പെട്ടിരിക്കുന്നു. ഒരേ വികാരത്തില്‍ പുലരുന്ന വൈവിധ്യങ്ങളുടെ ഇന്ത്യ ഓരോ പൗരന്റെയും ദേശസ്‌നേഹത്തിന്റെതു കൂടിയാണ്.
ആഗോള തലത്തില്‍ ജനാധിപത്യത്തിനുണ്ടായ വലിയ വിജയത്തെ പറ്റി പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഫ്രാന്‍സിസ് ഫുക്കുയാമയുടെ The Origin of Political Order എന്ന പുസ്തകത്തില്‍ തന്നെ 2010 മുതല്‍ സ്വാതന്ത്ര്യം വളരെ ഗൗരവപൂര്‍ണ്ണമായ തരത്തില്‍ ഒരു പിന്നോക്ക ട്രെന്‍ഡ് ആര്‍ജ്ജിക്കുന്നതായി വിലയിരുത്തുന്നുണ്ട്. ജനാധിപത്യ സ്വാതന്ത്ര്യം ആഗോളതലത്തില്‍ തന്നെ പ്രതിസന്ധിയെ നേരിടുന്നതിന്റെ സ്വഭാവം ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ പഠിച്ചാല്‍ മനസ്സിലാകും.


ജനായത്തം മികവിന്റെയോ മിടുക്കിന്റെയോ സമ്പത്തിന്റെയോ വാഴ്ച്ചയല്ല മറിച്ച് ജനങ്ങളുടെ സാമൂഹ്യ പ്രതിനിധ്യത്തിന്റെ രാഷ്ട്രീയമാണ്.


പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ന്യുനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെയും സാമൂഹ്യ ഉല്‍ക്കര്‍ഷത്തിന് വേണ്ടിയും അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, ബുദ്ധിജീവികള്‍ തുടങ്ങി നിരവധി പേര്‍ ഭരണകൂടത്തിന്റെ നോട്ടപുള്ളികളായി കെട്ടിച്ചമച്ച തെളിവുകളാല്‍ വിചാരണയില്ലാതെ ജയിലില്‍ അടക്കപ്പെട്ടുകൊണ്ടിരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളിലെത്തിന്റെ തിളക്കത്തിലാണെന്നു കൂടി വിലയിരുത്തേണ്ടതുണ്ട്. ജനാധിപത്യത്തെ കുറിച്ചുള്ള അവലോകനം കൂടി ആവശ്യപ്പെടുന്നതാണ് ഓരോ സ്വാതന്ത്ര്യദിനവും.


സാമൂഹ്യ മേഖലയില്‍ ബോധപൂര്‍വം വിവേചനത്തിനിരയാക്കപ്പെട്ട ഒരു വിഭാഗത്തിനു സാമൂഹ്യ നീതി ലഭ്യമാക്കാന്‍ നടത്തിയ നിരവധി പോരാട്ടങ്ങള്‍ക്കൊടുവില്‍ നേടിയെടുത്ത സംവരണത്തെ പോലും അട്ടിമറിക്കുന്നു. ഭരണകൂടങ്ങളും പ്രതിപക്ഷങ്ങളും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന സവര്‍ണ്ണജാതി ശക്തികളും ചേര്‍ന്നു സംവരണതത്വത്തെ തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ സ്വതന്ത്ര ഭാരതത്തിലെ അംബേദ്കര്‍ സ്വപ്‌നങ്ങളാണ് പൊലിയുന്നത്.
കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതിലുള്ള നികുതിയിളവുകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കോടികള്‍ വരുന്ന ഇത്തരം നികുതികള്‍ രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമല്ലാതെ വരികയും ഇന്ധന വില വര്‍ധനവിലൂടെ സാധാരണക്കാരന്റെ ചുമലില്‍ കെട്ടിവയ്ക്കുന്ന അമിതനികുതി ഭാരം വികസനത്തിന് അനിവാര്യമാണെന്നുമാണ് ഭരണാധികാരികള്‍ ആണയിടുന്നത്.
ഇന്നത്തെ ഇന്ത്യന്‍ ജനതയെ ഭരണകൂടത്താല്‍ ദ്രോഹിക്കപ്പെടുന്ന സമൂഹമെന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ചോദ്യങ്ങളും ഉത്തരങ്ങളുമില്ല, ചര്‍ച്ചകളും സംവാദങ്ങളുമില്ലാത്ത ജനാധിപത്യത്തെ നിലവറയിലടച്ച ഭരണത്തിന്റെ പ്രതിഫലനം.


സുപ്രിം കോടതിയില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത എഴുപതിനായിരം കേസുകള്‍, ഹൈക്കോടതികളില്‍ 44 ലക്ഷത്തോളം. കീഴ്‌ക്കോടതികളില്‍ നാലു കോടിയോളവുമാണ് കെട്ടിക്കിടക്കുന്നതെന്ന് മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി പറയുന്നു.
കോര്‍പ്പറേറ്റ് ദാസ്യരോ ഭരണകൂട വിധേയരോ അല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടാപ്പെടുന്നു.
ദി വയര്‍ ഹിന്ദിയുടെ റിപ്പോര്‍ട്ടറായിരുന്ന കനോജിയെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടുതവണ ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും രണ്ടുതവണയും തെളിവില്ലാത്തത്തിനാല്‍ കോടതി വെറുതെവിട്ടു.


ഡല്‍ഹിയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മന്‍ദീപ് ലൂണിയയെ ഒന്നിലധികം എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. മാധ്യമ പ്രവര്‍ത്തകന്‍ രാജദീപ് സര്‍ ദേശായി, നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ മൃണാള്‍ പാണ്ഡെ, ഖൊമി അവധ് എഡിറ്റര്‍ സഫര്‍ ആഗ, കാരവാന്‍ പരേഷ് നാഥ്, വിനോദ് ജോസ് എന്നിവര്‍ക്കെതിരെ കെട്ടിച്ചമച്ചകേസുകളുടെ നിജസ്ഥിതി പോലും മറച്ചുവയ്ക്കുകയാണ്.
ജനസേവനം ജീവിത സമരമായി കണ്ട ഒന്നാം തരം പൊതുപ്രവര്‍ത്തകര്‍ ഭരണകൂടത്തിന്റെ വികലവും വിനാശകരവുമായ നയപരിപാടികള്‍ക്കെതിരായ സഹനസമരത്തിന്റെ സംഘാടനവും സന്ദേശവും പ്രചരിപ്പിക്കുമ്പോള്‍ കടുത്ത നിയമം ഉപയോഗിച്ച് വിചാരണയില്ലാതെ തടവിലാക്കുന്ന പ്രവണതയേറിവരുമ്പോള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഭരണകൂടം ഭയപ്പെടുകയാണ്.
ആജീവനാന്തം സുഖസമ്പൂര്‍ണ്ണമായി ജീവിക്കാനുള്ള കോടികള്‍ ലഭിയ്ക്കുമ്പോള്‍ തന്റെ വ്യാപാരമൂല്യം തിരിച്ചറിയപ്പെടുന്ന ജനപ്രതിനിധിക്ക് തെരഞ്ഞെടുത്തയച്ച ജനത ഒരു ധര്‍മ്മികബാധ്യത പോലുമാകുന്നില്ല എന്നതാണ് പലപ്പോഴും യാഥാര്‍ഥ്യം. രാഷ്ട്രീയാധിപത്യത്തിനുമേലുള്ള ഇന്ത്യയുടെ പ്രതീക്ഷയായ കര്‍ഷക സമരത്തിലാണ് രാജ്യം 75ന്റെ നിറവിനെ ആഘോഷപ്പൊലിമയാക്കുന്നത്. കൂടുതല്‍ അടിമത്വവും അസ്വാതന്ത്ര്യവും ഉള്ള നാളുകളിലേക്ക് നമ്മുടെ സമൂഹം ‘പുരോഗമിക്കുക’ എന്നാണ് സ്വതന്ത്ര ഭാരതത്തിന്റെ ആശങ്ക.


error: Content is protected !!