

ലഖ്നൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നല്കിയ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചന്ദ്രശേഖര്‍ ആസാദ്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് പ്രതിഷേധം തുടങ്ങുമെന്ന് സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് ചന്ദ്രശേഖര്‍ ആസാദ് മുന്നറിയിപ്പ് നല്കി.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ജോലിയും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം നല്‍കുമെന്നാണ് ആദിത്യനാഥ് ഒരു വര്‍ഷം മുമ്പ് വാഗ്ദാനം നല്‍കിയത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് ആസാദ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്കിയത്.

സര്‍ക്കാര്‍ ഉറപ്പ് പാലിക്കാതിരിക്കുകയും കുടുംബത്തിന് നീതി ലഭിക്കാത്ത അവസ്ഥയുമുണ്ടായാല്‍ അലിഗഡ് ഡിവിഷണല്‍ കമ്മീഷണര്‍ ഓഫിസില്‍ അനിശ്ചിതകാല ധര്‍ണ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്ത് ദിവസത്തെ കാലാവധിയാണ് വാഗ്ദാനം പാലിക്കാന്‍ മുഖ്യമന്ത്രിക്ക് ആസാദ് നല്കിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്ത് കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തിയാണ് ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ അലിഗഡിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലും കഴുത്തു ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നിലയിലുമായിരുന്നു.
സംഭവത്തില്‍ സന്ദീപ്, രാമു, ലവകുശ്, രവി എന്നീ നാല് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

