Connect with us

NEWS

ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രകോപനമുണ്ടാക്കിയവര്‍ക്കെതിരെ കേസ്

Published

on


കണ്ണൂര്‍: വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അവര്‍ക്ക് അനുകൂലമായി പ്രകോപനപരമായി പോസ്റ്റുകള്‍ ചെയ്തവര്‍ക്കെതിരെ കേസ്. ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും പിന്തുണയര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് പ്രകോപനമുണ്ടാക്കിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് കേസ്.


പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്.
എബിനും ലിബിനുമെതിരയേും കേസെടുത്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ വീണ്ടും കേസെടുത്തത്. സൈബര്‍ സെല്‍ ഓഫീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ പരാതിയിലാണ് കേസ്.
ആര്‍ ടി ഓഫീസില്‍ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നേരത്തെ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


ലിബിന്റേയും എബിന്റേയും സോഷ്യല്‍ മീഡിയ പേജിലുണ്ടായിരുന്ന വീഡിയോയാണ് തെളിവായി ഉപയോഗിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകളുമുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


മയക്കുമരുന്നു കടത്തില്‍ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.


എന്നാല്‍ തങ്ങളെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ ആരോപിക്കുന്നത്. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയാണ് വേട്ടയാടല്‍ നടത്തുന്നതെന്നും ഇരുവരും പറയുന്നു.


കഞ്ചാവിനെതിരെ പ്രതികരിച്ചതാണ് തങ്ങളെന്നും അറിവില്ലായ്മയെ ചൂഷണം ചെയ്ത് പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇരുവരും യൂട്യൂബ് ചാനലിലൂടെ പറയുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോള്‍. 18 ലക്ഷം പേരുടെ പിന്തുണയുണ്ടെന്നും അതുകൊണ്ടുതന്നെ പിറകോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും ഇരുവരും പറയുന്നു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!