Special
ഈത്തപ്പഴം ബാവഹാജിയുടെ പെരുന്നാളോര്‍മകളിപ്പോഴും ക്ലാരിയില്‍ ‘വരട്ടി’ വെച്ചിട്ടുണ്ട്
ഈദിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഈത്തപ്പഴം ബാവ ഹാജിയുടെ ഓര്‍മകള്‍ക്ക് ഒരുപാട് വര്‍ഷം പിറകിലേക്ക് സഞ്ചരിക്കണം. 1990ല്‍ ഖത്തറിലെത്തുന്നതിനുമുമ്പ്, 1983ല്‍ സഊദി അറേബ്യയില്‍ പോകുന്നതിന് മുമ്പ്, 1974ല്‍ ബോംബെയിലേക്ക് വണ്ടി കയറുന്നതിന് മുമ്പുള്ള പെരുന്നാള്‍ കാലത്തേക്ക് തിരിച്ചോടിപ്പോകും അദ്ദേഹം. മലപ്പുറം പെരുമണ്ണ ക്ലാരിയിലെ പഴയ ആ വീട്ടിലേക്ക്.



ദാരിദ്ര്യത്തിന്റെ കാലമായിരുന്നെങ്കിലും പെരുന്നാളുകള്‍ക്ക് വല്ലാത്തൊരു മൊഞ്ചുണ്ടായിരുന്നുവെന്ന് ബാവ ഹാജി തിരിച്ചറിയുന്നുണ്ട്. സൂഖ് അലിയിലെ സലാല ഫുഡ് സ്റ്റഫിലിരുന്നു ഈത്തപ്പഴത്തിന്റേയും ഖഹ്‌വയുടേയും മജ്ബൂസ് മസാലയുടേയും ബിരിയാണി മസാലയുടേയും മണം വരുമ്പോഴും ക്ലാരിയിലെ പഴയ പെരുന്നാള്‍ തന്നെയാണ് അദ്ദേഹം തന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നത്. ആ ഓര്‍മകളോടൊപ്പം തന്റെ പേരിനു മുന്നില്‍ ചേര്‍ന്നു നില്‍ക്കുന്ന ‘ഈത്തപ്പഴം’ എന്ന വിശേഷണത്തേയും അദ്ദേഹം കൂട്ടിപ്പിടിക്കുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരാണ് ബാവഹാജിയുടെ പേരിനു മുമ്പില്‍ സ്‌നേഹപൂര്‍വ്വം ‘ഈത്തപ്പഴം’ എന്ന വിശേഷണം ചേര്‍ത്തുവെച്ചത്.
അക്കാലത്ത് പെരുന്നാളിന് വസ്ത്രം തുന്നിച്ചിടുന്നതിനും പോത്ത് വരട്ടിയതും പുളിഞ്ചാറും ചേര്‍ത്ത് ചോറ് കഴിക്കുന്നതിനുമുള്ള സുഖവും രുചിയും വേറെയായിരുന്നു. പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പത്തുമണിയാകുമ്പോഴേക്കും ചോറും പോത്തുവരട്ടിയതും പുളിഞ്ചാറും തിന്ന് ആദ്യത്തെ ആഘോഷം നടക്കും. പിന്നെ കൂട്ടുകാരോടൊത്ത് അങ്ങാടിയില്‍ കറങ്ങിയും കളിച്ച് തിമര്‍ത്തും വൈകിട്ട് നാലു മണിയോടെ പിന്നേയും വീട്ടിലെ പോത്തുവരട്ടിയതും പുളിഞ്ചാറും ചോറും. അതിനിടയിലെപ്പോഴൊക്കെയോ പൂത്തിരികളും കത്തിച്ചിട്ടുണ്ടാവും.


പെരുന്നാള്‍ പിറ്റേന്നാണ് ബന്ധുവീടുകള്‍ സന്ദര്‍ശിച്ചിരുന്നത്. ബന്ധുക്കളുടെ വീടുകളില്‍ നിന്നായിരിക്കും മിക്കവാറും പിറ്റേന്നാളത്തെ തീനും കുടിയും. ബിരിയാണിയൊക്കെ കഴിച്ചു തുടങ്ങിയത് ഗള്‍ഫില്‍ വന്നതിന് ശേഷമല്ലേയെന്ന് അദ്ദേഹം ചിരിയോടെ പറയും.
ദാരിദ്ര്യവും പ്രയാസങ്ങളുമൊക്കെയുണ്ടായിരുന്ന കുട്ടിക്കാലത്ത് ഉച്ചക്കും രാത്രിയും കഞ്ഞിയായിരുന്നു പ്രധാന ആഹാരം. ചക്കയുടേയും മാങ്ങയുടേയും കാലങ്ങളില്‍ അവയുമുണ്ടാകും. കുറച്ച് മാത്രം ചായപ്പൊടിയിട്ട മഞ്ഞവെള്ളം പോലുള്ള ചായ അച്ചുവെല്ലം കൂട്ടിച്ചവച്ച് കുടിച്ച കാലവും ഇന്നലെയെന്ന പോലെ അദ്ദേഹം ഓര്‍ത്തുവെക്കുന്നുണ്ട്. അരി വറുത്തു പൊടിച്ച് വെല്ലം ചേര്‍ത്തും ചക്കക്കുരു വറുത്തു പൊടിച്ചതുമൊക്കെ തിന്നിരുന്നു അക്കാലത്ത്.
ഖത്തറിലെത്തിയ ആദ്യ കാലങ്ങളില്‍ പെരുന്നാളിന് നാട്ടുകാരെല്ലാവരും ഒരു മുറിയിലാണ് ഒത്തുചേര്‍ന്നിരുന്നത്. സുബഹിക്ക് തൊട്ടുപിന്നാലെ നടക്കുന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ശാര കഹറുബയിലെ ശുക്കൂര്‍ ഹാജിയുടെ വീട്ടിലാണ് ക്ലാരിക്കാരെല്ലാം കൂട്ടായി എത്തിയിരുന്നത്. സൊറ പറഞ്ഞും ഭക്ഷണമുണ്ടാക്കി കഴിച്ചും പിന്നെ കൂട്ടംകൂടി പല ഭാഗത്തേക്കായി പിരിയും. ബന്ധുക്കളെ കാണാനും കോര്‍ണിഷിലേക്കുമൊക്കെയായി ഓരോരോ കൂട്ടങ്ങള്‍ ഇഷ്ടങ്ങള്‍ക്കനുസരിച്ച് യാത്രയാകും.



ഖത്തറിലെത്തിയതോടെ പെരുന്നാള്‍ ദിവസം പുതുവസ്ത്രം തന്നെയായിരുന്നു അണിഞ്ഞിരുന്നത്.
കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഖത്തര്‍ ലോക്ക്ഡൗണാക്കുന്നതിനു മൂന്നു ദിവസം മുമ്പായിരുന്നു ബാവ ഹാജി നാട്ടിലേക്ക് വിമാനം കയറിയത്. പ്രവാസം തുടങ്ങി മൂന്നരപ്പതിറ്റാണ്ടിന് ശേഷം ആദ്യമായി തുടര്‍ച്ചയായി 11 മാസക്കാലം നാട്ടില്‍ കഴിഞ്ഞതും കോവിഡ് ആദ്യതരംഗത്തെ തുടര്‍ന്നായിരുന്നു.
രണ്ടാം തരംഗത്തിലാവട്ടെ ഖത്തറിലാവുകയും ചെയ്തു. കടകളില്‍ കച്ചവടം കുറവായിരുന്നുവെങ്കിലും വാടക ഇനത്തിലും ശമ്പള ഇനത്തിലും ഒരു റിയാല്‍ പോലും കടമുണ്ടാക്കാതെ മുന്നോട്ടു പോകാനായതാണ് നേട്ടമെന്ന് അദ്ദേഹം പറയുന്നു. തിക്കിത്തിരക്കി കച്ചവടം ചെയ്ത കടകളില്‍ പലതിലും ആളുകളുടെ ബഹളം കുറഞ്ഞു. നാലുപേര്‍ക്ക് മാത്രമായിരുന്നു ഒരേസമയത്ത് പ്രവേശനമുണ്ടായിരുന്നത്. എങ്കിലും പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതു തന്നെ പടച്ചോന്റെ റഹ്മത്തെന്ന് പറയുന്നു അദ്ദേഹം.



