
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി അറസ്റ്റില്‍. ആറുമാസം മുന്‍പ് നടന്ന ജെന്‍സീ പ്രക്ഷോഭത്തിന് പിന്നാലെ ഒലി ഭരണകൂടം നിലം പതിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് അറസ്റ്റ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേഷ് ലേഖക്കിനെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയില്‍നിന്നാണ് ഒലിയെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നിയമപരമായ നടപടിയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും നേപ്പാള്‍ ആഭ്യന്തര മന്ത്രി സുദന്‍ ഗുരുങ് വ്യക്തമാക്കി. ഇത് പ്രതികാര നടപടിയല്ലെന്നും രാജ്യത്ത് നീതി നടപ്പാക്കുന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ജെന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട മനപൂര്‍വമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്. 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഒലിക്ക് എതിരെ ചുമത്തിയത്. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തില്‍ കുറഞ്ഞത് 77 പേര്‍മരിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
പുതിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നയിക്കുന്ന സര്‍ക്കാര്‍ അധികാരമേറ്റ് ഒരു ദിവസത്തിനുള്ളിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8, 9 തിയ്യതികളില്‍ നടന്ന യുവജന പ്രതിഷേധങ്ങളാണ് കേസിന് ആധാരമായത്. സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ ആരംഭിച്ച പ്രതിഷേധം പിന്നീട് വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണ പ്രശ്നങ്ങള്‍ എന്നിവക്കെതിരായ വലിയ സമരമായി മാറുകയായിരുന്നു.
രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും സര്‍ക്കാര്‍ കെട്ടിടങ്ങളും പാര്‍ലമെന്റ് ഓഫിസുകളും അഗ്നിക്കിരയാക്കുകയും ചെയ്തതോടെയാണ് ഒലി സര്‍ക്കാറിന് രാജിവെക്കേണ്ടിവന്നത്.
വെടിവെക്കാന്‍ നേരിട്ടുള്ള ഉത്തരവുണ്ടായിരുന്നുവെന്ന് തെളിയിക്കാനായിട്ടില്ലെങ്കിലും വെടിവെപ്പ് തടയാനോ നിയന്ത്രിക്കാനോ ശ്രമം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അലംഭാവം മൂലം പ്രായപൂര്‍ത്തിയാകാത്തവരും കൊല്ലപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

