

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കും. ആര്‍ ജെ ഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ സഹകരണത്തോടെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് ജെ ഡി യു നീക്കം. എന്നാല്‍ മുഖ്യമന്ത്രി രാജിവെച്ചാലും തങ്ങള്‍ രാജിവെക്കില്ലെന്ന നിലപാടിലാണ് ബി ജെ പി മന്ത്രിമാര്‍.

ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ചാല്‍ ജെ ഡി യുവുമായി സഖ്യമാകാമെന്ന് ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ ജെ ഡി അറിയിച്ചിട്ടുണ്ട്. എന്‍ ഡി എ സഖ്യം ഉപേക്ഷിക്കുമെന്ന് ജെ ഡി യു പ്രഖ്യാപിച്ചതോടെ ഉപാധികളില്ലാതെ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടാല്‍ പിന്തുണ നല്‍കുമെന്ന് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും സി പി എമ്മും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജെ ഡി യു എം എല്‍ എമാരും എം പിമാരുമായി നിതീഷ് കുമാര്‍ ഉച്ചക്കു ശേഷം ചര്‍ച്ച നടത്തും. സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് ജെ ഡി യുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പറ്റനയിലെ വസതിയില്‍ ആര്‍ ജെ ഡി എം എല്‍ എമാരും നേതാക്കളും യോഗം ചേരുന്നുണ്ട്. ഇരു യോഗങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ എന്‍ ഡി എ സഖ്യം വിട്ടാലും ആര്‍ ജെ ഡിയുടെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാന്‍ ജെ ഡി യുവിന് സാധിക്കും. ആര്‍ ജെ ഡി സഖ്യത്തിന് 110, എന്‍ ഡി എ സഖ്യത്തിന് 125 സീറ്റുകള്‍ എന്നിങ്ങനെയാണ് ബീഹാര്‍ നിയമസഭയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് ആവശ്യം. ആര്‍ ജെ ഡിക്ക് 75, ബി ജെ പി 74, ജെ ഡി യു 43, ഇടതുപക്ഷം 16 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. മാര്‍ച്ച് മാസത്തില്‍ വികാശീല്‍ ഇന്‍സാഫ് പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങള്‍ ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്.
അതിനിടെ ആര്‍ ജെ ഡിയിലേയും കോണ്‍ഗ്രസിലേയും എം എല്‍ എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ ബി ജെ പി ശ്രമങ്ങള്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

