അഞ്ഞൂറിലധികം മോഷണക്കേസുകളിലെ പ്രതി ഉള്‍പ്പെടെ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം പിടിയില്‍

Web Desk
2 Min Read


കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി റോഡില്‍ ഡോ. സ്വപ്ന നമ്പ്യാരുടെ വീട്ടില്‍ കവര്‍ച്ച നടത്തി നാല്‍പ്പത്തിനാലര പവന്‍ സ്വര്‍ണാഭരണങ്ങളും ഡയമണ്ട് നെക്ലേസും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. അമ്പലവയല്‍ സ്വദേശി വിജയന്‍ എന്ന കുട്ടി വിജയന്‍ (42), നടക്കാവ് പട്ടംവീട്ടില്‍ ബവീഷ് (40) എന്നിവരെയാണ്
മെഡിക്കല്‍ കോളജ് എ സി പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷാന്‍, സബ് ഇന്‍സ്‌പെക്ടര്‍ അഭിജിത്ത് എന്നിവരും സിറ്റി ഡന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

city exchange


ജൂലൈ 26ന് രാത്രിയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് ഇ എന്‍ ടി വിഭാഗം അസിസ്റ്റന്റ്് പ്രൊഫസര്‍ സ്വപ്ന നമ്പ്യാര്‍ എക്‌സാം ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കായി കണ്ണൂരിലേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. കേസിന് ശേഷം അന്വേഷണസംഘം രൂപീകരിച്ച് സിറ്റിയിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളെകുറിച്ച് അന്വേഷിച്ച് വരുന്നതിനിടെ പ്രതികള്‍ അന്വേഷണ സംഘത്തിന്റെ വലയിലാകുകയായിരുന്നു.


കേസിലെ ഒന്നാം പ്രതി വിജയന്‍ എന്ന കുട്ടി വിജയന്‍ 2007ല്‍ മാവൂര്‍ സ്വദേശി വിദാസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. അന്ന് കൊലപാതക കവര്‍ച്ചാ കേസുകളില്‍ പ്രതിയായിരുന്ന കുട്ടി വിജയന്‍, മോഹനന്‍, കുമാര്‍, സുരേഷ്, മണികണ്ഠന്‍ എന്നിവര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ പിന്‍വശത്തെ ചുമര്‍ കുത്തിത്തുറന്ന് 2018ല്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവ് നിന്ന പോലീസുകാരടക്കം അന്ന് സസ്പെന്‍ഷനിലായിരുന്നു. അതിനുശേഷം പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ കവര്‍ച്ചാ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കവര്‍ച്ച നടത്തി വരികയായിരുന്നു.

ഈ കേസിലെ ഒന്നാം പ്രതി കുട്ടി വിജയന്‍ കേരളം, തമിഴ്‌നാട്. കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം അഞ്ഞൂറിലധികം കേസുകളില്‍ പ്രതിയാണ്. കവര്‍ച്ച നടത്തുന്ന മുതലുകള്‍ മേട്ടുപ്പാളയത്തുള്ള മകളുടെ ഭര്‍ത്താവിന്റെ അച്ഛന്റ സഹായത്തോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ വില്‍പ്പന നടത്തുകയും ആര്‍ഭാടജീവിതം നയിച്ചുവരികയുമായിരുന്നു
പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും അടുത്തകാലത്ത് ജില്ലയിലും പരിസരങ്ങളിലും നടന്ന കവര്‍ച്ചാ കേസുകളില്‍ ഇവരുടെ പങ്കാളിത്തത്തെപ്പറ്റി മനസ്സിലാക്കുന്നതിനും കൂട്ടുപ്രതികളെ തിരിച്ചറിയുന്നതിനും മുതലുകള്‍ കണ്ടെടുക്കു ന്നതിനും മറ്റുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

- Advertisement -
Ad image


കേസില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയതായി മെഡിക്കല്‍ കോളജ് എ സി പി കെ സുദര്‍ശന്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷാന്‍, സബ്് ഇന്‍സ്‌പെക്ടര്‍ അഭിജിത്ത്, രാജീവ് കുമാര്‍ പാലത്ത് ഡന്‍സാഫ് അംഗങ്ങളായ സജി, ഷാഫി, അഖിലേഷ്, ജോമോന്‍, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!