Connect with us

Featured

പ്രവാസികള്‍ക്ക് മടങ്ങാനാവാത്ത സാഹചര്യം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് കേരളം

Published

on


തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതും ചില ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം താത്ക്കാലികമായി വിലക്കിയതും കാരണം പ്രവാസികള്‍ക്ക് മടങ്ങിപ്പോകാനാകാത്ത സാഹചര്യഉടലെടുത്തതായി കേരളം കേന്ദ്രത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്ന് കേന്ദ്രത്തിന് അയച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഖ്‌ളയ്ക്കാണ് കേരളം കത്തയച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള ജി സി സി രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് താത്ക്കാലികമായി പ്രവേശനം നിഷേധിച്ചിരിക്കയാണ്. നേപ്പാള്‍, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലൂടെയാണ് പലപ്പോഴും ബഹ്‌റൈനിലും ഖത്തറിലും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നത്. സൗദിയില്‍ പോകേണ്ടവര്‍ക്ക് രണ്ടാഴ്ച ഈ രാജ്യങ്ങളില്‍ ക്വാറന്റൈന്‍ കഴിയേണ്ടതുമുണ്ട്. ഇത് വലിയ പ്രതിസന്ധികളാണ് പ്രവാസി മലയാളികള്‍ക്ക് സൃഷ്ടിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്‌സിന്‍ രണ്ടു ഡോസുകള്‍ ലഭിച്ചവര്‍ക്ക് തിരിച്ചു വരാനുള്ള അനുമതി ജി സി സി രാജ്യങ്ങള്‍ നല്‍കുന്നില്ല എന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. വിദേശത്തു നിന്നും ഫൈസര്‍, സിനോഫാം തുടങ്ങിയ വാക്‌സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവര്‍ക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയില്‍ ലഭിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് തൊഴില്‍സ്ഥലങ്ങളില്‍ തിരിച്ചെത്താനുള്ള അവസരം ഒരുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ പ്രശ്‌നമാണെന്നും അതിനാല്‍ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കണമെന്നും ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.


error: Content is protected !!