

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഇടത് അനുകൂല യൂണിയനും ബി എം എസും വെള്ളിയാഴ്ചയും കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. സമരത്തില്‍ നിന്ന് പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യര്‍ഥന മൂന്ന് അംഗീകൃത യൂണിയനുകളും തള്ളിയിരുന്നു.

സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ ജോലിക്ക് ഹാജരാകാത്തവരുടെ പണിമുടക്ക് ദിവസത്തെ വേതനം ശമ്പളത്തില്‍ നിന്നും പിടിക്കും.
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്കായതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. കെ എസ് ആര്‍ ടി സിയിലെ ശമ്പള പരിഷ്‌ക്കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയിലാണ് അവസാനിച്ചത്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശമ്പളപരിഷ്‌ക്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നത്. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്നാണ് ധനമന്ത്രി അറിയിച്ചത്. ശമ്പള പരിഷ്‌ക്കരണത്തോടെ പ്രതിമാസം 30 കോടി രൂപയോളമാണ് സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാവുകയെന്നാണ് അധികൃതര്‍ പറയുന്നത്.
കെ എസ് ആര്‍ ടി സി പണിമുടക്ക് സ്‌കൂള്‍, ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. ആവശ്യമായത്ര ബസ് സര്‍വീസ് ഇല്ലാത്ത ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സിയാണ് ആശ്രയം. ഇത്തരം പ്രദേശങ്ങളിലുള്ളവരും ദീര്‍ഘദൂര യാത്രക്കാരും പണിമുടക്കിനെ തുടര്‍ന്ന് വലയും.

