ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞ് പുരഷ കേസരികള്‍

Web Desk
2 Min Read

കൊച്ചി: ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ക്രാംപ്‌സ് എന്ന മസില്‍ വേദന സിമുലേറ്ററിലൂടെ അനുഭവിച്ചറിഞ്ഞ കൊച്ചിയിലെ പിള്ളേര്‍ക്ക് അത്ഭുതം, എല്ലാ മാസവും ആര്‍ത്തവ നാളുകളില്‍ ഇത്രയും വേദന അനുഭവിക്കുന്നവരാണോ നമ്മുടെ സ്ത്രീകള്‍? സിമുലേറ്റര്‍ കണ്ട ആവേശത്തില്‍ ഒന്ന് പരീക്ഷിക്കാമെന്ന് കരുതിയവരില്‍ 80 ശതമാനവും സിമുലേറ്ററിലൂടെ പൂര്‍ണ വേദന അനുഭവിക്കും മുന്‍പേ പരീക്ഷണം മതിയാക്കി. മുത്തൂറ്റ് ഫിനാന്‍സിന്റെ സി. എസ്. ആര്‍ ഫണ്ട് വിനിയോഗിച്ച് ഹൈബി ഈഡന്‍ എം പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ലുലു മാളില്‍ ഒരുക്കിയ പ്രത്യേക പവലിയനിലാണ് സിമുലേറ്റര്‍ ഉപയോഗിച്ച് ആര്‍ത്തവ വേദന അനുഭവിച്ചറിയാന്‍ പുരുഷന്മാര്‍ക്ക് അവസരമൊരുക്കിയത്.

city exchange

ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വയര്‍ കൊളുത്തി പിടിക്കുന്ന വേദന നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോഴാണ് എത്രത്തോളം വേദനയാണ് എല്ലാ മാസവും സ്ത്രീകള്‍ അനുഭവിക്കുന്നതെന്ന ബോധ്യം പലര്‍ക്കുമുണ്ടായത്. ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയോളം വരില്ലെങ്കിലും ഒന്ന് മുതല്‍ പത്ത് വരെ യൂണിറ്റുകള്‍ വേദനകളായി അനുഭവിക്കുന്ന തരത്തിലാണ് സിമുലേറ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ശരാശരി നാല് യൂണിറ്റ് വരെ വേദന താങ്ങാന്‍ പരീക്ഷണത്തിന് തയ്യാറായ പല പുരുഷ കേസരികള്‍ക്കും കഴിഞ്ഞു. മൂന്ന് യൂണിറ്റ് ആകുമ്പോഴേക്കും അസഹ്യമായ വേദനയെന്ന് പലരും പറഞ്ഞു. അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് എട്ട് യൂണിറ്റ് വരെ വേദന താങ്ങാന്‍ കഴിഞ്ഞത്. ഹൈബി ഈഡന്‍ എം പിയും യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ ശരണ്‍ നായരും സിമുലേറ്റര്‍ പരീക്ഷിച്ചു.

ആര്‍ത്തവ വേദനയെ കുറിച്ച് അവബോധമുണ്ടാക്കാനും ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മൂഡ് സ്വിങ്ങ്‌സ്, ബുദ്ധിമുട്ടുകള്‍ എന്നിവ സമൂഹം തുറന്ന മനസോടെ ചര്‍ച്ച ചെയുന്നതിനുമായാണ് സിമുലേറ്റര്‍ ഉപയോഗിച്ച് ഇത്തരമൊരു സാമൂഹ്യ പരീക്ഷണത്തിന് തയ്യാറായതെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. ഇത്രയും വേദന സഹിച്ചാണ് ആര്‍ത്തവ നാളുകളില്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലും കോളേജിലും പരീക്ഷകള്‍ക്കും മറ്റും ഹാജരാവുകയും ജോലിക്ക് ഹാജരാവുകയും ചെയ്യുന്നതെന്ന് സമൂഹത്തെ കൂടി ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

റിലാക്‌സേഷന് വേണ്ടി ഉപയോഗിക്കുന്ന ഫിസിയോ തെറാപ്പി ഉപകരണമാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തി സിമുലേറ്ററാക്കി മാറ്റിയതെന്ന് കപ്പ് ഓഫ് ലൈഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ നഗരത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സിമുലേറ്റര്‍ ഉപയോഗിച്ചുള്ള സാമൂഹ്യ പരീക്ഷണം നടത്തുമെന്ന് കപ്പ് ഓഫ് ലൈഫ് സംഘാടകര്‍ അറിയിച്ചു. ഇതിനകം രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നിന്ന് സിമുലേറ്ററിനെ കുറിച്ചും കപ്പ് ഓഫ് ലൈഫ് പരിപാടിയെ കുറിച്ചും അന്വേഷണങ്ങള്‍ വന്നതായി ഡോ. അഖില്‍ പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സ് സി എസ് ആര്‍ വിഭാഗം ഡെപ്യൂട്ടി മാനേജര്‍ കെ എസ് സിമി, ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍ എന്നിവരും പങ്കെടുത്തു.

എറണാകുളം ജില്ലാ ഭരണകൂടം, ഐ എം എ കൊച്ചി ശാഖ എന്നിവരുടെ സഹകരണത്തോടെയാണ് കപ്പ് ഓഫ് ലൈഫ് പരിപാടി നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് പദ്ധതിക്കായി നല്‍കുന്നത്.

Share This Article
Leave a Comment
error: Content is protected !!