

പ്യോങ് യാങ്: ഉത്തരകൊറിയ കടലിലേക്ക് തൊടുത്തുവിട്ടത് ബാലിസ്റ്റിക് മിസൈലെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. അജ്ഞാത ആയുധം കടലിലേക്ക് തൊടുത്തുവിട്ടത് അയല്‍ രാജ്യങ്ങളില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്.

ഭാവിയില്‍ ഇരു കൊറിയകളെയും തമ്മില്‍ ബന്ധിപ്പിക്കുമെന്ന പ്രതീക്ഷയുണര്‍ത്തി പുതിയ റെയില്‍ പാതയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സംഭവം.

ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കൊറിയന്‍ ഉപദ്വീപില്‍ സൈനിക അസ്ഥിരത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കിം പറഞ്ഞതിന്റെ തൊട്ടു പിന്നാലെയാണ് പരീക്ഷണം എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
വേഗവും ദൂരവും പ്രഹരശേഷിയും കാരണം ക്രൂയിസ് മിസൈലുകളേക്കാള്‍ അപകടകാരിയാണ് ബാലിസ്റ്റിക് മിസൈല്‍. അതുകൊണ്ടു തന്നെയാണ് ഉത്തര കൊറിയയുടെ അജ്ഞാത ആയുധത്തെ യു എസ് ഉള്‍പ്പെടെ ഭയക്കുന്നത്. കോവിഡിനെ തുടര്‍ന്ന് കൊടും പട്ടിണിയിലാണ് ഉത്തര കൊറിയ. ഇതിനിടെയാണ് ആയുധശേഷി വര്‍ധിപ്പിക്കുന്നത്.
അപകടകാരിയായി വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് ഏകാധിപതിയും ഉത്തര കൊറിയന്‍ ഭരണാധികാരിയുമായ കിംഗ്ജോങ് ഉന്നിന്റെ ഓരോ പ്രവര്‍ത്തനവും ലോകം ആകാംക്ഷയോടെ വീക്ഷിക്കുന്നതിനിടെയാണ് സംശയാസ്പദമായ പുതിയ വിക്ഷേപണം.

