Connect with us

NEWS

ഫോണില്‍ വിദ്യാര്‍ഥിയെ ശകാരിച്ച സംഭവത്തില്‍ വിശദീകരണവുമായി മുകേഷ്

Published

on


കൊല്ലം: ഫോണ്‍ വിളിച്ച് ശല്യം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിയെ ശകാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടനും കൊല്ലം എം എല്‍ എയുമായ മുകേഷ്. ഫോണിലൂടെ തന്നെ പ്രകോപിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനുപിന്നിലുള്ളവരെ അറിയാമെന്നും മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ സംഭവങ്ങളില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപ്പോളത്തെ സംഭവത്തിലും പരാതി നല്‍കുമെന്നും മുകേഷ് അറിയിച്ചു.
ആസൂത്രിത രാഷ്ട്രീയ നീക്കമാണിതെന്നും കുട്ടിയെക്കൊണ്ട് വിളിപ്പിച്ച് സംഭാക്ഷണം റെക്കോര്‍ഡ് ചെയ്തത് കരുതിക്കൂട്ടി ചെയ്ത പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ഫോൺ വിളിയിലെ സത്യാവസ്ഥ….

Posted by Mukesh M on Sunday, 4 July 2021


പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ഥിയാണ് മുകേഷിനെ വിളിച്ചത്. പാലക്കാടുള്ള ആള്‍ കൊല്ലം എം എല്‍ എ ആയ തന്നെ എന്തിനു വിളിക്കുന്നുവെന്ന് ചോദിച്ചാണ് വിദ്യാര്‍ഥിയെ മുകേഷ് ശകാരിച്ചത്.
ആറു തവണയായി വിളിക്കുന്നല്ലോ. ഞാനൊരു പ്രധാനപ്പെട്ട മീറ്റിങ്ങിലിരിക്കുവല്ലേ. പാലക്കാടുനിന്ന് കൊല്ലം എം എല്‍ എയെ വിളിച്ച് പറയേണ്ട കാര്യമുണ്ടോ? പാലക്കാട് എം എല്‍ എയില്ലേയെന്നും മുകേഷ് ചോദിക്കുന്നു. തനിക്ക് കൂട്ടുകാരനാണ് നമ്പര്‍ തന്നതെന്ന് വിദ്യാര്‍ഥി പറയുമ്പോള്‍ പാലക്കാടുള്ള എം എല്‍ എയുടെ നമ്പര്‍ നല്‍കാതെ കൊല്ലം എം എല്‍ എയുടെ നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുക്കണമെന്നായിരുന്നു മുകേഷിന്റെ മറുപടി.
വേറെ ഏതോ രാജ്യത്തുള്ള, വേറെ ഏതോ ജില്ലയിലുള്ള എം എല്‍ എയെ ആണോ വിളിക്കേണ്ടത്? അയാള്‍ മരിച്ചുപോയ പോലെയാണല്ലോ നീ എന്നെ വിളിക്കുന്നത്. ഇത് വിളച്ചിലാണ്. ഞാന്‍ വളരെ പ്രധാനപ്പെട്ട മീറ്റിങ്ങിലാണ്. ഫോണ്‍ വരുമ്പോള്‍ എല്ലാവരും എന്നെ നോക്കി ചിരിക്കുകയാണ്. സ്വന്തം എം എല്‍ എയെ ബഫൂണാക്കിയിട്ട് വേറെ ഏതോ നാട്ടിലുള്ള എം എല്‍ എയെ വിളിക്കുന്നു. നിന്റെ നാട്ടിലെ എം എല്‍ എ ആരാണെന്ന് അറിയുവോ എന്ന് മുകേഷ് ചോദിക്കുമ്പോള്‍ അറിയില്ലെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി.
നീ പത്താം ക്ലാസിലല്ലേ പഠിക്കുന്നത്. സ്വന്തം എം എല്‍ എയെ അറിയാത്ത നിന്നെ ചൂരല്‍ വച്ച് അടിക്കണം. മേലാല്‍ എം എല്‍ എയുടെ അടുത്ത് സംസാരിക്കാതെ എന്നെ വിളിക്കരുത് എന്ന് പറഞ്ഞ് മുകേഷ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. വിദ്യാര്‍ഥി അത്ര നിഷ്‌കളങ്കനാണെങ്കില്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്തു പരസ്യപ്പെടുത്തി വിവാദത്തിനിടയാക്കിയത് എന്തിനാണെന്നും മുകേഷ് ചോദിച്ചു.
സംഭവത്തില്‍ മുകേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ വന്നതിനെതുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സംഭവം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നതായും മുകേഷ് പറഞ്ഞു.


error: Content is protected !!