Connect with us

Community

മരണത്തിലും പ്രവാസിയോട് കാണിക്കുന്ന അനീതിക്കെതിരെ അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്‌

Published

on


ദുബൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രവാസി കുടുംബങ്ങളെ പരിഗണിക്കാത്ത അവസ്ഥയുണ്ടാകരുതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന് വിളിച്ചു പറയുകയും ഒരാപത്ത് വരുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്നത് ക്രൂരതാണെന്നും കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങള്‍ക്കു വേണ്ടി ആരും എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയാത്ത അനീതിയാണിതെന്നും ഇരട്ട നീതി സംഭവിക്കാതിരിക്കാന്‍ പ്രവാസികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അഷറഫ് താമരശ്ശേരി ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു.

https://www.facebook.com/photo?fbid=364766291673947&set=a.213407750143136


അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആയിരത്തോളം മലയാളികളാണ് കോവിഡ് മൂലം പ്രവാസ ലോകത്ത് മരണമടഞ്ഞത്. തന്റെ സുഖ സൗകര്യങ്ങള്‍ വിട്ടിറങ്ങി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിയവരാണ് പ്രവാസികള്‍. നമ്മുടെ നാട്ടില്‍ ഇന്ന് നാം കാണുന്നു വികസന തണലുകള്‍ പ്രവാസികള്‍ കൊണ്ട വെയിലാണ്. ഈ പ്രവാസികള്‍ മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ടപ്പോള്‍ ശേഷക്രിയകള്‍ ചെയ്യുവാനോ മൃതദേഹം ഒരു നോക്ക് കാണുവാനോ കുടുംബത്തിനോ ഉറ്റവര്‍ക്കോ കഴിഞ്ഞിട്ടില്ല. അതിനെല്ലാം അപ്പുറത്ത് ഈ പ്രിയപ്പെട്ടവരെ എവിടെയാണ് മറവ് ചെയ്തിരിക്കുന്നത് എന്ന് പോലും ഉറ്റവര്ക്ക് അറിയില്ല. ഉറ്റവരുടെ കുഴിമാടത്തില്‍ പോയി പൊട്ടിക്കരയാനോ പ്രവര്‍ത്തിക്കാനോ കഴിയാത്ത അനാഥര്‍. അന്ത്യ ദര്‍ശനം സാധ്യമാകാത്തതിനാല്‍ ഏതോ ഒരവസ്ഥയില്‍ ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സകങ്ങളില്‍ ജീവിക്കുന്നു ഈ പ്രവാസികള്‍. ഫോണ്‍ വിളിയും ഡ്രാഫ്റ്റും വരുന്നില്ലെന്ന് മാത്രം. ജീവിതത്തിന്റെ രണ്ടറ്റവും അടഞ്ഞു പോയ വീട്ടുകാര്‍. നിത്യ ജീവിതത്തിന് വഴിമുട്ടിപ്പോയവര്‍. പഠനം നിന്നുപോയ മക്കള്‍. ഭക്ഷണത്തിനും മരുന്നിനും ചികിത്സക്കും കഷ്ടപ്പെടുന്ന മാതാപിതാക്കള്‍. ഇങ്ങിനെ ഒട്ടനവധി കെടുതികളുടെ പടുകുഴിയിലാണ് മരണപ്പെട്ട ഓരോ പ്രവാസിയുടെ കുടുംബവും. എന്റെ പ്രിയപ്പെട്ട ഈ സഹോദരങ്ങള്‍ക്ക് വേണ്ടി ആരും എഴുന്നേറ്റ് നില്‍ക്കുന്നില്ല സംസാരിക്കുന്നില്ല എന്നത് ഏറെ വേദനാജനകമാണ്. പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ് എന്ന് വലിയ വായില്‍ വിളിച്ച് പറയുകയും അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് ക്രൂരതയാണ്. നമ്മുടെ രാജ്യത്ത് കോവിഡ് മൂലം ജീവഹാനി സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായധനം നല്‍കുമ്പോള്‍ പ്രവാസിയുടെ കുടുംബങ്ങള്‍ പടിക്ക് പുറത്ത് ആക്കുന്ന അവസ്ഥയുണ്ടാകരുത്. അങ്ങിനെ സംഭവിക്കുന്ന പക്ഷം പ്രവാസികളോടുള്ള അനീതിയായിരിക്കുമത്. ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത അനീതി. ഇത്തരത്തില്‍ ഇരട്ട നീതി സംഭവിക്കാതിരിക്കാന്‍ പ്രവാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഈ ആവശ്യം ബന്ധപ്പെട്ട അധികാരികളില്‍ എത്തുന്നതിന് എല്ലാ സഹോദരങ്ങളും പരമാവധി ഷെയര്‍ ചെയ്ത് സഹകരിക്കണം


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!